ബീഹാറിൽ വർഗീയ സംഘർഷം പടരുന്നു.. മസ്ജിദിന് മുകളിൽ കാവിക്കൊടി! ഖുറാനടക്കം കത്തിച്ചു
Recommended Video
പട്‌ന: ബീഹാറില്‍ വര്‍ഗീയ സംഘര്‍ഷം പുകയുന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്കിടയിലെ ചെറിയ സംഘര്‍ഷങ്ങളാണ് സംസ്ഥാനത്തുടനീളം വര്‍ഗീയ കലാപത്തിലേക്ക് വഴി മാറിയിരിക്കുന്നത്. ബീഹാറിലെ പതിനേഴ് ജില്ലകളില്‍ വര്‍ഗീയ സംഘര്‍ഷം പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. പലയിടത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
സമസ്തിപൂരില്‍ ഒരു സംഘം മുസ്ലീം പള്ളിക്ക് മേല്‍ കാവിക്കൊടി ഉയര്‍ത്തിയത് എരിതീയില്‍ എണ്ണ പകര്‍ന്നു. പള്ളിയുടെ ഒരു ഭാഗം അക്രമികള്‍ അഗ്നിക്കിരയാക്കിയിട്ടുമുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് ഒരുക്കിയിരിക്കുന്നത്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംഗറിലാണ് ഏറ്റവും ഒടുവിലായി സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിഗ്രഹ നിമജ്ഞന യാത്രയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതും പാട്ട് പാടിയതുമാണ് അക്രമങ്ങൾക്ക് കാരണമായത്.
വർഗീയ കലാപം പടരുന്നു
മാര്‍ച്ച് 17ന് ഭഗല്‍പൂരിലാണ് സംഘര്‍ഷങ്ങളുടെ തുടക്കം. കേന്ദ്രമന്ത്രി അശ്വനി ചൗബേയുടെ മകന്‍ അര്‍ജിത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം സംഘപരിവാറുകാര്‍ അനുമതിയില്ലാതെ ഘോഷയാത്ര സംഘടിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഹിന്ദുക്കളും മുസ്ലീങ്ങളും ചേരിതിരിഞ്ഞ് അക്രമം അഴിച്ച് വിട്ടു. നിരവധി കടകളും വാഹനങ്ങളും തീയിട്ടു. പോലീസുകാരും സാധാരണക്കാരും ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു. ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചു. പ്രകോപനപരമായ ദൃശ്യങ്ങളടക്കം പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണിത്. മാര്‍ച്ച് 24ന് സിവാനിലും സംഘര്‍ഷമുണ്ടായി. രാമനവമി ഘോഷയാത്ര ഒരു സംഘം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു സിവാനിലെ സംഘര്‍ഷം.
തമ്മിൽത്തല്ലി ഹിന്ദുക്കളും മുസ്സീങ്ങളും
ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം കല്ലേറ് നടത്തുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. സവാനിലെ അക്രമങ്ങളുടെ പേരില്‍ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. തൊട്ടടുത്ത ദിവസം ഔറംഗാബാദ്, കൈമൂര്‍, ഗയ എന്നീ ജില്ലകളിലേക്ക് കലാപം പടര്‍ന്നു. ഔറംഗാബാദിലാണ് ഏറ്റവും അധികം ആക്രമണങ്ങളുണ്ടായത്. ഏകദേശം മുപ്പതിലധികം കടകള്‍ തീയിടുകയും അന്‍പതിലധികം കടകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്ത് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. 150ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗയയിലേയും കൈമൂറിലേയും സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ പോലീസിന് സാധിച്ചു.
പള്ളിക്ക് മേലെ കാവിക്കൊടി
എന്നാല്‍ അക്രമം സമസ്തിപൂരിലേക്കും വ്യാപിച്ചിരിക്കുകയാണ്. ക്രമസമാധാനം പാടേ തകര്‍ന്നിരിക്കുന്ന സമസ്തിപൂരില്‍ ഒരു സംഘം ഹിന്ദുത്വ തീവ്രവാദികള്‍ ജുമാ മസ്ജിദിന് മുകളില്‍ കാവിക്കൊടിയും ദേശീയ പതാകയും ഉയര്‍ത്തിയതായി സിയാസത്ത് ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വന്‍ തോതില്‍ പ്രചരിപ്പിക്കുന്നതും സംഘര്‍ഷ സാധ്യത ഉയര്‍ത്തി. ഇതോടെ സ്ഥലത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. രാമനവമി ആഘോഷങ്ങളുടെ ഭാഗമായുള്ള വിഗ്രഹനിമജ്ജന യാത്രയ്ക്കിടെയാണ് ഒരു സംഘം രോസദ ടൗണിലെ പള്ളിക്ക് മേല്‍ കാവിക്കൊടി ഉയര്‍ത്തിയത്. പള്ളി മിനാരത്തിലായിരുന്നു കൊടി കെട്ടിയത്. മാത്രമല്ല പള്ളിക്ക് തീയിടുകയും ചെയ്തു. ഒരു ഭാഗം മുഴുവനായും കത്തി നശിച്ചിരിക്കുകയാണ്.
പള്ളിയും ഖുറാനും കത്തിച്ചു
അക്രമി സംഘം പള്ളിക്കകത്ത് കയറി ഖുറാന്‍ അടക്കമുള്ള ഗ്രന്ഥങ്ങള്‍ പിച്ചിച്ചീന്തി കത്തിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇതെന്നാണ് പോലീസ് കരുതുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തിയപ്പോള്‍ പള്ളിക്ക് മുകളില്‍ ദേശീയ പതാക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്രമികള്‍ പോലീസിന് എതിരെ തിരിഞ്ഞതോടെ പോലീസ് ലാത്തി വീശുകയും ആകാശത്തേക്ക് വെടിവെയ്ക്കുകയും ചെയ്തു. അക്രമികളില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലയിടങ്ങളിലെ സംഘര്‍ഷങ്ങളില്‍ 100ലധികം പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇരുന്നൂറിലധം പേര്‍ അറസ്റ്റിലായിട്ടുമുണ്ട്.
വീഡിയോ കാണാം
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യം
'നിന്നെ കോടതിയിൽ വെച്ച് കണ്ടോളാം'.. പിണക്കം മറന്നെത്തിയ ഹസിനെ പറപ്പിച്ച് മുഹമ്മദ് ഷമി!
മഞ്ജു അടക്കമുള്ളവർ ദിലീപിനെ കെണിയിലാക്കി.. പകരം ഫ്ലാറ്റും ഒടിയനിൽ ചാൻസുമെന്ന് മാർട്ടിൻ!
RJ രാജേഷിന്റെ ശരീരത്തിൽ 20 വെട്ടുകൾ.. കൈപ്പത്തി അറ്റ്തൂങ്ങി! ദോഹയിലെ സ്ത്രീയ്ക്ക് പിന്നാലെ പോലീസ്