രാജ്യം മുഴുവൻ സമ്പൂർണ ലോക്ക് ഡൗണിലേക്ക്!! ഇന്ന് രാത്രി 12 മുതൽ
ദില്ലി; കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാത്രി 12 മുതൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ. 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം സുപ്രധാനമായ തിരുമാനം കൈക്കൊള്ളുകയാണെന്നും ഓരോ ഇന്ത്യക്കാരനേയും രക്ഷിക്കാൻ വേണ്ടിയാണ് ഈ ലോക്ക് ഡൗണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

21 ദിവസം എന്നത് ഏറെ നിർണായകമാണ്. ഈ ദിവസങ്ങളിൽ പുറത്തിറങ്ങുതെന്നത് എല്ലാവരും മറക്കണം. സ്വന്തം വീടുകളിൽ തന്നെ എല്ലാവരും കഴിയണം. സാമൂഹിക അകലം പാലിക്കുകയെന്നത് അനിവാര്യമാണ്.വീട്ടിൽ നിന്ന് പുറത്തേക്ക് വെയ്ക്കുന്ന ഓരോ അടിയും കൊറോണ ബാധയ്ക്കുള്ള സാധ്യതയാണെന്നത് മനസ്സിലാക്കണം.ജനത കർഫ്യൂവിനേക്കാൾ കർക്കശമായ കർഫ്യു ആയിരിക്കും ഇനിയുള്ള 21 ദിവസം.
വീടിന് മുന്നിലെ ലക്ഷ്മണ രേഖ തകര്‍ക്കരുത്. ഒരോരുത്തരും ഇപ്പോള്‍ എവിടെയാണോ അവിടെ തങ്ങണം. എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുകയാണ്. കൊവിഡിനെ നേരിടാൻ മറ്റ് മാർഗങ്ങൾ ഇല്ല. രാജ്യത്തെ ജനങ്ങളോട് താൻ കൈകൂപ്പി അപേക്ഷിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്കും വിലക്ക് ബാധകമാണ്,
കൊവിഡ് വൈറസ് കാട്ടുതീ പോലെ അതിവേഗം പടരുകയാണ്.അശ്രദ്ധ കാണിച്ചാല്‍ നമ്മള്‍ കനത്ത വില നല്‍കേണ്ടി വരും.ചിലരുടെ അനാസ്ഥ രാജ്യത്തിന് തന്നെ അപകടകരമായി ബാധിക്കുന്നുണ്ട്. നടപടികള്‍ എല്ലാം എടുത്തിട്ടും കൊറോണ പടര്‍ന്ന് പിടിക്കുകയാണ്.വികസിത രാജ്യങ്ങൾ പോലും തകർന്ന് വീഴുന്നു. സാമൂഹ്യ അകലം പാലിക്കല്‍ തന്നെയാണ് കൊറോണയെ തുരത്താനുള്ള പ്രധാന പോംവഴി.
ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. നിയന്ത്രണം രാജ്യത്തെ മുക്കിലും മൂലയിലും ബാധകമാണ്. ലോക്ക് ഡൗൺ മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാൽ നമ്മുടെ ജീവൻ രക്ഷിക്കാൻ ഈ നടപടി അനിവാര്യമാണെന്നും അതിനാൽ ഈ പ്രഖ്യാപനവുമായി മുന്നോട്ട് പോകുകയാണ്. ജനതാ കർഫ്യൂവിൽ ഉത്തരവാദിത്ത ബോധത്തോടെ പങ്കെടുത്ത ജനങ്ങളോട് നന്ദി അറിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിൽ 500 ഓളം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 9 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നേരത്തേ തന്നെ പൂർണമായി അടച്ചിരുന്നു. നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications