ബിജെപിയുടെ വോട്ട് ചോര്‍ത്താന്‍ യുപിയില്‍ കോണ്‍ഗ്രസിന്റെ കിടിലന്‍ നീക്കം: ജാതി സമവാക്യം ശക്തമാവുന്നു
പട്ന: 2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കള്‍ സജീവമാക്കി കോണ്‍ഗ്രസ്. നിയമസഭയിലെ അംഗബലം അനുസരിച്ച് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷികളുടെ ബലം പരിശോധിക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ് വരികയുള്ളെങ്കിലും കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിലടക്കം യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ തെരുവുകളില്‍ പ്രക്ഷോഭങ്ങളുമായി മുന്‍ നിരയില്‍ ഉണ്ടായിരുന്നത് പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു.
പിസിസി പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു അടക്കമുള്ള നിരവധി നേതാക്കള്‍ക്ക് ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തരം പ്രക്ഷോഭ പരിപാടികളില്‍ നിന്നും കോണ്‍ഗ്രസ് അല്പം പിറകോട്ട് പോവുന്നതാണ് ആഗസ്ത് മാസത്തില്‍ കണ്ടത്.
അഭ്യൂഹം
ബിജെപി സര്‍ക്കാറിനെതിരായ പ്രക്ഷോഭങ്ങളില്‍ നിന്നും പൊടുന്നനെ പിന്നാക്കം പോയതിന് പിന്നില്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ അടക്കം പല കാര്യങ്ങളളും ഉണ്ടെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ഈ സമയത്ത് കോണ്‍ഗ്രസ് അണിയറിയില്‍ മറ്റ് ചില തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയായിരുന്നെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍
പുറമേയ്ക്ക് പ്രവര്‍ത്തനങ്ങളൊന്നും പ്രകടമായിരുന്നെങ്കിലും കോണ്‍ഗ്രസ് ആസ്ഥാനത്ത് കാര്യങ്ങള്‍ സജീവമായിരുന്നു. ഉത്തര്‍പ്രദേശിന്റെ പാര്‍ട്ടി ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി സന്ദീപ് സിങിന്റെ മേല്‍നോട്ടത്തിലായിരുന്നു പിസിസി ആസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍.
ഓഗസ്റ്റ് 16 മുതല്‍
ഓഗസ്റ്റ് 16 മുതല്‍ സന്ദീപ് സിങ് ലഖ്നൗവിലുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ ആഭ്യന്തര പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ജൂനിയര്‍-സീനിയര്‍ നേതാക്കള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക എന്നിവയ്ക്കൊപ്പം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ശക്തമായൊരു ജാതി സമവാക്യം രൂപപ്പെടുത്തിയെടുക്കുക തുടങ്ങിയ കാര്യങ്ങളിലാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ജാതി അടിത്തറ
സംസ്ഥാനത്ത് ഒരു ഉറച്ച ജാതി അടിത്തറ കണ്ടെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ഏറ്റവും പിന്നോക്കജാതിക്കാരിൽ ഒരാളായ അജയ് കുമാർ ലല്ലുവിനെ ഉയർത്തിക്കൊണ്ട് കഴിഞ്ഞ വർഷം ആരംഭിച്ച ഈ ശ്രമം ശക്തമായ ബ്രാഹ്മണ 'ആധിപത്യ'ത്തോടെ ഒരു പര്യവസാനത്തിലേക്ക് നീങ്ങുന്നതായാണ് കാണുന്നത്.
വർക്കിംഗ് കമ്മിറ്റിയില്‍
പുതുതായി രൂപീകരിച്ച കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലും (സിഡബ്ല്യുസി) മറ്റ് കേന്ദ്ര ഉത്തരവാദിത്തങ്ങൾ അനുവദിക്കുന്നതിലും ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭിച്ചിരുന്നു. സോണിയ ഗാന്ധിക്ക് കത്തെഴുതിയ നേതാക്കളില്‍ ഉള്‍പ്പെട്ടിട്ടും മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദയ്ക്ക് ആൻഡമാൻ നിക്കോബാറിന്റെ ചുമതല നല്കിയതും ശ്രദ്ധേയമാണ്.
