വാർത്താ അവതാരകയുടെ മരണം; സഹപ്രവർത്തകൻ അറസ്റ്റിൽ, മൊഴിയിൽ ദുരൂഹത
ലക്നൗ: സീ ചാനൽ വാർത്താ അവതാരിക കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ സഹപ്രവർത്തകൻ അറസ്റ്റിൽ. അപകടം നടക്കുന്ന സമയത്ത് സഹപ്രവർത്തകനായ രാഹുൽ അശ്വതി രാധികയുടെ ഫ്ലാറ്റിൽ ഉണ്ടായിരുന്നു. സംഭവ സമയം ഇരുവരും മധ്യപിച്ചിരുന്നതായി പോലീസിന് ബോധ്യപ്പെട്ടിരുന്നു.
രാഹുലിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അപകട സമയത്ത് താൻ ബാത്ത്റൂമിലായിരുന്നു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ സംഭവത്തിന് മിനിറ്റുകൾക്ക് മുമ്പ് ഇരുവരേയും ഒരുമിച്ച് ബാൽക്കണിയിൽ കണ്ടിരുന്നതായി അപ്പാർട്ട്മെന്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
രാഹുലിന്റെ മൊഴിയിൽ ചില വ്യക്തത കുറവുണ്ടെന്ന് പോലീസ് പറയുന്നു. ഫോറൻസിക് വിദഗ്ധർ ഫ്ലാറ്റിൽ പരിശോധന നടത്തി. ബാൽക്കണിയിൽ ഇരിക്കുകയായിരുന്ന രാധിക അബദ്ധത്തിൽ താഴേക്ക് വീണതാണെന്നാണ് രാഹുൽ പറയുന്നത്. എന്നാൽ രാധികയുടെയും ബാൽക്കണിയുടേയും ഉയരം അനുസരിച്ച് ഇതിന് സാധ്യതയില്ലെന്നാണ് ഫോറൻസിക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രാഹുലിനെതിരെ രാധികയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് 25കാരിയായ രാധിക നോയിഡയിലെ ആൻട്രിക് ഫോറസ്റ്റ് അപ്പാർട്ട്മെന്റിൻറെ നാലാം നിലയിൽ നിന്നും വീണ് മരിക്കുന്നത്. സംഭവ ദിവസം രാത്രി പത്ത് മണിയോടുകൂടിയാണ് രാധിക ഓഫീസിൽ നിന്നും ഇറങ്ങുന്നത്. പത്തേമുക്കാലിന് സുഹൃത്ത് രാഹുൽ രാധികയുടെ വീട്ടിലെത്തി. പുലർച്ചെ 3.30ഓടെയാണ് അപകടം സംഭവിക്കുന്നത്. ഒഴിഞ്ഞ മദ്യക്കുപ്പികൾ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. രാധിക മദ്യപിക്കാറില്ലായിരുന്നുവെന്നാണ് കുടുംബം അവകാശപ്പെടുന്നത്.
പത്ത് ദിവസത്തിനുള്ളില്‍ വായ്പ എഴുതി തള്ളും...... രാഹുലിന്റെ അനുമതി ലഭിച്ചെന്ന് ബാഗല്‍!!
ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് അധികാരമേൽക്കും