മോദിയുടെ പിറന്നാൾ ദിനമായ ഞായറാഴ്ച സ്കൂൾ പ്രവർത്തിക്കണം; പുതിയ ഉത്തരവുമായി സർക്കാർ, പ്രതിഷേധം ശക്തം
ദില്ലി: സെപ്തംബർ 17 ഞായറാഴ്ച ഉത്തർപ്രദേശിലെ എല്ലാ പ്രൈമറി സ്കൂളുകളും തുറന്ന പ്രവർത്തിക്കണമെന്ന് സർക്കാർ ഉത്തരവ്. സെപ്തംബർ 17 ഞായറാഴ്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌കൂളില്‍ ഹാജരാകേണ്ടതുണ്ടെന്നും സ്‌കൂള്‍ അഡ്മിനിസ്ട്രേഷന്‍ ഇക്കാര്യത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ബേസിക് എഡ്യുക്കേഷന്‍ അനുപമ ജയ്സ്വാള്‍ പറഞ്ഞു.
മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ഓരോ എംഎല്‍എമാരും അവരവരുടെ മണ്ഡലങ്ങളില്‍ ഉള്ള സ്‌കൂളുകളില്‍ എത്തി മോദിയുടെ സന്ദേശങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദേശം. പുതിയ ഇന്ത്യയെ കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാട് വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്നതാണ് എംഎല്‍എമാരുടെ ചുമതല. ഓരോ എംഎല്‍എമാരും തങ്ങളുടെ മണ്ഡലങ്ങളില്‍ എത്തുന്നുണ്ടെന്നും മോദിയുടെ സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നും നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്നും ജയ്സ്വാള്‍ പറയുന്നു.
സ്വച്ഛ് ഭാരതമാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള തന്റെ സമ്മാനമെന്നാണ് മോദി പറയുന്നത്. ആ സന്ദേശവുമായാണ് എംഎല്‍എമാര്‍ സ്‌കൂളുകളില്‍ എത്തുക. മോദിയുടെ പിറന്നാള്‍ ദിനമായ ഞായറാഴ്ച പോലും സ്‌കൂളുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ശക്തനായ നേതാവാണ് മോദിയെന്നും കുട്ടികള്‍ അദ്ദേഹത്തെ മാതൃകയാക്കി വളരണമെന്നുമാണ് ബിജെപിയുടെ സംസ്ഥാനവക്താവ് ചന്ദ്രമോഹന്‍ പറയുന്നത്.