ഹെൽമറ്റ് ഇല്ലെങ്കിൽ പിഴ 1,000 രൂപ, മദ്യപിച്ചാൽ 10,000!!! പോക്കറ്റ് കീറുന്ന പിഴകൾ... സെപ്തംബർ 1 മുതൽ
Recommended Video
ദില്ലി: ഒടുവില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കിയിരിക്കുകയാണ്. രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ അതീവ കര്‍ക്കശമാക്കുന്നതാണ് ഈ ബില്‍. നേരത്തെ ലോക്‌സഭ ഈ ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. 108 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസായത്. ആകെ എതിര്‍ത്തത് 13 പേര്‍ മാത്രം ആയിരുന്നു.
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇനി മുതൽ കനത്ത പിഴ; മോട്ടോർ വാഹന ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി
രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ബിൽ നിയമം ആയിരിക്കുകയാണ്. സെപ്തംബർ 1 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.
ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്താല്‍ 1,00 രൂപയാണ് പഴയ നിയമപ്രകാരം പിഴ. നിലവിലുളള പിഴശിക്ഷയുടെ പതിന്‍മടങ്ങാണ് പുതുക്കിയ നിരക്കുകകള്‍. മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി മുതല്‍ പോക്കറ്റ് ശരിക്കും കീറും എന്ന് സാരം. ഓരോ കുറ്റത്തിനും ഉള്ള പിഴകള്‍ ഇങ്ങനെയാണ്....
ഹെല്‍മെറ്റ് ഇല്ലെങ്കില്‍
കേരളത്തില്‍ ഏറ്റവും അധികം പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന നിയമ ലംഘനം ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്രയാണ്. 100 രൂപയായിരുന്നു ഇതിന് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം ആയിരം രൂപയാണ് പിഴ. മാത്രമല്ല, മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യാം.
അഞ്ഞൂറ് രൂപ വരെ പിഴയുള്ള കുറ്റങ്ങള്‍
പുതിയ നിയമ പ്രകാരം ഏറ്റവും ചുരുങ്ങിയ പിഴ അഞ്ഞൂറ് രൂപയാണ്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 177, 177എ, 178 വകുപ്പുകള്‍ പ്രകാരം ഉള്ള കുറ്റകൃത്യങ്ങള്‍ക്കാണ് ഈ പിഴ. റോഡ് ഗതാഗത നിയമ ലംഘനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇതില്‍ ഉള്ളത്. 100 രൂപയായിരുന്നു ഈ നിയമലംഘനങ്ങള്‍ക്ക് നേരത്തെയുള്ള പിഴ.
ടിക്കറ്റ് ഇല്ലാതെയുള്ള യാത്രയ്ക്ക് നേരത്തെ 200 രൂപയായിരുന്നു പിഴ. ഇത് ഇപ്പോള്‍ 500 രൂപയാക്കി ഉയര്‍ത്തി.
പറഞ്ഞതുകേട്ടില്ലെങ്കില്‍ 2,000!
അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ ഡ്രൈവ് ചെയ്താല്‍ രണ്ടായിരം രൂപയാണ് പിഴ, നേരത്തെ ഇത് 500 രൂപയായിരുന്നു. അതുപോലെ തന്നെ അധിക വലിപ്പമുള്ള വാഹനങ്ങള്‍ ഓടിച്ചാല്‍ അയ്യായിരം രൂപ പിഴ ഇടാക്കും. ഇത് ഭേഗഗതിയിലെ പുതിയ നിയമം ആണ്.
ലൈസന്‍സ് ഇല്ലെങ്കില്‍
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ അയ്യായിരം രൂപ പിഴ അടയ്ക്കണം. നേരത്തേ ഇത് വെറും അഞ്ഞൂറ് രൂപയായിരുന്നു. അതുപോലെ തന്നെ ലൈസന്‍സ് ഇല്ലാതെയുള്ള അനധികൃത ഉപയോഗത്തിനും പതിനായിരം രൂപ പിഴ അടയ്ക്കണം.
കൃത്യമായ യോഗ്യതയില്ലാതെ വാഹം ഓടിച്ചാല്‍ പതിനായിരം രൂപയാണ് പിഴ. നേരത്തേ ഇത് വെറും അഞ്ഞൂറ് രൂപ ആയിരുന്നു.
ഓവര്‍ സ്പീഡിനും ഓവര്‍ ഫൈന്‍!
ഓവര്‍ സ്പീഡിന് നേരത്തെ 400 രൂപയായിരുന്നു പിഴ ഈടാക്കിയിരുന്നത്. പുതിയ നിയമ പ്രകാരം ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് ഇത് 1,000 രൂപയാകും. മീഡിയം പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 2,000 രൂപയും പിഴ ഈടാക്കും.
അപകടകരമായി വാഹനമോടിച്ചാല്‍
അപകടകരമായി വാഹനം ഓടിച്ചാല്‍ ഇനി 5,000 രൂപ പിഴ ഒടുക്കണം. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുള്ള വാഹനം ഓടിക്കാല്‍, ട്രാഫിക് സിംഗ്നല്‍ തെറ്റിക്കല്‍, റോങ് സൈഡ് ഡ്രൈവിങ് തുടങ്ങിയവയെല്ലാം ഇനി മുതല്‍ 'ഡേഞ്ചറസ് ഡ്രൈവിങ്' പരിധിയില്‍ ആണ് വരിക എന്ന് കൂടി ഓര്‍ക്കണം.
കള്ളുകുടിച്ച് വണ്ടിയോടിച്ചാല്‍
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ നേരത്തേ തന്നെ 2,000 രൂപ പിഴ ഈടാക്കിയിരുന്നു. പുതിയ നിയമത്തില്‍ ഇത് കുറേ കൂടി കര്‍ക്കശമാക്കിയിരിക്കുകയാണ്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ 'ഡ്രങ്കണ്‍ ഡ്രൈവിങ്ങിന്' പിഴ 10,000 രൂപ ആണ്.
സ്പീഡിങ്/റേസിങ് എന്നിവയ്ക്കുള്ള പിഴ അഞ്ഞൂറില്‍ നിന്ന് അയ്യായിരം ആക്കി ഉയര്‍ത്തി.
ഒരു ലക്ഷം വരെ പിഴ!
പുതിയ നിയമത്തിലെ ഏറ്റവും ഉയര്‍ന്ന പിഴ ഒരു ലക്ഷം രൂപയാണ്. ടാക്‌സി അഗ്രഗേറ്റേഴ്‌സിനെ ആണ് ഇത് ബാധിക്കുക. ഏതെങ്കിലും തരത്തിലുള്ള ലൈസന്‍സ് ലംഘനം പിടിക്കപ്പെട്ടാല്‍ 25,000 രൂപ മുതല്‍ 100,000 ലക്ഷം രൂപ വരെ പിഴ ഈടാക്കാം.
പെര്‍മിറ്റ് ഇല്ലാതെ വണ്ടി ഓടിച്ചാല്‍ ഇനി മുതല്‍ പതിനായിരം രൂപ പിഴ അടയ്‌ക്കേണ്ടി വരും.
കുട്ടികള്‍ ഓടിച്ചാല്‍ പണി മുതിര്‍ന്നവര്‍ക്ക്
കുട്ടികള്‍ വാഹനം ഓടിച്ചാല്‍ അതിന്റെ ശിക്ഷ രക്ഷിതാക്കളോ അല്ലെങ്കില്‍ വാഹന ഉടമയോ കൂടി അനുഭവിക്കണം എന്നതാണ് പുതിയ ഭേദഗതികളില്‍ പ്രധാനം. 25,000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ആണ് ഇങ്ങനെയുള്ള സംഭവങ്ങളില്‍ ലങിക്കുക. കുട്ടികള്‍ ജുവനൈല്‍ ആക്ട് പ്രകാരം വിചാരണ ചെയ്യപ്പെടും. വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
വഴി കൊടുത്തില്ലെങ്കില്‍
ആംബുലന്‍സ് അടക്കമുള്ള അടിയന്തര സേവന വാഹനങ്ങള്‍ക്ക് വഴി കൊടുത്തില്ലെങ്കില്‍ ഇനി മുതല്‍ 10,000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. പ്രധാനപ്പെട്ട ഭേദഗതികളില്‍ ഒന്നാണിത്.
ഓവര്‍ ലോഡിങ്ങിന് നേരത്തെ 2,000 രൂപയായിരുന്നു പിഴ. ഇത് 20,000 ആക്കി ഉയര്‍ത്തി. അധിക ടണ്ണിന് ആയിരം രൂപ എന്നത് രണ്ടായിരം രൂപ വീതവും കൂട്ടിയിട്ടുണ്ട്.
പാസഞ്ചര്‍ വാഹനങ്ങളില്‍ അധികം ആളുകളെ കയറ്റിയാലും വലിയ പിഴയുണ്ട്. ഓരോ അധിക യാത്രക്കാരനും ആയിരം രൂപ വച്ചാണ് പിഴ.
സീറ്റ് ബെല്‍റ്റിന് ആയിരം, ട്രിപ്പിളടിച്ചാല്‍
സീറ്റ് ബില്‍റ്റ് ധരിക്കാതിരുന്നാല്‍ നേരത്ത് വെറും 100 രൂപയായിരുന്നു പിഴ. എന്നാല്‍ പുതിയ നിയമ പ്രകാരം ആയിരം രൂപ പിഴ അടയ്ക്കണം.
ഇരുചക്ര വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളെ കയറ്റിയാല്‍ അതിനും വലിയ വില നല്‍കേണ്ടി വരും. 2,000 രൂപയാണ് പുതുക്കിയ പിഴ. മൂന്ന് മാസത്തേയ്ക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍
ഇന്‍ഷുറന്‍ ഇല്ലാതെ വണ്ടി പുറത്തിറക്കിയാലും ഇനി വലിയ പിഴ ഒടുക്കണം. നേരത്തെ ഇത് ആയിരം രൂപയായിരുന്നു. പുതിയ നിമയ പ്രകാരം 2,000 രൂപയാണ് പിഴ.
വേലി തന്നെ വിളവ് തിന്നാല്‍
മേല്‍ പറഞ്ഞതെല്ലാം സാധാരണക്കാര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ ഉള്ള പിഴയും ശിക്ഷകളും ആണ്. ഇനി നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ നിയമം ലംഘിച്ചാലോ... ഓരോ വകുപ്പ് പ്രകാരവും ഇരട്ടി ആയിരിക്കും പിഴ!