യുപിയും കർണാടകയും വർഗീയ കലാപത്തിന്റെ കോട്ട; കേരളത്തിൽ 13 കേസ്, ഗോവ ശാന്തം!
Recommended Video
ദില്ലി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഗീയ കലാപങ്ങൾ നടക്കുന്നത് ഉത്തർപ്രദേശിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കിലാണ് ഉത്തർപ്രദേശ് മുന്നിട്ടു നിൽക്കുന്നത്. തൊട്ടു പിറകെ കർണാടകയും മഹാരാഷ്ട്രയുമാണുള്ളത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ രാജ്യത്ത് 2098 വർഗീയ കലാപങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 450 കേസും ഉത്തർപ്രദേശിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2014 മുതൽ 2016 വരെയുള്ള കണക്കാണ് കേന്ദ്ര സർക്കാർ ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചത്. 279 കേസുകളുമായി കർണാടകയാണ് വർഗീയ കലാപങ്ങലിൽ തൊട്ടു പിറകിലുള്ളത്. 270 കേസുകളുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ 13 വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ 2014 ൽ നടന്ന വർഗീയ കലാപത്തിൽ ഒരാൾ മരിക്കുകയും ചെയ്തിരിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ മൂന്ന് വർഷത്തിനിടെ നടന്ന കലാപത്തിൽ 77 പേർ മരണപ്പെട്ടിരുന്നു. അതുപോലെ കർണാടകയിൽ മൂന്ന് വർഷത്തിനിടെ 26 പേരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിൽ 32 പേരും കൊല്ലപ്പെട്ടു. ഗോവ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസോറം, നാഗാലാന്‍ഡ്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഒരു വര്‍ഗീയ കലാപം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.