മലയാളിയായ ജ. രാജേന്ദ്ര മേനോനെ സുപ്രീം കോടതി ജഡ്ജിയാക്കാൻ ശുപാർശ, ഒപ്പം ജ. പ്രദീപ് നന്ദ്രജോഗും
Recommended Video
ദില്ലി: മലയാളിയായ ജസ്റ്റിസ് രാജേന്ദ്ര മേനോന്, ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്ത് കൊളീജിയം. ബുധനാഴ്ച ചേര്‍ന്ന കൊളീജിയം യോഗത്തിലാണ് തീരുമാനം. സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് കുര്യന് ജോസഫ് എന്നിവര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് രണ്ട് പേരെ കൊളീജിയം ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ജ. രാജേന്ദ്ര മേനോന് നിലവില്‍ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ജ. പ്രദീപ് നന്ദ്രജോഗ് രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അനുഷ്ടിക്കുന്നു. ഈ വര്‍ഷം ആഗസ്റ്റിലാണ് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രാജേന്ദ്ര മേനോന് നിയമിതനായത്. അതിന് മുന്‍പ് പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ജ. മേനോന്.
2017 മാര്‍ച്ച് മുതല്‍ രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ട് ജ. പ്രദീപ് നന്ദ്രജോഗ്. ദില്ലി ഹൈക്കോടതിയില്‍ നിന്നാണ് ജ. നന്ദ്രജോഗ് രാജസ്ഥാനിലേക്ക് എത്തുന്നത്. 2002ല്‍ ദില്ലി ഹൈക്കോടതി അഡീഷണന്‍ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച ജ. നന്ദ്രജോഗ്, 2004ല്‍ സ്ഥിരം ജഡ്ജിയായി.
കൊളീജിയത്തിന്റെ ശുപാര്‍ശ ഇനി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്. രണ്ട് പുതിയ ജഡ്ജിമാര്‍ക്കും അംഗീകാരം ലഭിക്കുകയാണ് എങ്കില്‍ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 29 ആകും. അനുവദിക്കപ്പെട്ടിരിക്കുന്ന എണ്ണം 31 ആണ്.