വീണ്ടും തിരുത്തി നരേന്ദ്ര മോദി സർക്കാർ!! ഞങ്ങളെ കേട്ടതിന് നന്ദിയെന്ന് കോൺഗ്രസ്, ഇത് അതിലും ഭേദമെന്ന്
ദില്ലി; മെയ് 3 വരെയാണ് നിലവിൽ രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. എന്നാൽ രണ്ടാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.ഇക്കൂട്ടത്തിൽ ഇ കൊമേഴ്സ് കമ്പനികൾക്ക് പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി കൊടുത്തിരുന്നു. രൂക്ഷവിമർശനമായിരുന്നു ഇതിനെതിരെ കോൺഗ്രസ് ഉയർത്തിയയത്.
അതേസമയം ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് മോദി സർക്കാർ തിരുത്തിയിട്ടുണ്ട്.. പുതിയ തിരുമാനവും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. ഇതോടെ തങ്ങളെ കേട്ടതിന് നന്ദി അറിയിച്ചിരിക്കുകയാണ് കോൺഗ്രസ്.
പ്രത്യേക അനുമതി
മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്ന് പുറത്തിക്കിയ മാർഗനിർദ്ദേശങ്ങളിലാണ് ഈ കൊമേഴ്സ് കമ്പനികൾക്ക് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്കമാക്കിയത്. ഇ-കൊമേഴ്‌സ് കമ്പനികളുടെ വാഹനങ്ങള്‍ക്കും ഡെലിവറി ജീവനക്കാർക്കും ഇതിന്റെ ഭാഗമായി പ്രത്യേക അനുമതി നല്‍കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
അവശ്യസാധനങ്ങൾക്ക് പുറമെ
നേരത്തേ ഓൺലൈൻ റീടെയ്ലർമാർക്ക് ഭക്ഷണം, മരുന്ന് , മെഡിക്കൽ ഉപകരണങ്ങൾ , അവശ്യവസ്തുക്കൾ എന്നിവമാത്രം വിതരണം ചെയ്യാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാൽ ഏപ്രിൽ 15 ന് പുറത്തിറക്കിയ ഉത്തരവിൽ മൊബൈൽ ഫോണുകൾ, ടിവികൾ, റഫ്രിജറേറ്ററുകൾ, ലാപ്‌ടോപ്പുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, സ്‌കൂൾ കുട്ടികൾക്കുള്ള സ്റ്റേഷനറി ഇനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽപ്പന നടത്താമെന്നാണ് വ്യക്തമാക്കിയിരുന്നത്.
വിമർശിച്ച് കോൺഗ്രസ്
അതേസമയം പുതിയ തിരുമാനം ചെറുകിട വ്യാപാരികളെ തകർച്ചയിലേക്ക് നയിക്കുന്നതാണെന്ന വിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്. ഇ കൊമേഴ്സ് സേവനങ്ങൾ അനുവദിക്കാനുള്ള തിരുമാനം രാജ്യത്തെ ഏഴ് കോടി ചെറുകിട കടയുടമകളുടെ വ്യാപാരവും ഉപജീവനമാർഗവും നശിപ്പിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തിയിരുന്നു.
പുതിയ മാർഗ നിർദ്ദേശം
സർക്കാരിന്റെ തിരുമാനം പ്രായോഗികമല്ല. ചെറുകിട കടയുടമകൾക്ക് അവരുടെ പ്രദേശങ്ങളിൽ ഉള്ള ഉപഭോക്താക്കളുടെ വീടുതളിൽ ഹോം ഡെലിവറി നടത്താനുള്ള അനുമതി നൽകണമെന്നും സുർജേവാല ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇന്ന് രാവിലെയോടെ ഈ കൊമേഴ്സ് കമ്പനികൾക്ക് നൽകിയ അനുമതിയിൽ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി.
എന്തൊക്കെയെന്ന്
അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നതിനെയാണ് സർക്കാർ വിലക്കിയത്. എന്നാൽ പുതിയ ഓർഡറിൽ അവശ്യവസ്തുക്കൾ ആയതും അല്ലാത്തതും എന്താണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. എല്ലാ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും, സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തെ സർക്കാരുകളും, സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തെ സംവിധാനങ്ങളും ഈ നിർദേശം കർശനമായി നടപ്പിലാക്കണമെന്നാണ് ഉത്തരവിൽ പറയുന്നുണ്ട്.
കേട്ടതിന് നന്ദി
അതേസമയം തിരുമാനം തിരുത്തിയ നടപടിയിൽ സർക്കാരിന് നന്ദി അറിയിച്ച് കോൺഗ്രസ് രംഗത്തെത്തി. പ്രിയ പ്രധാനമന്ത്രി,വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ്. ലോക്ക് ഡൗൺ കാലത്ത് ഈ കൊമേഴ്സ് സ്ഥാപനങ്ങൾ അനുമതി നല്ഡകുന്നത് വഴി 7 ലക്ഷം കോടി ചെറുകിട വ്യവസായികൾ ദുരിതം അനുഭവിക്കുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടിയെ കേട്ടതിന് നന്ദി, കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
രാഹുൽ ഗാന്ധിയും
വിദേശനിക്ഷേപനയത്തില്‍ കേന്ദ്രസർക്കാർ കാതലായ മാറ്റം വരുത്തിയതിൽ നന്ദി അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. 'എന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുകയും വിദേശ നിക്ഷേപ നയം ഭേഗതി ചെയ്യുകയും ചെയ്ത സര്‍ക്കാരിന് നന്ദി' എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.