'എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്'? കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
സോഷ്യൽ മീഡിയയിലെ പുതിയ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന് പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റിനും പൂട്ട് വീണിരിക്കുകയാണ്. മാത്രമല്ല സിജെപിയുടെ ഇൻസ്റ്റഗ്രാം പേജും തന്റെ വ്യക്തിഗത അക്കൗണ്ടും അടക്കം എല്ലാ സോഷ്യൽ മീഡിയാ പേജുകളുടേയും ആക്സസ് തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നതായാണ് സ്ഥാപകനായ അഭിജീത് ദീപ്കെ പറയുന്നത്.
ഇൻസ്റ്റഗ്രാമിൽ ഇതുവരെ 22 മില്യൺ ഫോളോവേഴ്സ് ആണ് കോക്രോച്ച് ജനതാ പാർട്ടിക്കുളളത്. എക്സ് അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ സിജെപി പുതിയ അക്കൗണ്ട് തുടങ്ങിയിരുന്നു. അതിന് പിന്നാലെ ആണിപ്പോൾ വെബ്സൈറ്റ് അടക്കമുളളവ നഷ്ടപ്പെട്ടിരിക്കുന്നത്. 10 ലക്ഷത്തോളം പേരാണ് അംഗങ്ങളായി രജിസ്റ്റർ ചെയ്തിരുന്നത്. കേന്ദ്ര സർക്കാരാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നാണ് സിജെപി ആരോപിക്കുന്നത്.
സിജെപിക്ക് എതിരായ നീക്കങ്ങളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത് വന്നിട്ടുണ്ട്. ബിജെപി എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്ന് പിണറായി വിജയൻ ചോദിക്കുന്നു.

'' കോക്റോച്ച് ജനതാ പാർട്ടി എന്ന യുവജന കൂട്ടായ്‌മയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസർക്കാർ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളർന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്?
ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാൾ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴിൽ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങൾ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തിൽ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്.
"പാറ്റകൾ" എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല. തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതിൽ കാണാവുന്നതാണ്. ഈ വികാരം കൂടുതൽ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസർക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമർത്തുന്ന നടപടികളിലേക്ക് നയിക്കുന്നത്.
ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങൾക്കും വിരുദ്ധമാണ്. കേന്ദ്രസർക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാ ശക്തികളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.''














Click it and Unblock the Notifications