വിജയിച്ച് തിരികെ വരുമെന്ന് ഡികെ ശിവകുമാർ; ദൗത്യം വിജയിപ്പിച്ച ബിജെപി സുഹൃത്തുക്കൾക്ക് അഭിനന്ദനം
ദില്ലി: തന്റെ അറസ്റ്റിന് പിന്നിൽ ബിജെപിയാണെന്ന് ആരോപിച്ച് കോൺഗ്രസിൻറെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാർ. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും വിജയിച്ച് മടങ്ങി വരുമെന്നും ഡികെ ശിവകുമാർ ട്വീറ്റ് ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതത്. തുടർച്ചയായ നാലു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.
ഡികെ ശിവകുമാര്‍ അറസ്റ്റില്‍... നാല് ദിവസത്തെ ചോദ്യം ചെയ്യല്‍, ചിദംബരത്തിന് പിന്നാലെ അറസ്റ്റ്!!
ഞാൻ അനധുകൃതമായി ഒന്നും ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ എന്റെ പാർട്ടി പ്രവർത്തകരും അഭ്യുദയകാംഷികളും നിരാശപ്പെടേണ്ടതില്ല. ദൈവത്തിലും രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും എനിക്ക് വിശ്വാസമുണ്ട്. നിയപരമായും രാഷ്ട്രീയപരമായുമുള്ള പോരാട്ടം ജയിച്ച് താൻ തിരികെ വരുമെന്നും ഡികെ ശിവകുമാർ ട്വീറ്റ് ചെയ്തു.
തന്നെ അറസ്ററ് ചെയ്യാനുള്ള ദൗത്യത്തിൽ ഒടുവിൽ വിജയം കണ്ടതിൽ ബിജെപി സുഹൃത്തുക്കളെ അഭിനന്ദിക്കുന്നതായി മറ്റൊരു ട്വീറ്റിൽ ഡികെ ശിവകുമാർ പരിഹസിച്ചു. ബിജെപിയുടെ രാഷ്ട്രീയ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും ഇരയാണ് താനെന്നും ഡികെ ശിവകുമാർ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ശിവകുമാറിനും മറ്റ് ചിലര്‍ക്കുമെതിരെ ഹവാല ഇടപാടില്‍ കേസെടുത്തത്. ആദായനികുതി തട്ടിപ്പ് നടത്തിയെന്നും ഹവാല ഇടപാടില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും ശിവകുമാര്‍ നടത്തിയെന്നാണ് ആരോപണം. ശിവകുമാർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇഡി രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകയിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.
ബെംഗളൂരു-മൈസൂരു പാത പ്രവർത്തകർ ഉപരോധിച്ചു. കനക്പുരിയിൽ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കർണാടകയിൽ ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുകയാണ്. നേരത്തെ ശിവകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കാർ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.