ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടയിലെ സംഘർഷം; ദില്ലി പോലീസിനെതിരെ വിമർശനം
ദില്ലി; ദില്ലിയില്‍ ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയുണ്ടായ വർഗീയ സംഘർഷത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനം. വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹനുമാൻ ജയന്തിയോടനുബന്ധിച്ച് കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നു. എന്നാൽ പലയിടങ്ങളിലും ഇവർ കാഴ്ചക്കാരായി നിൽക്കുക മാത്രമായിരുന്നുവെന്നും പക്ഷപാതപരമായിട്ടാണ് പെരുമാറിയതെന്നുമാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

'സംഘർഷം പൊട്ടി പുറപ്പെട്ടപ്പോൾ വെറും മൂന്ന് പോലീസുകാർ മാത്രമാണ് മേഖലയിൽ ഉണ്ടായത്. 400-500 നും ഇടയിൽ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഹനുമാൻ ജയന്തി ഘോഷയാത്ര സംഘടിപ്പിക്കുമ്പോൾ പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് എന്തുകൊണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തില്ല?. ആ ഘോഷയാത്രയിൽ ആർ എസ് എസുകാരും ഉണ്ടായിരുന്നു. അവർ മുസ്ലീം പള്ളികൾക്ക് നേരെ കല്ലെറിയാനും പള്ളിയിൽ കാവി കൊടി നാട്ടാനും ശ്രമിച്ചു. ഇതാണ് മുസ്ലീങ്ങളെ പ്രകോപിപ്പിച്ചത്', പ്രദേശവാസിയായ സ്ത്രീ പറഞ്ഞു.
സംഘർഷത്തിനിടെ പ്രായപൂർത്തിയാകാത്ത തന്റെ മകനെ അകാരണമായി പോലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രദേശവാസി ആരോപിച്ചു. എന്തുകൊണ്ടാണ് ഞങ്ങളുടെ സമൂഹത്തെ മാത്രം ലക്ഷ്യമിടുന്നത്? ഇതൊരു വലിയ ഗൂഢാലോചനയാണ്. എന്റെ മകൻ ഒരിക്കലും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല, അദ്ദേഹം പറഞ്ഞു.
അതിനിടെ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രദേശവാസികളെ ഉൾപ്പെടുത്തി പോലീസ് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി യോഗം ചേർന്നെങ്കിലും ചർച്ചയ്ക്കിടെ വാക്കുതർക്കം ഉണ്ടായതിനെത്തുടർന്ന് പോലീസ് യോഗം അവസാനിപ്പിച്ചു.സംഭവിച്ചത് നിരാശാജനകമാണ്, എന്നാൽ സാധാരണ നില പുനഃസ്ഥാപിക്കാൻ ഞങ്ങൾ പോലീസിന് പൂർണ്ണ പിന്തുണ നൽകും. ഇതിനുമുമ്പ് ഇവിടെ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല, "സമാധാന സമിതി അംഗം ഫരീദ് ഷാ പറഞ്ഞു.
അതേസമയം കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിൽ 'അല്ലാഹു അക്ബർ'വിളിച്ച് ചില സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. സി ബ്ലോക്ക് പള്ളി്കക് പുറത്ത് ചിലർ ജയ് ശ്രീറാം വിളിച്ച് മാർച്ച് നടത്തിയത് വീണ്ടും ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ പോലീസ് ഇടപെട്ട് ഇവരെ പിന്നീട് നീക്കി.
വടക്കു പടിത്താറാൻ ദില്ലിയിലെ ജഹാംഗീർ പുരിയിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ പോലീസുകാരനടക്കം ഏഴുപേർക്ക് പരിക്കേറ്റിരുന്നു. ദില്ലി പോലീസ് സബ് ഇൻസ്പെക്ടർ മേഖലാൽ മീണക്കാണ് പരിക്കേറ്റത്. വെടിയുണ്ടയേറ്റാണ് പരിക്ക്. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ ജാഗ്രത തുടരുകയാണ്.












Click it and Unblock the Notifications