'കോക്രോച്ച് ജനതാ പാർട്ടിക്ക്' നേരെ വൻ സൈബർ ആക്രമണം; എക്സിന് പിന്നാലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും നഷ്ടമായി!
ഇന്ത്യയിലെ യുവതലമുറയ്ക്കിടയിലും സോഷ്യൽ മീഡിയയിലും വൻ തരംഗമായി മാറിയ പരിഹാസ രാഷ്ട്രീയ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാർട്ടി' (Cockroach Janta Party) കടുത്ത സൈബർ ആക്രമണത്തിൽ. പാർട്ടിയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജും, സ്ഥാപകൻ അഭിജീത് ദിപ്കെയുടെ വ്യക്തിഗത ഇൻസ്റ്റാഗ്രാം അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നേരെ ആസൂത്രിതമായ 'ക്രാക്ക്ഡൗൺ' ആണ് നടക്കുന്നതെന്ന് അഭിജീത് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
തങ്ങൾക്ക് നിലവിൽ യാതൊരുവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും പ്രവേശനമില്ലെന്നും, ഇനി പുറത്തുവരുന്ന പോസ്റ്റുകളൊന്നും പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനയായി കണക്കാക്കരുതെന്നും അദ്ദേഹം അണികൾക്ക് മുന്നറിയിപ്പ് നൽകി. കോക്രോച്ച് ജനതാ പാർട്ടിയുടെ ഒഫീഷ്യൽ എക്സ് അക്കൗണ്ട് നിയമപരമായ ആവശ്യത്തെ തുടർന്ന് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇൻസ്റ്റാഗ്രാം പേജുകൾക്ക് നേരെയുള്ള ഈ ഹാക്കിങ്. ബിജെപി, കോൺഗ്രസ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെക്കാൾ കൂടുതൽ ആളുകളെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയതോടെയാണ് ഈ കൂട്ടായ്മ ശ്രദ്ധേയമായത്. കോക്രോച്ച് ജനതാ പാർട്ടിയുടെ ഒഫീഷ്യൽ പേജിന് 21 മില്യണിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് പൂർണ്ണമായും നഷ്ടപ്പെട്ടത്.

എന്താണ് കോക്രോച്ച് ജനതാ പാർട്ടി?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമർശത്തിൽ നിന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ഒരു ഡിജിറ്റൽ കാമ്പയിൻ രൂപപ്പെടുന്നത്. ഒരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് തൊഴിലില്ലാത്ത യുവാക്കളെ 'കോക്രോച്ചുകൾ', 'പരാദങ്ങൾ' എന്നീ പദങ്ങൾ ഉപയോഗിച്ച് വിമർശിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ പരാമർശം രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ചാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി. ചീഫ് ജസ്റ്റിസ് പിന്നീട് താൻ വ്യാജ ബിരുദധാരികളെ മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയെങ്കിലും, ഇതിനോടകം തന്നെ യുവാക്കൾ ഈ വാക്കുകൾ ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ വിങ്ങിൽ പ്രവർത്തിച്ചിട്ടുള്ള, ബോസ്റ്റൺ യൂണിവേഴ്സിറ്റി ബിരുദധാരിയായ അഭിജീത് ദിപ്കെ ഇതിനെ അടിസ്ഥാനമാക്കി ഒരു പരിഹാസ രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകുകയായിരുന്നു. "തൊഴിലില്ലാത്തവരുടെ, മടിയന്മാരുടെ ശബ്ദം" എന്നാണ് ഈ കൂട്ടായ്മ സ്വയം വിശേഷിപ്പിച്ചത്. രാജ്യത്തെ തൊഴിലില്ലായ്മ, പരീക്ഷാ പരീക്ഷ പേപ്പർ ചോർച്ച, വിദ്യാഭ്യാസം എന്നീ ഗുരുതരമായ വിഷയങ്ങളെ മീമുകളിലൂടെയും പരിഹാസ രൂപേണയുമുള്ള പോസ്റ്റുകളിലൂടെയുമാണ് ഇവർ ജനങ്ങളിലേക്ക് എത്തിച്ചത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ജനങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഇവരെ പിന്തുടരാൻ തുടങ്ങി. എന്നാൽ, അക്കൗണ്ടുകൾ ജനപ്രിയമായതിന് പിന്നാലെ തനിക്ക് വാട്സാപ്പിൽ വധഭീഷണികൾ വന്നിരുന്നതായും, അക്കൗണ്ടുകൾ പൂട്ടാനോ അല്ലെങ്കിൽ ബിജെപിയിൽ ചേരാനോ ആവശ്യപ്പെട്ട് ചിലർ സമ്മർദ്ദം ചെലുത്തിയിരുന്നതായും അഭിജീത് മുൻപ് വെളിപ്പെടുത്തിയിരുന്നു.
ഡിജിറ്റൽ ലോകത്ത് യുവാക്കളുടെ വലിയൊരു കൂട്ടായ്മയായി മാറിയ കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ടുകൾ ഒന്നിനുപിറകെ ഒന്നായി ഇല്ലാതാകുന്നത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. എക്സ് അക്കൗണ്ട് തടയപ്പെട്ടതിനെ തുടർന്ന് 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരിൽ പുതിയ അക്കൗണ്ട് തുടങ്ങി ഇവർ തിരിച്ചെത്തിയിരുന്നു. ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ മെറ്റാ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് നടത്തിവരികയാണെന്ന് സ്ഥാപകൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ സൈബർ ആക്രമണങ്ങൾ കൂട്ടായ്മയുടെ ജനപ്രീതി ഇനിയും വർദ്ധിപ്പിക്കാനാണ് സാധ്യതയെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ.












Click it and Unblock the Notifications