വർഗീയ ധ്രുവീകരണത്തിന് മാധ്യമസ്ഥാപനങ്ങളും! പണം നൽകിയാൽ എന്തു വാർത്തയും നൽകാമെന്ന് ഉറപ്പ്...
കോബ്രാ പോസ്റ്റിലെ മാധ്യമ പ്രവർത്തകയായ പുഷ്പ ശർമ്മയാണ് ഓപ്പറേഷൻ 136 ഒളിക്യാമറ ഓപ്പറേഷന് ചുക്കാൻ പിടിച്ചത്.
ദില്ലി: പണം വാങ്ങി വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഇന്ത്യയിലെ 17 മാധ്യമസ്ഥാപനങ്ങൾ സന്നദ്ധത അറിയിച്ചതായി കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തൽ. ഓപ്പറേഷൻ 136 എന്ന ഒളിക്യാമറ ഓപ്പറേഷൻ നടത്തിയാണ് കോബ്രാ പോസ്റ്റ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
കോബ്രാ പോസ്റ്റിലെ മാധ്യമ പ്രവർത്തകയായ പുഷ്പ ശർമ്മയാണ് ഓപ്പറേഷൻ 136 ഒളിക്യാമറ ഓപ്പറേഷന് ചുക്കാൻ പിടിച്ചത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അജൻഡ നിറഞ്ഞതും, വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കാനായി ആചാര്യ അട്ടൽ എന്ന പേരിൽ ഇവർ വിവിധ മാധ്യമങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ സമീപിപ്പിച്ചു. പണം നൽകിയാൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കാമെന്നാണ് മിക്ക മാധ്യമസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ ഇവരോട് പ്രതികരിച്ചത്. കോബ്രാ പോസ്റ്റിന്റെ സ്റ്റിങ് ഓപ്പറേഷനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇങ്ങനെ....
കോബ്രാ പോസ്റ്റ്...
ലോക പത്ര സ്വാതന്ത്ര്യ സൂചികയിൽ 136-ാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇതിനെ അടിസ്ഥാനമാക്കിയാണ് പുഷ്പ ശർമ്മ തന്റെ ദൗത്യത്തിന് ഓപ്പറേഷൻ 136 എന്ന പേരു നൽകിയത്. ഉജ്ജ്വയിനിലെ ശ്രീമദ് ഭഗവത് ഗീത പ്രചാർ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആചാര്യ അട്ടൽ എന്ന പേരിലാണ് പുഷ്പ ശർമ്മ വിവിധ മാധ്യമങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചത്. വരുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അജൻഡകൾ നിറഞ്ഞ വാർത്തകൾ പ്രചരിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനുപുറമേ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, മായാവതി, ബിജെപിയുടെ അരുൺ ജെയ്റ്റ്ലി, മനോജ് സിൻഹ, ജയന്ത് സിൻഹ, മനേക ഗാന്ധി, വരുൺ ഗാന്ധി എന്നിവർക്കെതിരെ മോശം പ്രചാരണം നടത്തണമെന്നും മാധ്യമസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പണം നൽകിയാൽ....
വിവിധ മാധ്യമ സ്ഥാപനങ്ങളിലെ ബിസിനസ് എക്സിക്യൂട്ടിവ് മുതൽ സീനിയർ എക്സിക്യൂട്ടിവ് വരെയുള്ളവരെയാണ് പുഷ്പ ശർമ്മ ഈ ആവശ്യവുമായി സമീപിച്ചത്. പണം നൽകിയാൽ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കാമെന്ന് 17 മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉറപ്പുനൽകി. ആറു മുതൽ അമ്പത് കോടി രൂപ വരെയാണ് ഇവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. ഈ പണത്തിന് ഒരു ബില്ല് പോലും ആവശ്യമില്ലെന്ന് പറഞ്ഞവരുമുണ്ട്. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളായ ഡിഎൻഎ, ദൈനിക് ജാഗരൺ, അമർ ഉജാല, ഇന്ത്യ ടിവി, സ്കൂപ്പ് വൂപ്പ്, ഹിന്ദി ഖബർ, സബ് ടിവി, യുഎൻഐ, 9എക്സ് തഷാൻ, സമാചാർ പ്ലസ്, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, റെഡിഫ് ഡോട്ട് കോം, ഇന്ത്യ വാച്ച്, സാധ്ന പ്രൈം ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് പണം നൽകിയാൽ വാർത്തകൾ പ്രചരിപ്പിക്കാമെന്ന് ഉറപ്പുനൽകിയത്.
ഇനിയും...
അതേസമയം, ആരോപണവിധേയരായ മാധ്യമസ്ഥാപനങ്ങൾ കോബ്രാ പോസ്റ്റിന്റെ വെളിപ്പെടുത്തലുകൾ തെറ്റാണെന്ന് പ്രതികരിച്ചു. ഏരിയ മാനേജറായ ഒരാൾക്ക് ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാനുള്ള അധികാരമില്ലെന്നും, വീഡിയോയുടെ വിശ്വാസ്യതയിൽ സംശയമുണ്ടെന്നുമായിരുന്നു ദൈനിക് ജാഗരൺ സിഇഒ പ്രതികരിച്ചത്. ഇന്ത്യ ടിവി പ്രസിഡന്റും ഇതേരീതിയിലാണ് പ്രതികരിച്ചത്. തങ്ങളുടെ ജീവനക്കാർ ഇത്തരത്തിൽ എന്തെങ്കിലും ഉറപ്പ് നൽകിയിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി. എന്നാൽ കോബ്രാ പോസ്റ്റിന്റെ വെളിപ്പെടുത്തലിൽ ഉൾപ്പെട്ട മറ്റു മാധ്യമസ്ഥാപനങ്ങൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം, തങ്ങളുടെ സ്റ്റിങ് ഓപ്പറേഷന്റെ ആദ്യഘട്ടമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നാണ് കോബ്രാ പോസ്റ്റ് എഡിറ്റർ ഇൻ ചീഫ് അനിരുദ്ധ ബഹാൽ പറഞ്ഞത്. സ്റ്റിങ് ഓപ്പറേഷന്റെ രണ്ടാംഘട്ടം ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിന് എട്ടിന്റെ പണി!! കേംബ്രിഡ്ജ് അനലിറ്റിക്കയില് നഷ്ടക്കണക്ക്, കമ്പനികള് കൈയ്യൊഴിയുന്നു!!
കോളേജ് വിദ്യാർത്ഥിനി വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ! സംഭവം പാലക്കാട്...
ഗർഭിണിയായ വിദ്യാർത്ഥിനിയെ ഡാൻസ് കളിപ്പിച്ചു! പഠനകാലത്ത് ഗർഭം ധരിക്കില്ലെന്ന് സത്യവാങ്മൂലം...