ബാബ്‌റി പള്ളി പൊളിച്ചത് ആസൂത്രിത നീക്കം?
ദില്ലി: അയോധ്യയിലെ രാമജന്മഭൂമി - ബാബ്‌റി മസ്ജിദ് തര്‍ക്കഭൂമി പുതിയ വിവാദത്തിലേക്ക്. ബാബ്‌റി മസ്ജിദ് തകര്‍ത്തത് സംഘപരിവാര്‍ സംഘടനകളുടെ ആസൂത്രിതമായ നീക്കത്തിന്റെ ഫലമായിരുന്നു എന്നാണ് കോബ്ര പോസ്റ്റ് സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആസൂത്രിതമായ ഈ ആക്രമണം അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കൂടി അറിവോടെയായിരുന്നു എന്നും കോബ്ര പോസ്റ്റ് അവകാശപ്പെടുന്നു.
1992 ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ സംഘടനകളിലെ വിവിധ ഗ്രൂപ്പുകള്‍ അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്തത്. രാമജന്മഭൂമിയില്‍ തടിച്ചുകൂടിയ ജനങ്ങളുടെ പെട്ടെന്നുള്ള ആവേശത്തിന്റെ ഫലമായിരുന്നു ഈ പ്രവൃത്തി എന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. രാമജന്മഭൂമി തകര്‍ത്ത സംഭവത്തില്‍ ഉള്‍പ്പെട്ട 23 പ്രധാന വ്യക്തികളെ നേരിട്ട് ഇന്റര്‍വ്യൂ നടത്തിയാണത്രെ കോബ്ര പോസ്റ്റ് ഈ നിഗമനത്തിലെത്തിയത്.

മുതിര്‍ന്ന ബി ജെ പി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാഭാരതി, അന്നത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ് തുടങ്ങിയവര്‍ക്കും വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ആചാര്യ ധര്‍മേന്ദ്ര തുടങ്ങിയ പ്രമുഖര്‍ക്കും ഇക്കാര്യം നേരത്തെ അറിയാമായിരുന്നു. പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് പി വി നരസിംഹ റാവുവിനും ഇത് അറിയാമായിരുന്നു എന്നും കോബ്ര പോസ്റ്റ് അവകാശപ്പെടുന്നു.
നേരത്ത പദ്ധതിയിട്ട പ്രകാരം പരിശീലനം നല്‍കിയ വോളന്റിയര്‍മാരാണത്രെ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ഒരു പുസ്തകം എഴുതുന്നതിന്റെ ഭാഗമായി കോബ്ര പോസ്റ്റ് അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷ് ആണ് 23 പേരെയും ഇന്റര്‍വ്യൂ ചെയ്തത്. അയോധ്യ, ഫൈസലാബാദ്, ലഖ്‌നൊ, ഖൊരഗ്പൂര്‍, മധുര, മൊറാദാബാദ് തുടങ്ങിയ സ്ഥലങ്ങളും ഇദ്ദേഹം ഇതിനായി സന്ദര്‍ശിച്ചു.












Click it and Unblock the Notifications