മമ്മൂട്ടി ചിത്രത്തിന് നേർക്ക് വാളെടുത്ത് കോൺഗ്രസ്, യാത്രയുടെ ഉന്നം സോണിയാ ഗാന്ധിയും കോൺഗ്രസും
Recommended Video
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയം പറയുന്ന സിനിമകളുടെ കുത്തൊഴുക്കാണ്. ഉറിയും ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററും യാത്രയുമെല്ലാം അക്കൂട്ടത്തില്‍ വരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ തെലുങ്ക് ചിത്രം യാത്ര കഴിഞ്ഞ ദിവസമാണ് റിലീസായത്.
മുന്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. അതിനിടെ ചിത്രം വിവാദത്തിലും അകപ്പെട്ടിരുന്നു. കോണ്‍ഗ്രസാണ് മമ്മൂട്ടി ചിത്രത്തിനെതിരെ വാളെടുത്തിരിക്കുന്നത്.
യാത്രയ്ക്ക് എതിരെ കോൺഗ്രസ്
ഓരോ ചലനത്തിലും വൈഎസ്ആറായി പകര്‍ന്നാടി കയ്യടി വാങ്ങുകയാണ് മമ്മൂട്ടി. യാത്ര മികച്ച അഭിപ്രായം നേടി തിയറ്ററില്‍ മുന്നേറുമ്പോള്‍ ചിത്രത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ ചിത്രം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
സോണിയാ ഗാന്ധിക്കെതിരെ
മമ്മൂട്ടി ചിത്രം യുപിഎ ചെയര്‍പേഴ്‌സണും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിനിമ ചിത്രീകരിച്ചിരിക്കുന്നത് തന്നെ കോണ്‍ഗ്രസിനേയും പ്രത്യേകിച്ച് സോണിയാ ഗാന്ധിയേയും ഉന്നം വെച്ചാണ് എന്ന് ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് ജന്‍ഗ ഗൗതം ആരോപിച്ചു.
ഹിഡന്‍ അജണ്ട
സിനിമയ്ക്ക് പിന്നില്‍ ഹിഡന്‍ അജണ്ട ഉണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപിയുമായി ചേര്‍ന്ന് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ആന്ധ്രയിലെ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തുന്നത് എന്നും ജന്‍ഗ ഗൗതം ആരോപിച്ചു. യാത്ര ഒരു ബയോപിക് അല്ല, ബയോട്രിക് ആണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
വൈഎസ്ആർ തികഞ്ഞ കോൺഗ്രസുകാരൻ
വൈഎസ്ആര്‍ തികഞ്ഞ കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴാണ് ചിത്രത്തിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തെ വിലകുറച്ച് കാട്ടാന്‍ ശ്രമിക്കുന്നത് എന്നും പാര്‍ട്ടി നേതൃത്വം ആരോപിക്കുന്നു. 2003ല്‍ വൈഎസ്ആര്‍ ആന്ധ്ര പ്രദേശില്‍ നടത്തിയ പദയാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഈ യാത്രയോടെയാണ് അദ്ദേഹം ജനകീയ നേതാവായത്.
കോൺഗ്രസിന് തിരിച്ചടി
നിലവില്‍ വൈഎസ്ആറിന്റെ മകനും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്‍മോഹന്‍ റെഡ്ഡി അടുത്ത ആന്ധ്ര മുഖ്യമന്ത്രിയാവും എന്നാണ് സര്‍വ്വേ പ്രവചനങ്ങള്‍. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ താഴ്ത്തിക്കെട്ടുന്ന സിനിമ പാര്‍ട്ടിയുടെ തിരിച്ചടിക്ക് ആഴം കൂട്ടുമെന്നാണ് നേതൃത്വം ആശങ്കപ്പെടുന്നത്.
പ്രതിഷേധത്തിന് ആലോചന
സിനിമ റീലീസ് ചെയ്യുന്നതിന് മുന്‍പ് കാണണം എന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അതിന് വഴങ്ങിയില്ല. ചിത്രത്തിന് എതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ചിത്രത്തിന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ പ്രചാരണമാണ് കൊടുക്കുന്നത്.