ബിജെപിയെ 'ബാലക്കോട്ട്' തുണയ്ക്കില്ല! കോണ്‍ഗ്രസിന് ആശ്വാസം നല്‍കി സര്‍വ്വേ ഫലം
Recommended Video

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ബാലക്കോട്ടില്‍ നടത്തിയ മിന്നലാക്രമണം മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്നാണ് ബിജെപി കണക്കാക്കുന്നത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണവും തുടര്‍ സംഭവങ്ങളും സര്‍ക്കാരിന്‍റെ ജനപ്രീതി കുത്തനെ ഇടിച്ചെന്ന് സര്‍വ്വേ ഫലം.
കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര സര്‍വ്വേയിലാണ് കാശ്മീരിലെ ഭീകരാക്രമണം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വ്യക്തമാക്കുന്നത്. എഐസിസി ഡാറ്റാ അനലിസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റാണ് ഇതു സംബന്ധിച്ച സര്‍വ്വേ നടത്തിയത്.കോണ്‍ഗ്രസിന് ആശ്വസിക്കാനുള്ള വകയാണ് സര്‍വ്വേയില്‍ ഉള്ളത്.വിശദാംശങ്ങളിലേക്ക്

രാഷ്ട്രീയ ചിത്രം മാറി
ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കയാണ് പുല്‍വാമയും ബാലക്കോട്ട് തിരിച്ചടിയും അടക്കമുള്ള സംഭവങ്ങള്‍ നടന്നത്. ഇതോടെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ചിത്രങ്ങളെല്ലാം മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബിജെപിക്ക് തിരിച്ചടി
മോദി പ്രഭാവത്തില്‍ ബിജെപി അധികാരത്തില്‍ ഏറിയെങ്കിലും നാല് വര്‍ഷങ്ങള്‍ക്കിപ്പുറം മോദി പ്രഭാവം മങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാകിസ്താന് നല്‍കിയ തിരിച്ചടി ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.

പ്രചരണം കൊഴുപ്പിക്കുന്നു
കര്‍ണാകയിലെ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയടക്കം നിരവധി ബിജെപി നേതാക്കള്‍ ഇത് ഒളിഞ്ഞും തെളിഞ്ഞു പറഞ്ഞിരുന്നു. റാഫേലിന് പകരം ബാലക്കോട്ട് വിഷയം ഉയര്‍ത്തി ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുന്നുമുണ്ട്.

ഗുണം ചെയ്യില്ല
അതേസമയം ബാലക്കോട്ട് തിരിച്ചടി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസിന്‍റെ ആഭ്യന്തര സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഭീകരതയ്ക്കെതിരായ സൈനിക നടപടിയില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നാണ് സര്‍വ്വേയില്‍ ഉയര്‍ന്ന ആക്ഷേപം.

ബാലക്കോട്ട് പുകമറ
ബാലക്കോട്ട് തിരിച്ചടി ഉയര്‍ത്തിപിടിക്കുമ്പോഴും കൊല്ലപ്പെട്ട ഭീകരരുടെ കണക്കുകള്‍ വിശദീകരിക്കാനോ മിന്നലാക്രമണത്തിന്‍റെ തെളിവ് നല്‍കാനോ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തീര്‍ത്ത പുകമറയാണ് ബാലക്കോട്ട് തിരിച്ചടിയെന്നാണ് സര്‍വ്വേയില്‍ ഉയര്‍ന്ന അഭിപ്രായം.

80 ശതമാനം പേര്‍
ബാലക്കോട്ട് തിരിച്ചടിയേയും സൈന്യത്തിന്‍റെ നടപടിയേയും സര്‍വ്വേയില്‍ പങ്കെടുത്ത കൂടുതല്‍ ശതമാനം പേരും പിന്തുണയ്ക്കുമ്പോഴും വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിച്ച ബിജെപി നടപടിയെ 80 ശതമാനം പേരും എതിര്‍ത്തു.

ഡാറ്റാ അനലിസ്റ്റ്
സര്‍വ്വേയില്‍ പങ്കെടുത്ത 1.4 ലക്ഷം ആളുകളില്‍ 90 ശതമാനം പേരാണ് ബിജെപിയുടെ നടപടിയക്കെതിരെ സര്‍വ്വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയത്. എഐസിസി ഡാറ്റാ അനലിസ്റ്റ് വകുപ്പിന്‍റെ ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തിയുടെ നേതൃത്വത്തിലാണ് സര്‍വ്വേ സംഘടിപ്പിച്ചത്.

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍
വോട്ടര്‍മാരുടെ മൂടും തെരഞ്ഞെടുപ്പ് ട്രെന്‍റും മനസിലാക്കുന്നതിനാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ആഭ്യന്തര സര്‍വ്വേ നടത്തുന്നത്. ഈ സര്‍വ്വേ ഫലം അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറും. ഇതാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നതിനായി പാര്‍ട്ടി ഉപയോഗിക്കുന്നത്.

സര്‍ക്കാരിനെതിരെ
നേരത്തേ തന്നെ ബാലക്കോട്ട് തിരിച്ചടിയില്‍ മോദിക്കും സര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മിന്നലാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്നവര്‍ തെളിവ് നല്‍കാന്‍ മടിക്കുന്നത് എന്തിനാണെന്നായിരുന്നു രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ചോദ്യം.

ജവാന്‍മാരുടെ കുടുംബവും
മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് എത്രയെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബവും ഭീകരുടെ കണക്ക് ചോദിച്ച് രംഗത്തെത്തിയിരുന്നു.

ആഭ്യന്തര സര്‍വ്വേ ഫലം
വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ കോൺഗ്രസിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് ആഭ്യന്തര സര്‍വ്വേ ഫലം.












Click it and Unblock the Notifications