അടവും ചുവടും മാറ്റി യോഗി; താജ് മഹല്‍ വിവാദത്തില്‍ ഇനി പുതിയ ട്വിസ്റ്റ്, നീക്കങ്ങള്‍ക്കു പിന്നില്‍?
ആഗ്ര: താജ്മഹല്‍ വിവാദത്തില്‍ കുറച്ചൊന്നുമല്ല ബിജെപി വിമര്‍ശനം കേട്ടത്. സംഗീത് സോമിന്റെ താജ് മഹല്‍ വിരുദ്ധ പരാമര്‍ശം വരും ദിവസങ്ങളില്‍ തിരിച്ചടിയാകാതിരിക്കാനുള്ള നീക്കത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്. നേരത്തെ തന്നെ യോഗി സംഗീത് സോമിനെ തള്ളിയിരുന്നു. ഇപ്പോള്‍വീണ്ടും പുതിയ തന്ത്രവുമായി എത്തിയിരിക്കുകയാണ് യോഗി. താജ്മഹലും സമീപ പ്രദേശങ്ങളും വൃത്തിയാക്കി ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങള്‍ തുടച്ചു നീക്കാനാണ് യോഗിയുടെ പദ്ധതി.
മീൻകറി കൂട്ടി ചോറുണ്ട് ക്ഷേത്രത്തിൽ കയറിയാൽ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, വിവാദം!!
താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നാണ് സംഗീത് സോമിന്റെ പരാമര്‍ശം. രാജ്യദ്രോഹിയാണ് താജ്മഹല്‍ നിര്‍മ്മിച്ചതെന്നും സംഗീത് സോം അഭിപ്രായപ്പെട്ടിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയായി. ഇതോടെയാണ് പുതിയ നീക്കവുമായി യോഗി എത്തുന്നത്. ഒക്ടോബര്‍ 26ന് യോഗി ആഗ്ര സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്.
വിവാദങ്ങള്‍ക്ക് തടയിടാന്‍
താജ്മഹലിനെ കുറിച്ച് ബിജെപി നേതാവ് സംഗീത് സോം പറഞ്ഞതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് തടയിടാനാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പുതിയ നീക്കം. താജ് മഹല്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് യോഗി.
വൃത്തിയാക്കി വായടപ്പിക്കുന്നു
ഒക്ടോബര്‍ 26ന് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ യോഗി. സന്ദര്‍ശിച്ചു മടങ്ങുകയല്ല പകരം താജ് മഹലിന്റെ പടിഞ്ഞാറന്‍ ഗേറ്റും സമീപ പ്രദേശങ്ങളും യോഗി വൃത്തിയാക്കും. 500 ബിജെപി പ്രവര്‍ത്തകരും വൃത്തിയാക്കല്‍ പരിപാടിയില്‍ യോഗിക്ക് ഒപ്പം ചേരും.
താജ്മഹല്‍ മാത്രമല്ല
മുപ്പത് മിനിട്ട് താജ്മഹലില്‍ ചെലവഴിക്കുന്ന മന്ത്രി ഷാജഹാന്‍ പാര്‍ക്കിലും സന്ദര്‍ശനം നടത്തും. ഷാജഹാന്റെ കല്ലറയിലും മുംതാസ് മഹലിലും യോഗി സമയം ചെലവിടും.
വികസന പ്രവര്‍ത്തനങ്ങള്‍
വിവിധ വികസന പ്രവര്‍ത്തനങ്ങളും യോഗി ഇവിടെ ഉദ്ഘാടനം ചെയ്യും. താജ് മഹലും സമീപ പ്രദേശങ്ങളും യോഗി പരിശോധിക്കുമെന്നാണ് വിവരം. യോഗിയുടെ സന്ദര്‍ശനത്തിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കിയെന്നാണ് സൂചനകള്‍.
താജ് മഹലിന് കേടുപാടുകള്‍
17ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച താജ്മഹലിന്റെ തടി കൊണ്ടുളള അടിത്തറയ്ക്ക് കേ ടുപാടുകള്‍ ഉണ്ടായിരിക്കുന്നതായി യോഗി നേരത്തെ പറഞ്ഞിരുന്നു. യമുനയില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് ഇതിന് കേടുപാട് സംഭവിക്കാന്‍ കാരണം. താജ് മഹലിന്റെ തടി കൊണ്ടുള്ള അടിത്തറ ശക്തിപ്പെടുത്തുന്നതിന് സമീപത്തെ നദിയില്‍ നിന്ന് യമുനയില്‍ വെള്ളം എത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ടൂറിസം പാത്ത് വേ
താജ് മഹലില്‍ നിന്ന് ആഗ്ര ഫോര്‍ട്ടിലേക്കുള്ള ടൂറിസ്റ്റ് പാത്ത് വേ നിര്‍മ്മാണത്തിന് യോഗി തുടക്കം കുറിക്കും. താജ് മഹലിന്റെ ഉള്ളിലും പുറത്തും യോഗി പരിശോധനകള്‍ നടത്തുന്നുണ്ട്.
370 കോടി
താജ് മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി 370 കോടി രൂപ നല്‍കുമെന്ന് യോഗി നേരത്തെ തന്നെ അറിയിച്ചിരുന്നു.
തിരിച്ചടി ഭയന്ന്
സംഗീത് സോമിന്റെ വിവാദ പരാമര്‍ശം ബിജെപിയെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യം മറികടക്കാനാണ് താജ് മഹല്‍ വൃത്തിയാക്കാകനുള്ള തന്ത്രവുമായി യോഗി എത്തിയതെന്നാണ് സൂചനകള്‍.