മഹാരാഷ്ട്രയിൽ പ്രതിസന്ധി, കോണ്‍ഗ്രസും എന്‍സിപിയും എതിര്, നിലപാട് വ്യക്തമാക്കാതെ ശിവസേന
മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡിക്ക് വന്‍ തലവേദനയായി ദേശീയ പൗരത്വ നിയമ ഭേദഗതി. കോണ്‍ഗ്രസും എന്‍സിപിയും പൗരത്വ നിയമ ഭേദഗതിക്ക് എതിരാണ്. എന്നാല്‍ ശിവസേന ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്രയില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ല എന്നാണ് കോണ്‍ഗ്രസും എന്‍സിപിയും വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ശിവസേന തീരുമാനം മുഖ്യമന്ത്രി കൂടിയായ പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെയ്ക്ക് വിട്ടിരിക്കുകയാണ്.
സമയമാകുമ്പോള്‍ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കും എന്നാണ് ശിവസേന നേതാക്കള്‍ പറയുന്നത്. മഹാ വികാസ് അഖാഡിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊളളുക.
മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെയുളള പുതിയ ആയുധമായി പൗരത്വ ഭേദഗതി നിയമത്തെ ഉപയോഗിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. എന്നാല്‍ തീവ്ര ഹിന്ദു ആശയങ്ങള്‍ പിന്തുടരുന്ന ശിവസേന ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം നില്‍ക്കുമോ എന്നാണ് കണ്ടറിയേണ്ടത്. തങ്ങളുടെ നിലപാട് വളരെ വ്യക്തമാണ് എന്നും തുടര്‍ന്നുളള നീക്കങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം കാത്തിരിക്കുകയാണ് എന്നുമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോറട്ട് വ്യക്തമാക്കിയിരിക്കുന്നത്.
വിഷയത്തില്‍ ശിവസേനയ്ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദവും ഇല്ലെന്ന് സേന മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ചാണ് ശിവസനേ വോട്ട് ചെയ്തത്. എന്നാല്‍ രാജ്യസഭയില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ശിവസേന അംഗങ്ങള്‍ ഇറങ്ങിപ്പോയി. കോണ്‍ഗ്രസും എന്‍സിപിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഷിന്‍ഡെ വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ ശിവസേന കോണ്‍ഗ്രസും എന്‍സിപിയുമായി ഇടഞ്ഞാല്‍ രാഷ്ട്രീയ സഖ്യത്തിന് തയ്യാറാണെന്ന സൂചന ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ട്.