മണിപ്പൂരിൽ സംഘർഷം വ്യാപിക്കുന്നു; ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി..21 അക്രമികൾ പിടിയിൽ
ഇംഫാൽ: മണിപ്പൂരിലെ ദുരിതാശ്വാസക്യാമ്പിൽ നിന്നും കാണാതായ മറ്റൊരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയതിന് പിന്നാലെ ജിരിബാം മേഖലയിൽ സംഘർഷം കൂടുതൽ ശക്തം. ഞായറാഴ്ച രാവിലെയാണ് ബരാക് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കാണാതായ മറ്റ് മൂന്ന് സ്ത്രീകളുടെ മൃതദേഹവും ഇതേ നദിയിൽ നിന്നാണ് ലഭിച്ചത്. മേഖലയിൽ സംഘർഷം രൂക്ഷമായതോെട ജിരിബാം, ഫെർസാൾ ജില്ലകളിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിരോധിച്ചിട്ടുണ്ട്.
കാണാതായവരിൽ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ വെള്ളിയാഴ്ച മുതൽ മെയ്തി സമുദായത്തിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ആൾക്കൂട്ടം കെട്ടിടങ്ങളും വീടുകളും തകർക്കുകയും പള്ളികൾക്കടക്കം തീവെയ്ക്കുകയും ചെയ്തു. മന്ത്രിമാരുടേയും എംഎൽഎമാരുടേയും വസതിയിലേക്ക് ഇരച്ചെത്തിയ ആൾക്കൂട്ടം കൈയ്യിൽ കിട്ടിയതെല്ലാം നശിപ്പിച്ചു. പല ബിജെപി നേതാക്കളുടെ വീടുകൾക്കും വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ ഇംഫാലിലുള്ള സ്വകാര്യ വസതിയും ആൾക്കൂട്ടം ആക്രമിച്ചു. ഇവർ എത്തിയപ്പോൾ മുഖ്യമന്ത്രി വസതിയിൽ ഉണ്ടായിരുന്നില്ല. പ്രതിഷേധവുമായി കൂടുതൽ പേർ എത്തിയതോടെ ഇവരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു.

24 മണിക്കൂറിനുള്ളിൽ കടുത്ത നടപടിയുണ്ടാകണമെന്ന അന്ത്യശാസനമാണ് മെയ്തി സംഘടനകൾ മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജനപ്രതിനിധികളും ഒരുമിച്ചിരുന്ന് പ്രശ്നപരിഹാരം സാധ്യമാക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ ഇതുവരെ 21 അക്രമികളെ അറസ്റ്റ് ചെയ്തതായി മണിപ്പൂർ പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റിനും നിരോധനം ഏർപ്പെടുത്തി.
അതിനിടെ മണിപ്പൂർ അക്രമ സംഭവങ്ങളിൽ സർക്കാരിനേയും ബിജെപിയേയും അതിരൂക്ഷമായി വിമർശിച്ച് എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ രംഗത്തെത്തി. മണിപ്പൂർ മനപ്പൂർവ്വം കത്തിക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നതെന്നും അതിർത്തി സംസ്ഥാനത്ത് വിദ്വേഷകരമായ വിഭജന രാഷ്ട്രീയമാണ് ബി ജെ പി പയറ്റുന്നതെന്നും അദ്ദേഹം വിമർശിച്ചു. കഴഞ്ഞ മെയ് മുതൽ മണിപ്പൂർ കത്തുകയാണ്. ഇതുവരേയും യാതൊരു നടപടിയും ബി ജെ പി സർക്കാർ സ്വീകരിച്ചിട്ടില്ല. പ്രധാനമന്ത്രി ഒരിക്കൽ പോലും മണിപ്പൂർ സന്ദർശിച്ചിട്ടില്ല. ഇനി സന്ദർശിച്ചാലും മണിപ്പൂരിലെ ജനത ഒരിക്കൽ പോലും നിങ്ങളോട് പൊറുക്കാൻ പോകുന്നില്ല', ഖാർഗെ പറഞ്ഞു.
അതേസമയം പ്രശ്നപരിഹാരത്തിന് എത്രയും പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications