മണിപ്പൂരിൽ വീണ്ടും സംഘർഷം; ഡ്രോൺ ആക്രമണത്തിന് പിന്നാലെ വെടിവെപ്പ്, 5 പേര്‍ കൊല്ലപ്പെട്ടു
മണിപ്പൂരിലെ ജിരിബാമിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടുു. ബിഷ്ണുപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നാലെയാണ് ജിരിബാം ജില്ലയിലും ആക്രമണം ഉണ്ടായത്. കുക്കി-മെയ്തി വിഭാഗങ്ങളാണ് ഏറ്റുമുട്ടിയത്. വീട്ടിൽ ഉറങ്ങിക്കിടക്കുന്നയാളെ ആക്രമികൾ വന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ബാക്കി നാല് പേരും ആയുധധാരികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജില്ലാ കേന്ദ്രത്തിൽ നിന്നും അഞ്ച് കിമി അകലെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു വീട്ടിലുണ്ടായിരുന്നയാളെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ പരസ്പരം വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിഷ്ണുപൂർ ജില്ലയിൽ റോക്കറ്റ് ആക്രമണം ഉണ്ടായത്. ആദ്യത്തെ റോക്കറ്റ് ആക്രമണം ട്രോംഗ്ലാവോബിയിലും രണ്ടാമത്തെ ആക്രമണം മുൻ മുഖ്യമന്ത്രി മൈരെംബം കൊയ്‌റെംഗിൻ്റെ മൊയ്‌റാങ് പട്ടണത്തിലെ വസതിക്ക് മുൻപിലുമായിരുന്നു നടന്നത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പ്രദേശത്ത് ഡ്രോൺ ആക്രമണവും നടന്നിരുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിലായിരുന്നു ആക്രമണം ഉണ്ടായത്. കഴിഞ്ഞ മെയിൽ ആണ് മണിപ്പൂരിൽ സംഘർഷം ഉടലെടുത്തത്. എന്നാൽ ഇതാദ്യമായാണ് ഡ്രോൺ ആക്രമണം മേഖലയിൽ ഉണ്ടാകുന്നത്. അതേസമയം തീവ്രവാദികളുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഇംഫാൽ താഴ്‌വരയിലെ അഞ്ച് ജില്ലകളിലായി പ്രദേശവാസികൾ മനുഷ്യച്ചങ്ങല തീർത്തു. ആയിരക്കണക്കിന് പേരാണ് മനുഷ്യച്ചങ്ങലയിൽ അണിനിരന്നത്. ബോംബ് ആക്രമണത്തെ തുടർന്ന് ഇന്ന് മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടകൾ ഉൾപ്പെടെയുള്ളവയും ഇന്ന് തുറന്നുപ്രവർത്തിച്ചിട്ടില്ല.
അതേസമയം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഇംഫാൽ വെസ്റ്റ് അതിർത്തിയിലുള്ള ബിഷ്ണുപൂർ, കാംഗ്‌പോക്പി ജില്ലകളിൽ. കഴിഞ്ഞ ദിവസം ഉണ്ടായ റോക്കറ്റ് ആക്രമണത്തിന് ഉപയോഗിച്ച റോക്കറ്റ് പ്രാദേശികമായി തന്നെ നിർമ്മിച്ചതാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.












Click it and Unblock the Notifications