രാജ്യസഭ; അസമില്‍ ബിജെപിയെ പൂട്ടാന്‍ പൂഴിക്കടകനുമായി കോണ്‍ഗ്രസ്! പരിഗണനയില്‍ ഇവര്‍
ദില്ലി: ഏപ്രിലില്‍ ഒഴിവ് വരാനിരിക്കന്ന രാജ്യസഭ സീറ്റിലേക്കുളള തിരഞ്ഞെടുപ്പ് മാര്‍ച്ച് 26 നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 17 സംസ്ഥാനങ്ങളിലായി 55 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഴുവന്‍ സീറ്റുകളിലേക്കും വിജയം ഉറപ്പിക്കാന്‍ സാധ്യമല്ലേങ്കിലും പരമാവധി സീറ്റുകളിലും വിജയം നേടാനുള്ള തീവ്ര ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
അസമില്‍ എഐയുഡിഎഫുമായി കൈകോര്‍ക്കാനുള്ള തിരുമാനം ഇതിന്‍റെ കൂടി ഭാഗമായിരുന്നു. സഖ്യം രൂപീകരിച്ചതിന് പിന്നാലെ ഏറ്റവും വിജയ സാധ്യതയുള്ള നേതാവിനെ തന്നെ അങ്കത്തിന് ഇറക്കാനുള്ള തിരുമാനത്തിലാണ് ഇരുനേതൃത്വവും. വിശദാംശങ്ങളിലേക്ക്

ഒഴിവുകള്‍ ഇങ്ങനെ
മഹാരാഷ്ട്ര(7), ഒഡീഷ(4), പശ്ചിമബംഗാള്‍(5), അസം(3), ബിഹാര്‍,(5) ഛത്തീസ്ഗഢ്(2), ഹരിയാന(2), ഗുജറാത്ത്(4), ഹിമാചല്‍പ്രദേശ്(1), ഝാര്‍ഖണ്ഡ്(2), മധ്യപ്രദേശ്(3), മണിപൂര്‍(1), രാജസ്ഥാന്‍(3), മേഘാലയ(1), ആന്ധ്രാപ്രദേശ്(4), തമിഴ്നാട് (2) തെലങ്കാന(2) എന്നീ സീറ്റുകളിലേക്കാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയ പ്രതീക്ഷയോടെ പാര്‍ട്ടികള്‍
നിലനില്‍ രാജ്യസഭയില്‍ 82 പേരാണ് ബിജെപി പക്ഷത്തുള്ളത്. കോണ്‍ഗ്രസ് പക്ഷത്ത് 46 പേരും. ഒഴിവ് വരാനിരിക്കുന്നവയില്‍ 18 സീറ്റുകളും ബിജെപിയുടേതാണ്. 11 എണ്ണം കോണ്‍ഗ്രസിന്‍റേതും. രാജ്യസഭ തിരഞ്ഞെടുപ്പില്‍ പരമാവധി വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ്-ബിജെപി ക്യാമ്പില്‍ ഒരുങ്ങുന്നത്. മധ്യപ്രദേശില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം അരങ്ങേറിയിരിക്കുന്നത് തിരഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തിലാണെന്നത് ശ്രദ്ധേയമാണ്.

എഐയുഡിഎഫുമായി കൈകോര്‍ത്തു
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നായി 8 രാജ്യസഭാ സീറ്റുകൾ വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഇത് കൂടാതെ ബിജെപി ഇതര പാര്‍ട്ടികളെ കൂട്ടു പിടിച്ച് തങ്ങളുടെ അംഗങ്ങളെ രാജ്യസഭയിലേക്ക് എത്തിക്കാനും കോണ്‍ഗ്രസ് നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് അസമില്‍ കോണ്‍ഗ്രസ് ബസ്റുദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഎഫുമായി കൈകോര്‍ത്തത്.

അസമില്‍ മൂന്ന് സീറ്റ്
അസമില്‍ മൂന്ന് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പൗരത്വ നിയമത്തിന്‍റെ പേരില്‍ കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന അസം ഗണ പരിഷത്തിനേയും സഖ്യത്തിന്‍റെ ഭാഗമാക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
ഇതിന്‍റെ ഭാഗമായി പൗരത്വ പ്രതിഷേധങ്ങളുടെ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച നേതാവിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇരുപാര്‍ട്ടികളും.

പരിഗണനയില്‍
പ്രതിഷേധത്തിന് മുന്‍ നിരയില്‍ ഉണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഖില്‍ ഗൊഗോയിയെ മത്സരിക്കാനാണ് നേതാക്കള്‍ ആലോചിക്കുന്നത്. ഇദ്ദേഹത്തെ കൂടാതെ പത്രപ്രവർത്തകരായ അജിത് ഭൂയാൻ, ആദിപ് ഫുകാൻ, ചലച്ചിത്ര നിർമ്മാതാവ് ജഹ്നു ബറുവ, നടി ബാർഷ റാണി ബിഷോയ, സാദിൻ-പ്രതിദിൻ മീഡിയ ഗ്രൂപ്പിന്റെ ഉടമ ജയന്ത ബറുവ എന്നിവരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

സജീവമായി ഇടപെട്ടു
രാഷ്ട്രീയത്തിൽ ചേരണമെന്നതോ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതോ തന്‍റെ ലക്ഷ്യമേ ആയിരുന്നില്ലെന്ന് ബറുവ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സിഎഎയുടെ കടുത്ത വിമർശകനായിരുന്നു ബറുവ. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ബാർഷയും മറ്റുള്ളവരും സജീവമായി പങ്കെടുത്തിരുന്നു.

പ്രതിഷേധം ആളികത്തി
പൗരത്വ നിയമത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധം ഉയര്‍ന്ന സംസ്ഥാനമാണ് അസം. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനം ചൂണ്ടിക്കാട്ടിയാണ് മറ്റ് സംസ്ഥാനങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നതെങ്കില്‍ സ്വന്തം സംസ്ഥാനത്ത് ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് അസമില്‍ പ്രതിഷേധം ഉയരുന്നത്.പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ വരാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിലും നിയമം തന്നെ ആയുധമാക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

സിഎഎ പ്രക്ഷോഭ നേതാവ്
അടുത്തിടെ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിർണായക പങ്ക് വഹിച്ച നേതാവിനെയാണ് കോൺഗ്രസും എയുയുഡിഎഫും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതെന്ന് എയുയുഡിഎഫ് എംഎൽഎ അമിനുൽ ഇസ്ലാം പറഞ്ഞു.പൗരത്വ വിഷയം പാര്‍ലമെന്‍റില്‍ ശക്തമായി ഉയര്‍ത്താന്‍ ശേഷിയുള്ള നേതാവ് തന്നെ രാജ്യസഭയില്‍ തങ്ങളുടെ പ്രതിനിധിയാകണം എന്നതാണ് നേതൃത്വത്തിന്‍റെ തിരുമാനമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications