മോദി സർക്കാർ എന്താണ് മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത്? രാഹുലിനെ മടക്കി അയച്ചതിൽ വിമർശനവുമായി കോൺഗ്രസ്
ദില്ലി: രാഹുൽ ഗാന്ധിയേയും മറ്റ് പ്രതിപക്ഷ നേതാക്കളെയും ശ്രീനഗറിൽ നിന്നും മടക്കി അയച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത് പോലെ കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിൽ ആണെങ്കിൽ എന്തുകൊണ്ടാണ് നേതാക്കളെ മടക്കി അയച്ചതെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു, ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രതികരണം.
കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്ന് വ്യക്തമായതായി രാഹുൽ ഗാന്ധി; ഭയപ്പെടുത്തുന്ന അന്തരീക്ഷം
ജമ്മു കശ്മീരിൽ എല്ലാം ശാന്തമാണെങ്കിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലെത്തിയ പ്രതിപക്ഷ സംഘത്തെ എന്തുകൊണ്ടാണ് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും മടക്കി അയച്ചത്.? മോദി സർക്കാർ എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും നേരത്തെ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ചിരുന്നു. കശ്മീരിലേക്ക് പ്രതിപക്ഷ സംഘത്തെ അയക്കാൻ സർക്കാർ തയാറാകണമെന്നും കശ്മീരിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് മനസിലാക്കാൻ അവസരം ഒരുക്കണമെന്നും അശോക് ഗെലോട്ട് ആവശ്യപ്പെട്ടു.
രൂക്ഷമായ വിമർശനമാണ് രാഹുൽ ഗാന്ധിയും ഉന്നയിച്ചത്. വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങളോട് ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറുകയും അവരെ മർദ്ദിക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലല്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.
If the situation in Jammu & Kashmir is "normal" as the govt claims, why has the delegation of Opposition leaders led by Shri @RahulGandhi been sent back from Srinagar airport?
— Congress (@INCIndia) August 24, 2019
What is the Modi govt trying to hide? #RahulGandhiWithJnK
രാഹുൽ ഗാന്ധിയുടേയും പ്രതിപക്ഷ സംഘത്തിന്റെയും കശ്മീർ സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് വിമർശനം ഉന്നയിച്ചിരുന്നു. നല്ല ലക്ഷത്തോടെ മാത്രമാണ് രാഹുൽ ഗാന്ധിയെ ക്ഷണിച്ചതെന്നും എന്നാൽ രാഷ്ട്രീയം കളിക്കാനാണ് രാഹുൽ ശ്രമിച്ചതെന്നും ഗവർണർ വിമർശിച്ചു.