സച്ചിൻ പൈലറ്റ് തുടങ്ങി! വിമതർക്ക് നൽകിയ വാക്ക് പാലിച്ച് സോണിയാ ഗാന്ധി, അവിനാശ് പാണ്ഡെ തെറിച്ചു!
ദില്ലി: രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ അനായാസം ജയിച്ച് കയറിയതോടെ അശോക് ഗെഹ്ലോട്ട് സര്‍ക്കാരും കോണ്‍ഗ്രസും സംസ്ഥാനത്ത് വിജയക്കൊടി പാറിച്ചിരിക്കുകയാണ്. മധ്യപ്രദേശില്‍ സംഭവിച്ചത് രാജസ്ഥാനില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധിച്ചുവെന്നത് കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ്.
വിമത നീക്കത്തിനൊടുവില്‍ സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും തിരിച്ചെത്തി. തിരികെ വരാന്‍ സച്ചിന്‍ പൈലറ്റ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം രാജസ്ഥാനില്‍ നടപ്പാക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
ഒരു മാസത്തെ കലാപം
ഒരു മാസമാണ് സച്ചിന്‍ പൈലറ്റും വിമതരും ഗെഹ്ലോട്ട് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ വിമതര്‍ ആവശ്യപ്പെട്ട് അശോക് ഗെഹ്ലോട്ടിനെ നേതൃത്വത്തില്‍ നിന്ന് മാറ്റണം എന്നാണ്. എന്നാല്‍ അതിന് കേന്ദ്ര നേതൃത്വം വഴങ്ങിയില്ല. ഒരു മാസത്തിനിടെ ഗെഹ്ലോട്ട് പക്ഷത്ത് നിന്ന് ഒരു എംഎല്‍എയെ പോലും തനിക്കൊപ്പമെത്തിക്കാന്‍ പൈലറ്റിന് സാധിച്ചിരുന്നില്ല.
ദില്ലിയിൽ ഒത്തുതീർപ്പ്
വിമത നീക്കം പരാജയപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് സച്ചിന്‍ പൈലറ്റ് ഒത്തുതീര്‍പ്പിന് തയ്യാറായത്. ദില്ലിയില്‍ വെച്ച് രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും സച്ചിന്‍ പൈലറ്റ് ചര്‍ച്ച നടത്തി. തങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു. അതിനായി മൂന്നംഗ സമിതിയെ ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുകയാണ്.
അവിനാശ് പാണ്ഡെ തെറിച്ചു
അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റം എന്ന ആവശ്യത്തിന് വഴങ്ങാതിരുന്ന കോണ്‍ഗ്രസ് നേതൃത്വം സച്ചിന്‍ പൈലറ്റിന്റെ മറ്റൊരു ആവശ്യത്തിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ചുമതല ഉണ്ടായിരുന്ന അവിനാശ് പാണ്ഡയെ ആ ഉത്തരവാദിത്തത്തില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണ്.
അജയ് മാക്കന് ചുമതല
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആ തീരുമാനത്തില്‍ ഒപ്പുവെച്ചു. അവിനാശ് പാണ്ഡെ നല്‍കിയ സംഭാവനയെ പാര്‍ട്ടി അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നു. അവിനാശ് പാണ്ഡെയ്ക്ക് പകരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അജയ് മാക്കനാണ് ഇനി മുതല്‍ രാജസ്ഥാന്റെ ചുമതല വഹിക്കുക.
ഗെഹ്ലോട്ടുമായി അടുപ്പം
അവിനാശ് പാണ്ഡെ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന നേതാവാണ്. തങ്ങളുടെ പക്ഷം കേള്‍ക്കാന്‍ പാണ്ഡെ ഒരിക്കലും തയ്യാറായിരുന്നില്ല എന്നാണ് പൈലറ്റ് പക്ഷത്തിന്റെ പരാതി. അവിനാശ് പാണ്ഡെയെ പുറത്താക്കുക എന്നത് ഒത്തുതീര്‍പ്പിനുളള വിമത പക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു.
പുതിയ മൂന്നംഗ സമിതി
വിമതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതോടെ അജയ് മാക്കന്‍ കൂടി ഉള്‍പ്പെട്ട പുതിയ മൂന്നംഗ സമിതിയാണ് രംഗത്തുളളത്. ഗുജറാത്തില്‍ നിന്നുളള രാജ്യസഭാ എംപിയും സോണിയാ ഗാന്ധിയുടെ വലം കൈയുമായ അഹമ്മദ് പട്ടേലും കെസി വേണുഗോപാലും ആണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
അഭിനന്ദിച്ച് പൈലറ്റ്
രാജസ്ഥാന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട അജയ് മാക്കനെ അഭിനന്ദിച്ച് സച്ചിന്‍ പൈലറ്റും ഒപ്പം അശോക് ഗെഹ്ലോട്ടും രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ക്ക് താങ്കളുടെ വരവ് ഊര്‍ജ്ജം പകരും എന്നാണ് സച്ചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തത്. പുതിയ സമിതിയേയും സച്ചിന്‍ പൈലറ്റ് പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്.
ഉറ്റുനോക്കുന്നുവെന്ന് ഗെഹ്ലോട്ട്
രാജസ്ഥാന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറിയായി അജയ് മാക്കനെ നിയമിക്കാനുളള സോണിയാ ഗാന്ധിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നാണ് അശോക് ഗെഹ്ലോട്ടിന്റെ ട്വീറ്റ്. വിശാലമായ സംഘടനാ പ്രവര്‍ത്തന പരിചയമുളള അജയ് മാക്കന് സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നല്‍കാനും സാധിക്കട്ടെ എന്നും അദ്ദേഹത്തൊടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നുവെന്നും ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.
വലിയ വെല്ലുവിളി
രാജസ്ഥാനില്‍ 2018ല്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇനി കാലാവധി പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷം കൂടി ബാക്കിയുണ്ട്. അതിനിടെ പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഒറ്റക്കെട്ടായി നിലനിര്‍ത്തുക എന്നുളളത് വലിയ വെല്ലുവിളിയാണ്. ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുളള സാധ്യത ഇതോടെ അവസാനിച്ചിട്ടില്ല എന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്.
അതൃപ്തികള്‍ പരിഹരിക്കാൻ
അതിനാലാണ് പാര്‍ട്ടിയിലെ അതൃപ്തികള്‍ പരിഹരിക്കാനുളള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സച്ചിന്‍ പൈലറ്റും കൂട്ടരും ജയ്പൂരില്‍ തിരിച്ച് എത്തിയത്. മുഖ്യമന്ത്രി ഗെഹ്ലോട്ടിന്റെ വീട്ടിലെ നിയമസഭാ കക്ഷി യോഗത്തില്‍ എംഎല്‍എമാര്‍ പങ്കെടുത്തു. ചിരിച്ചും കൈ കൊടുത്തുമാണ് സച്ചിന്‍ പൈലറ്റിനെ ഗെഹ്ലോട്ട് സ്വീകരിച്ചത്. എന്നാല്‍ നിയമസഭയില്‍ മുഖ്യമന്ത്രിക്കടുത്തുളള സച്ചിന്റെ സീറ്റ് മാറ്റിയത് ചര്‍ച്ചയായിരുന്നു.