അമിത് ഷായ്ക്കെതിരെ പിണറായി, ശുദ്ധ ഭോഷ്ക്! മാതൃഭാഷയെ സ്നേഹിക്കുന്നവരോടുളള യുദ്ധ പ്രഖ്യാപനം
തിരുവനന്തപുരം: ഹിന്ദി ദേശീയ ഭാഷയാക്കണമെന്നുളള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധം ശക്തമാവുന്നു. ഹിന്ദി ദിവസമായ ശനിയാഴ്ചയാണ് അമിത് ഷാ വിവാദ ട്വീറ്റ് നടത്തിയത്. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ എന്ന നിലയ്ക്ക് രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താൻ സാധിക്കുക ഹിന്ദിക്കാണെന്ന് അമിത് ഷായുടെ ട്വീറ്റിൽ പറയുന്നു.
തമിഴ്നാടും കർണാടകയും അടക്കമുളള സംസ്ഥാനങ്ങൾ ഹിന്ദി അടിച്ചേൽപ്പിക്കാനുളള ശ്രമത്തിന് എതിരെ ശബ്ദമുയർത്തി തെരുവിലിറങ്ങിക്കഴിഞ്ഞു. രണ്ടാമതൊരു ഭാഷാ സമരത്തിന് തയ്യാറാണെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ അമിത് ഷായ്ക്ക് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി പിണറായി വിജയനും അമിത് ഷായെ വിമർശിച്ച് രംഗത്ത് എത്തി.അമിത് ഷായുടെ വാക്കുകൾ ശുദ്ധ ഭോഷ്കാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ''ഹിന്ദി അജണ്ട" യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണത്.
ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താൻ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തിൽ നിന്ന് സംഘപരിവാർ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാർ മനസ്സിലാക്കുന്നത് നന്ന്''.