ബിജെപിയുമായി ജെഡിയു ഇടയുന്നു, വര്‍ഗീയ കലാപത്തില്‍ ഹിന്ദുത്വ അജണ്ട!! നിതീഷ് കട്ടക്കലിപ്പില്‍!!
കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന് നിതീഷ് വ്യക്തമാക്കി
പട്‌ന: ബീഹാറിലെ വര്‍ഗീയ കലാപങ്ങളില്‍ ബിജെപിയുമായി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു ഇടയുന്നു. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം ഇനിയും സഹിക്കേണ്ടതില്ലെന്ന് ജെഡിയുവിന്റെ നിലപാട്. തെറ്റിദ്ധാരണ പരത്തി ബിജെപി കലാപം സൃഷ്ടിക്കുകയാണെന്ന് നിതീഷ് കരുതുന്നു. ഹിന്ദുത്വ അജണ്ട ഇതിന് പിന്നിലുള്ളതായും അദ്ദേഹം പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യപ്രതിപക്ഷ ആര്‍ജെഡിയും കോണ്‍ഗ്രസും നിതീഷിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ കടുത്ത നടപടിയെടുക്കേണ്ട അവസ്ഥയിലാണ് അദ്ദേഹം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് തെരുവിന് ഇട്ടതിനെ തുടര്‍ന്നാണ് ഒരാളെ തല്ലിക്കൊന്നു എന്ന് ആരോപിച്ച ബീഹാര്‍ ബിജെപി പ്രസിഡന്റ് നിത്യാനന്ദ റായ്, കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് എന്നിവര്‍ക്കെതിരെ പരസ്യമായ വിമര്‍ശനത്തിനൊരുങ്ങുകയാണ് നിതീഷ്. ഇയാള്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
മതനിരപേക്ഷ കാഴ്ച്ചപ്പാട്
ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം ജെഡിയുവിന്റെയും നിതീഷ് കുമാറിന്റെയും മതനിരപേക്ഷ കാഴ്ച്ചപ്പാടിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം പരസ്യമായി ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയും അവരുടെ നേതാക്കളും അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിതീഷ് പറയുന്നത്. വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുന്നത് ബിജെപിയാണെന്നും അറസ്റ്റിലായവരില്‍ അവരുടെ നേതാക്കളും ഉണ്ടെന്നും നിതീഷ് പറയുന്നു. അതേസമയം ജെഡിയു ജനറല്‍ സെക്രട്ടറി ശ്യാംരജക്കും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കലാപം ഉണ്ടാക്കിയവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും ശ്യാംരജക് പറഞ്ഞു. ജെഡിയു ഈ കലാപത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും ്‌ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദുത്വ അജണ്ട
ബീഹാറില്‍ ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് ശേഷം ബിജെപി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതാണ് കണ്ടത്. ബഗല്‍പൂരിലാണ് കലാപം ആരംഭിച്ചത്. കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകന്‍ അര്‍ജിത്ത് ശ്വാശതാണ് അക്രമങ്ങള്‍ നേതൃത്വം നല്‍കിയത്. 35 പേര്‍ക്ക് ഇവിടെയുണ്ടായ അക്രമങ്ങളില്‍ പരിക്കേറ്റിരുന്നു. അര്‍ജിത്തിനെതിരെ കേസെടുത്തിട്ടുണ്ടെങ്കില്‍ നിസാര വകുപ്പുകളാണ് ചുമത്തിയതെന്നാണ് സൂചന. കേസ് കൊണ്ട് തന്റെ മകനെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് അശ്വിനി കുമാര്‍ വെല്ലുവിളിച്ചിട്ടുണ്ട്. നിതീഷ് ഈ സംഭവങ്ങളോട് മൗനം പാലിക്കുന്നതാണ് കണ്ടത്. ഇതിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നിന്ന് വരെ എതിര്‍പ്പുയര്‍ന്നിരുന്നു. അഴിമതി രഹിത ഭരണായിരുന്നു ഇതുവരെ അദ്ദേഹം കാഴ്ച്ചവച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയം ഇതിനെയെല്ലാം പിന്നോട്ടടിക്കുന്നുവെന്നാണ് ജെഡിയും പ്രവര്‍ത്തകര്‍ പറയുന്നത്.
കുറ്റക്കാര്‍ക്കെതിരെ നടപടി
സംഭവത്തില്‍ എന്തു വിലകൊടുക്കേണ്ടി വന്നാലും കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന് നിതീഷ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ വെറുതെവിടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കര്‍ശന നടപടിയെടുക്കാന്‍ പോലീസിനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കലാപത്തിന് കാരണം ആര്‍എസ്എസ് ആണെന്ന് ആരോപിച്ചിരുന്നു. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് 14 ദിവസത്തെ സന്ദര്‍ശനത്തിനായി ബീഹാറിലെത്തിയതിന് ശേഷമാണ് കലാപം നടന്നതെന്നും തേജസ്വി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവ് അനില്‍ സിംഗ് അറസ്റ്റിലായത്. ഇത് ബിജെപിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഒപ്പം ചേര്‍ന്ന് മത്സരിച്ചാല്‍ തിരിച്ചടിയാവുമെന്നും ജെഡിയു നേതാക്കള്‍ നിതീഷിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബന്ധം പുന:പ്പരിശോോധിക്കാന്‍ നിതീഷ് തയ്യാറായേക്കും.
കോണ്‍ഗ്രസില്ലാതെ മൂന്നാം മുന്നണി സാധ്യമാകില്ല! പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയ്ക്കെതിരെ അണിനിരക്കും
ബീഹാറില്‍ വര്‍ഗീയ സംഘര്‍ഷം കത്തിപ്പടരുന്നു, പ്രതിമ തകര്‍ത്തു, രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി!!
ബീഹാറിൽ വർഗീയ സംഘർഷം പടരുന്നു.. മസ്ജിദിന് മുകളിൽ കാവിക്കൊടി! ഖുറാനടക്കം കത്തിച്ചു