കോക്രോച്ച് ജനത പാർട്ടിയിൽ പിളർപ്പ്; സിജെപി -ഡി രൂപീകരിച്ച് വിമത വിഭാഗം..ടീം കെജ്രിവാളായെന്ന് ആരോപണം
കോക്രോച്ച് ജനത പാർട്ടിയിൽ (സിജെപി) ആദ്യ പിളർപ്പ്. സിജെപി വളൻ്റിയർ ആയിരുന്ന മനീഷ് ബ്രഹ്മ്ഭട്ടിന്റെ നേതൃത്വത്തിൽ വിമത വിഭാഗം പുതിയ കൂട്ടായ്മ രൂപീകരിച്ചു. സിജെപി-ഡി (ഡെമോക്രാറ്റിക് )എന്ന പേരിലാണ് പുതിയ വിഭാഗത്തിന് രൂപം നൽകിയത്. അഭിജിത് ദീപകേ നയിക്കുന്ന സിജെപി ടീം കെജ്‌രിവാളാണെന്ന് വിമത വിഭാഗം ആരോപിച്ചു.
'ഞങ്ങൾ ഇന്ന് കോക്രോച്ച് ജനത പാർട്ടി ഡെമോക്രാറ്റിക് രൂപകരിച്ചിരിക്കുകയാണ്. ഈ മുന്നേറ്റം രാജ്യത്തിന് വേണ്ടിയായിരുന്നു. ജനങ്ങൾ തങ്ങളുടെ രക്തവും വിയർപ്പും ഒഴുക്കിയതിനാലാണ് ആ മുന്നേറ്റം വിജയം കണ്ടത്. എന്നാൽ വിജയം കണ്ടതോടെ ഈ മുന്നേറ്റത്തെ വിൽപ്പനയ്ക്ക് വെച്ചു, രാഷ്ട്രീയമായി ഉപയോഗിച്ചു',മനീഷ് കുറ്റപ്പെടുത്തി.

12 അംഗ ദേശീയ സമിതിയെ രൂപീകരിച്ചതിൽ മനീഷ് രൂക്ഷവിമർശനം ഉയർത്തി. പ്രക്ഷോഭത്തിൽ പങ്കെടുത്തവരുമായോ വളൻ്റിയർമാരുമായോ യാതൊരു ചർച്ചകളും നടത്താതെയാണ് ഇത്തരമൊരു കൂട്ടായ്മ രൂപീകരിച്ചതെന്നും മനീഷ് ആരോപിച്ചു. പുതിയ കമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്ന 8 പേർ ആം ആദ്മി പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണ്. പ്രതിഷേധം വിജയം കണ്ടതിന് ശേഷം വളൻ്റിയർമാരെയേയോ പ്രതിഷേധക്കാരേയോ ഒരു ചർച്ചയ്ക്ക് പോലും അഭിജിത് ദീപ്കെ ക്ഷണിച്ചിട്ടില്ല. പ്രധാന മാനദണ്ഡങ്ങളെ കുറിച്ച് പോലും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടവരോട് സംസാരിച്ചിട്ടില്ല', മനീഷ് പറഞ്ഞു.
സിജെപി-ഡി ഒരു ദേശീയ പ്രസ്ഥാനമാണ്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ച് അംഗങ്ങൾ പുതിയ സംഘടനയുടെ ഭാഗമാണ്. പ്രാദേശിക പ്രതിഷേധക്കാരിൽ നിന്നും വളൻ്റിയർമാരിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തതെന്നും മനീഷ് പറഞ്ഞു.
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് സിജെപി തങ്ങളുടെ ടീം രൂപീകരിച്ചത്. തുടക്കം മുതലേ വഞ്ചനാപരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിലും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലും ഇടപെടുന്നതിന് പകരം രാഷ്ട്രീയ താത്പര്യങ്ങളോടാണ് സിജെപി പ്രവർത്തിക്കുന്നത്.
ശിവസേന, സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ, ബി.ജെ.പി, കോൺഗ്രസ്, എൻ.സി.പി തുടങ്ങി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തകരും അനുഭാവികളും ഈ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നു. എന്നിട്ടും ഇതിൽ നിന്നും ഒരാളെ പോലും ദേശീയ പാർട്ടിയിൽ ഉൾപ്പെടുത്താൻ സിജെപി ടീം തയ്യാറായിട്ടില്ല, എന്തുകൊണ്ടാണത്?',മനീഷ് ചോദിച്ചു. വനിതകൾ, മുസ്ലീങ്ങൾ, സിഖുകാർ എന്നിവർക്കും അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നും മനീഷ് കുറ്റപ്പെടുത്തി.
'അവർ സ്ത്രീകളെ ചൂഷണം ചെയ്തു, എന്നാൽ ഒരു വക്താവിനെ ഒഴിച്ച് മറ്റൊരു സ്ത്രീക്കും പ്രാതിനിധ്യം നൽകിയില്ല. അവർ മുസ്ലീങ്ങളെ ചൂഷണം ചെയ്തു, പക്ഷേ ഒരു മുസ്ലീം പുരുഷനേയും ടീമിൽ ഉൾപ്പെടുത്തിയില്ല. ലങ്കാറുകൾ നടത്തിയും ഗുരുദ്വാരകൾ തുറന്നുകൊടുത്തും സഹായിച്ച സിഖുകാരേയും അവർ ചൂഷണം ചെയ്തു, എന്നിട്ടും അവരിൽ ഒരാൾക്ക് പോലും ടീമിൽ പ്രാതിനിധ്യമില്ല',മനീഷ് വിമർശിച്ചുു.


Click it and Unblock the Notifications