തരംഗമായി 'കോക്രോച്ച് ജനതാ പാർട്ടി', ദിവസങ്ങൾ കൊണ്ട് അംഗങ്ങളായി ലക്ഷങ്ങൾ, സിജെപിയെ ഏറ്റെടുത്ത് ജെൻ-സി
'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിലുള്ള ഒരു ഓൺലൈൻ രാഷ്ട്രീയ കൂട്ടായ്മ സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാവിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ച് നടത്തിയ പരാമർശം വിവാദമായതിന് പിന്നാലെ മുൻ ആം ആദ്മി പ്രവർത്തകനായ അഭിജീത് ദിപ്കെയാണ് സോഷ്യൽ മീഡിയയിൽ കോക്രോച്ച് ജനതാ പാർട്ടി ആക്ഷേപഹാസ്യ പേജ് തുടങ്ങിയത്.
എന്നാൽ കളി കാര്യമായി മാറിയത് അതിവേഗത്തിലാണ്. ഏതാനും ദിവസങ്ങൾ കൊണ്ട് 20 ലക്ഷം ആളുകളാണ് ഈ കൂട്ടായ്മയുടെ ഭാഗമായി മാറിയിരിക്കുന്നത്. നിരവധി ആളുകൾ, പ്രധാനമായും ജെൻ-സി യുവാക്കളാണ് തങ്ങൾ കോൺഗ്രസോ ബിജെപിയോ അല്ല ഇനി സിജെപിയാണ് എന്ന് വ്യക്തമാക്കി റീലുകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. മഹുവ മൊയ്ത്ര അടക്കമുളള പ്രതിപക്ഷ നേതാക്കൾ, മീം പേജുകൾ, വിദ്യാർത്ഥികൾ, യുവ പ്രൊഫഷണലുകൾ എന്നിവരെല്ലാം ഈ ട്രെൻഡിനെ പിന്തുണച്ചതോടെ സിജെപി തരംഗമായി മാറിയിരിക്കുകയാണ്.

കോക്രോച്ച് ജനതാ പാർട്ടി വെബ്‌സൈറ്റ്
സിജെപി സ്വന്തം വെബ്സൈറ്റും ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. എന്താണ് ഈ പാർട്ടിയുടെ ലക്ഷ്യമെന്നും പ്രകടന പത്രികയും ആർക്കൊക്കെ അംഗമാകാം എന്നതുമടക്കമുളള വിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥിതിയോട് മടുത്ത സാധാരണക്കാരായ പൗരന്മാരെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പരിഹാസ പ്രസ്ഥാനമായാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ വെബ്‌സൈറ്റ് തങ്ങളെ സ്വയം പരിചയപ്പെടുത്തുന്നത്.
"അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം" എന്ന ടാഗ്‌ലൈൻ ഉപയോഗിക്കുന്ന സിജെപി, "വ്യവസ്ഥിതി എണ്ണാൻ മറന്നുപോയ" ആളുകൾക്കൊപ്പമാണ് പാർട്ടി നിലകൊള്ളുന്നത് എന്ന് അവകാശപ്പെടുന്നു.
വെബ്‌സൈറ്റിലെ ഒരു ഭാഗം ഇങ്ങനെയാണ്: "മറ്റൊരു പി.എം കെയേഴ്സ് ഉണ്ടാക്കാനോ, നികുതിദായകരുടെ പണം ഉപയോഗിച്ച് ദാവോസിൽ പോയി അവധിക്കാലം ആഘോഷിക്കാനോ, അല്ലെങ്കിൽ അഴിമതിയെ 'സ്ട്രാറ്റജിക് സ്പെൻഡിങ്' എന്ന് പുനർനാമകരണം ചെയ്യാനോ അല്ല ഞങ്ങൾ ഇവിടെയുള്ളത്. പണം എങ്ങോട്ട് പോയി എന്ന് ഉച്ചത്തിൽ, ആവർത്തിച്ച്, രേഖാമൂലം ചോദിക്കാനാണ് ഞങ്ങൾ ഇവിടെയുള്ളത്."
ഓൺലൈൻ കാമ്പെയ്‌നുകളിലും ചർച്ചകളിലും പങ്കെടുക്കാൻ യുവാക്കളെ ക്ഷണിക്കുന്ന മെമ്പർഷിപ്പ് ഫോമുകളും, രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഈ സൈറ്റിലുണ്ട്.
മാനിഫെസ്റ്റോ
- കാബിനറ്റ് പദവികളിൽ സ്ത്രീകൾക്ക് 50% സംവരണം.