ബ്രാഹ്മണ നേതാവിനെ
കത്തില്‍ ഒപ്പിട്ട പല പ്രമുഖരും അവഗണിക്കപ്പെട്ടപ്പോളാണ് യുപിയില്‍ നിന്നുള്ള യുവ ബ്രാഹ്മണ നേതാവിനെ പാര്‍ട്ടി പരിഗണിച്ചത്. യുപി കോൺഗ്രസിലെ മറ്റ് ശ്രദ്ധേയ മുഖങ്ങളായ പ്രമോദ് തിവാരി, രാജീവ് ശുക്ല എന്നിവരും പ്രവര്‍ത്തകസമിതിയെ സ്ഥിരം ക്ഷണിതാക്കളാണ്. ഇരുവരും ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവായ മുന്‍ എംപി രാജേഷ് മിശ്ര എഐസിസിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ ഭാഗമാണ്.
ദളിത് വിഭാഗങ്ങള്‍ക്കും
ബ്രാഹ്മണ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കുന്നതിനോടൊപ്പം തന്നെ ദളിത് വിഭാഗങ്ങള്‍ക്കും പ്രത്യേക മുന്‍ഗണന നല്‍കുന്നുണ്ട്. രാജ്യസഭാ എംപിയും യുപിയിലെ പാർട്ടിയുടെ ശക്തമായ ദലിത് മുഖവുമായ പി എൽ പുനിയയും പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. ഛത്തീസ്ഗഡിന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ട്. ആർപിഎൻ സിംഗ്, വിവേക് ബൻസൽ, സൽമാൻ ഖുർഷിദ് എന്നിവരാണ് യുപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ ഉന്നത സമിതിയില്‍ ഇടംപിടിച്ചവര്‍.
ആർപിഎൻ സിംഗ്
കിഴക്കൻ ഉത്തർപ്രദേശിലെ കുശിനഗർ മേഖലയിലെ രാജകുടുംബത്തിൽ നിന്നുള്ള ആർപിഎൻ സിംഗ് പിന്നോക്ക ജാതിയിൽ നിന്നുള്ളയാളാണ്. വൈശ്യ സമുദായത്തിൽ നിന്നാണ് ബൻസൽ വരുന്നത്. സിഡബ്ല്യുസിയിലെ അംഗത്വത്തിന് പുറമെ, ജാർഖണ്ഡ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തവും ആർപിഎൻ സിംഗിന് നൽകിയിട്ടുണ്ട്, ഹരിയാനയുടെ ചുമതലയാണ് ബൻസലിന് നല്‍കിയിരിക്കുന്നത്.
ഏക മുസ്ലിം
പ്രവര്‍ത്തക സമിതിയില്‍ യുപിയിൽ നിന്നുള്ള ഏക മുസ്ലിം മുഖം സൽമാൻ ഖുർഷിദിന് ഉത്തർപ്രദേശിലെ പ്രകടന പത്രിക സമിതിയുടെ ചുമതലയും കൈമാറിയിരുന്നു. ഈ കമ്മിറ്റിയുടെ ചുമതലക്കാരനെന്ന നിലയിൽ, 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിൽ ഖുർഷിദ് പ്രിയങ്ക ഗാന്ധിയുമായി ചേർന്ന് പ്രവർത്തിക്കും.
വോട്ട് ബാങ്ക് തിരികെ പിടിക്കുക
പിസിസിയിലേക്കുള്ള പുതിയ നിയമനങ്ങളില്‍ എട്ട് പേര് ബ്രാഹ്മണ വിഭാഗത്തില്‍ നിന്നും അഞ്ച് പേർ വീതം മുസ്ലിം, ദലിത് സമുദായങ്ങളിൽ നിന്നുള്ളവരാണ്. ബിജെപിയും യാദവ പാര്‍ട്ടികളും കൊണ്ടുപോയ വോട്ട് ബാങ്ക് തിരികെ കൊണ്ടുവരികയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിലൂടെ 2022 ലെ നിയമസഭാ തിരഞ്ഞെടപ്പില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
അങ്ങാടിയിൽ തോററതിന് അമ്മയോട്: മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കാത്തതില്‍ ജലീലിന്റെ വിശദീകരണം