ജ്യോതിരാദിത്യ സിന്ധ്യയെ നിര്‍ത്തിപ്പൊരിച്ച് കോണ്‍ഗ്രസ്! വ്യാജ വിതരണക്കാരൻ! മിണ്ടാതെ സിന്ധ്യ!
ഭോപ്പാല്‍: പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയതോടെ മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ ആക്രമിക്കാനുളള ഒരു അവസരവും പാഴാക്കാതെ കോണ്‍ഗ്രസ്. 22 എംഎല്‍എമാരുമായി കമല്‍നാഥ് സര്‍ക്കാരിനെ വലിച്ച് താഴെയിട്ടാണ് സിന്ധ്യ മറുകണ്ടം ചാടിയത്.
അതുകൊണ്ട് തന്നെ മധ്യപ്രദേശില്‍ കമല്‍നാഥിന്റെയും ദിഗ്വിജയ് സിംഗിന്റെയും പൊതുശത്രുവായി സിന്ധ്യ മാറിയിരിക്കുകയാണ്. കൊവിഡ് കാലത്ത് സിന്ധ്യയെ നിര്‍ത്തിപ്പൊരിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ...
ചൂടേറിയ ഏറ്റുമുട്ടൽ
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളും മുന്‍ കോണ്‍ഗ്രസുകാരനായ ജ്യോതിരാദിത്യ സിന്ധ്യയും തമ്മില്‍ ചൂടേറിയ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഏറ്റവും ഒടുവില്‍ കൊവിഡ് കാരണം ദുരിതത്തിലായവര്‍ക്ക് വിതരണം ചെയ്ത സാധനങ്ങളെ ചൊല്ലിയാണ് കോണ്‍ഗ്രസ് സിന്ധ്യയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്.
വിവാദങ്ങളുടെ തുടക്കം
സിന്ധ്യയുടെ കോട്ടയായ ഗ്വാളിയോര്‍ ജില്ലയില്‍ കൊവിഡ് ദുരിതബാധിതര്‍ക്കായി സഹായം എത്തിച്ചിരുന്നു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യ സ്വന്തം പേരില്‍ വിതരണം ചെയ്ത വസ്തുക്കള്‍ യഥാര്‍ത്ഥത്തില്‍ റിലയന്‍സ് ഫൗണ്ടേഷന്റെ സഹായമാണ് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മുന്‍ മന്ത്രിയും ബിജെപി അനുകൂലിയുമായ മഹേന്ദ്ര സിംഗ് സിസോദിയയുടെ ട്വീറ്റോട് കൂടിയാണ് വിവാദങ്ങളുടെ തുടക്കം.
റേഷന്‍ വിതരണം
ഗുണയിലേയും ബാമോരിയിലേയും 2000 പേര്‍ക്ക് സിന്ധ്യ ഫൗണ്ടേഷന്‍ റേഷന്‍ വിതരണം നടത്തി എന്നാണ് ട്വീറ്റ്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ അടക്കം റേഷന്‍ വിതരണ പരിപാടിയില്‍ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും സിസോദിയ ട്വീറ്റ് ചെയ്തിരുന്നു. സിന്ധ്യയ്ക്ക് സിസോദിയ ട്വിറ്ററില്‍ നന്ദിയും രേഖപ്പെടുത്തി. തൊട്ട് പിറകേയാണ് കോണ്‍ഗ്രസ് രംഗത്ത് വന്നത്.
സിന്ധ്യയെ പൂട്ടി രംഗത്ത്
കോണ്‍ഗ്രസ് നേതാവ് യോഗേന്ദ്ര സിംഗ് ചൗഹാനാണ് സിന്ധ്യയെ പൂട്ടി രംഗത്ത് വന്നത്. റിലയന്‍സ് റിലീഫ് ഫണ്ടില്‍ നിന്നും പണം കൊടുത്ത് വാങ്ങിയ സാധനങ്ങളാണ് സ്വന്തം പേരില്‍ സിന്ധ്യ വിതരണം നടത്തുന്നത് എന്നാരോപിച്ചാണ് ചൗഹാന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. മുന്‍സിപ്പാലിറ്റിയില്‍ വിതരണത്തിനായി റിലയന്‍സ് ഫൗണ്ടേഷനില്‍ നിന്നും എത്തിച്ചതാണ് ഈ സാധനങ്ങള്‍ എന്നും ചൗഹാന്‍ ആരോപിച്ചു.
പ്രതികരിക്കാതെ സിന്ധ്യ
പാക്കറ്റുകള്‍ക്ക് മേലെ റിലയന്‍സിന്റെ സ്ലിപ്പ് ഉണ്ടായിരുന്നു. സ്വന്തം സ്വാധീനം ഉപയോഗിച്ച് ഈ സ്ലിപ്പുകള്‍ സിന്ധ്യ നീക്കം ചെയ്തുവെന്നും പകരം തന്റെയും നരേന്ദ്രമോദിയുടേയും പേരെഴുതിയ സ്ലിപ്പ് ഒട്ടിച്ചുവെന്നും വ്യാജ വിതരണക്കാരനായി സിന്ധ്യ മാറിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ സിന്ധ്യക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരിക്കാന്‍ സിന്ധ്യ തയ്യാറായിട്ടില്ല.
കളമറിഞ്ഞ് കളിച്ച് രാഹുൽ ഗാന്ധി! ഇത് കൊവിഡ് കാലത്തെ തന്ത്രം, മുദ്രാവാക്യങ്ങൾ മാറി!
സോണിയാ ഗാന്ധിയുടെ വാക്കുകൾ ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി! ഉത്തർ പ്രദേശിൽ സജീവം, ചടുല നീക്കങ്ങൾ!