- രാഷ്ട്രീയ പാർട്ടി മാറുന്ന എം.എൽ.എമാർക്കും എം.പിമാർക്കും 20 വർഷത്തെ തിരഞ്ഞെടുപ്പ് വിലക്ക്.
- ചീഫ് ജസ്റ്റിസുമാർക്ക് വിരമിക്കലിന് ശേഷം രാജ്യസഭാ പദവികൾ നൽകുന്നത് നിരോധിക്കും.
- "ഗോദി മീഡിയ" അവതാരകരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം.
- തിരഞ്ഞെടുപ്പ് വേളയിൽ യഥാർത്ഥ വോട്ടുകൾ നീക്കം ചെയ്യപ്പെട്ടാൽ നടപടി.
ആരാണ് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപിച്ചത്?
ഈ പാർട്ടിക്ക് പിന്നിലെ ആശയം 2020 നും 2023 നും ഇടയിൽ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സന്നദ്ധപ്രവർത്തകനായിരുന്ന 30 കാരനായ അഭിജീത് ദിപ്കെയുടേതാണ്. അഭിജീത് നിലവിൽ അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്‌സ് ബിരുദം നേടുകയാണ്. മെയ് 16ന് അദ്ദേഹം എക്‌സിൽ ഒരു ഗൂഗിൾ ഫോം പങ്കുവെച്ചുകൊണ്ട് "കോക്രോച്ച് ജനതാ പാർട്ടി" യിൽ രജിസ്റ്റർ ചെയ്യാൻ ആളുകളെ ക്ഷണിച്ചു.
"ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് യുവാക്കളെ പാറ്റകളെന്നും പരാന്നഭോജികളെന്നും വിളിച്ച പ്രസ്താവനയ്‌ക്കെതിരെയുള്ള യുവാക്കളുടെ വിയോജിപ്പാണ് കോക്രോച്ച് ജനതാ പാർട്ടി പ്രകടിപ്പിക്കുന്നത്. ഭരണഘടനയുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും കാവൽക്കാരനാകേണ്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, യുവാക്കളുടെ വിമർശനങ്ങളുടെ പേരിൽ അവരെ തരംതാഴ്ത്തിയത് ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാൻ കഴിയാത്തതാണ്," അഭിജീത് പറയുന്നു.
"യുവജനങ്ങളുടെ ശബ്ദം കേൾക്കാൻ പാറ്റ എന്ന ഐഡന്റിറ്റി സ്വീകരിക്കേണ്ടി വന്നാൽ ഞങ്ങൾ അതിന് തയ്യാറാണ് എന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേര് കാണിക്കുന്നത്. പാറ്റകൾ അഴുക്കിലും ചീഞ്ഞഴുകിയ ഇടങ്ങളിലുമാണ് ജീവിക്കുന്നത് എന്നൊരു സന്ദേശവും ഇതിലുണ്ട്. ഇതിനർത്ഥം രാജ്യത്തിന്റെ വ്യവസ്ഥിതി അത്രമാത്രം ചീഞ്ഞുനാറിയിരിക്കുന്നു, അതിനാൽ ഇപ്പോൾ പാറ്റകൾക്ക് പുറത്തുവരേണ്ടി വന്നിരിക്കുന്നു എന്നാണ്," അദ്ദേഹം പറഞ്ഞു.
ആരൊക്കെയാണ് അംഗങ്ങൾ?
ഇനിപ്പറയുന്ന യോഗ്യതകളുള്ള ആർക്കും കോക്രോച്ച് ജനതാ പാർട്ടിയിലെ അംഗമാകാം:
- തൊഴിലില്ലാത്തവർ
- മടിയന്മാർ
- എപ്പോഴും ഓൺലൈനിൽ ഉള്ളവർ
- പ്രൊഫഷണലായി ആക്രോശിക്കാൻ കഴിയുന്നവർ
സുഹൃത്തുക്കളുടെയും എഐ ടൂളുകളുടെയും സഹായത്തോടെ ഏതാനും മണിക്കൂറുകൾ കൊണ്ടാണ് വെബ്‌സൈറ്റും ബ്രാൻഡിംഗും നിർമ്മിച്ചതെന്ന് അഭിജീത് പറഞ്ഞു. "ആശയപരമായി ഞങ്ങൾ ഒരു മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ, ജാതിവിരുദ്ധ സംഘടനയാണ്. ഞങ്ങളുടെ പ്രത്യയശാസ്ത്രം ഗാന്ധി, അംബേദ്കർ, നെഹ്റു എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്," അദ്ദേഹം പറഞ്ഞു.













Click it and Unblock the Notifications