ഹിന്ദി രാജ്യത്തിന് നല്ലതാണ്...പക്ഷേ ഇന്ത്യയില്‍ അത് വേണ്ട, അമിത് ഷായ്ക്കെതിരെ രജനീകാന്ത്!!
ചെന്നൈ: ഹിന്ദിയെ പൊതുഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി സൂപ്പര്‍ താരം രജനീകാന്ത്. പൊതുഭാഷയെന്ന നയം ഇന്ത്യയില്‍ പ്രാവര്ത്തികമാക്കാനാവില്ലെന്ന് രജനി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് നേരത്തെ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം തുറന്നടിച്ചിരുന്നു. ഇതിനെ പിന്തുണച്ചിരിക്കുകയാണ് രജനീകാന്ത്.
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ആ ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ദക്ഷിണേന്ത്യയില്‍ നിന്ന് മാത്രമല്ല, ഉത്തരേന്ത്യയില്‍ നിന്നും അലയടിക്കും. ഹിന്ദി ഒരിക്കലും ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കാനാവില്ല. ഇന്ത്യയില്‍ ദേശീയ ഭാഷയെന്ന സങ്കല്‍പ്പം സാധ്യമാകില്ലെന്നും രജനി പറഞ്ഞു. മറ്റേത് രാജ്യത്തും ദേശീയ ഭാഷ സാധ്യമാകും അത് ആ രാജ്യത്തിന്റെ ഒരുമയ്ക്കും പുരോഗമനത്തിനും ഗുണകരമാണെന്നും രജനി പറയുന്നു.
ഹിന്ദിയെ ദേശീയ ഭാഷയായി ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനവും അംഗീകരിക്കില്ല. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും അതിനെ അംഗീകരിക്കില്ലെന്ന് രജനി പറഞ്ഞു. അതേസമയം അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തുന്നുണ്ട്. ഷായോ സാമ്രാട്ടോ സുല്‍ത്താനോ വന്നാലും ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കമല്ഹാസന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജനീകാന്തും അമിത് ഷായുടെ നീക്കത്തെ എതിര്‍ത്തിരിക്കുന്നത്.
Recommended Video
അതേസമയം തമിഴ്നാട്ടില്‍ നടന്ന ജല്ലിക്കെട്ട് സമരം ഒരു സാമ്പിള്‍ മാത്രമാണ്. ഞങ്ങളുടെ ഭാഷയ്ക്ക് വേണ്ടിയുള്ള പോരാട്ടം അതിലും വലുതായിരിക്കും. ഇന്ത്യയോ തമിഴ്നാടോ തമ്മില്‍ അത്തരമൊരു പോരാട്ടം ആഗ്രഹിക്കുന്നുണ്ടാവില്ല. തമിഴ്നാട്ടുകാര്‍ എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. പക്ഷേ തമിഴാണ് ഞങ്ങളുടെ മാതൃഭാഷയെന്നും കമല്ഹാസന് പറഞ്ഞു. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ണാടക മുഖ്യമന്ത്രി യെഡ്ഡിയൂരപ്പ എന്നിവര്‍ അമിത് ഷായുടെ പ്രസ്താവനയെ തുറന്നെതിര്‍ത്തിരുന്നു.
അമിത് ഷാ ലക്ഷ്യമിടുന്നത് ഏക കക്ഷി സർവ്വാധിപത്യം; വരാനിരിക്കുന്നത് ജനാധിപത്യത്തിന്റെ അസ്തമയം!