ബിഹാറില്‍ കളത്തിലിറങ്ങി രാഹുല്‍ ഗാന്ധി; പ്രതീക്ഷ 70 സീറ്റുകള്‍,സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളും
പട്ന: സാധാരണ ഗതിയിലായിരുന്നെങ്കില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന ബീഹാര്‍ തിരഞ്ഞെടുപ്പ് കൊവിഡ് പശ്ചാത്തലത്തില്‍ യഥാസമയം നടക്കുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. വെര്‍ച്വല്‍ രീതിയിലേക്ക് തിരഞ്ഞെടുപ്പ് മാറ്റണമെന്ന അഭിപ്രായമാണ് ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള ഒമ്പത് പാര്‍ട്ടികള്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് അവ്യക്ത നിലനില്‍ക്കുന്നുണ്ടെങ്കിലും ബിഹാറില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്.
2015 ല്‍
2015 ല്‍ ആര്‍ജെഡി-കോണ്‍ഗ്രസ്-ജെഡിയു സഖ്യമായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി പാളയം വിട്ടെത്തിയ ജെഡിയു കോണ്‍ഗ്രസുമായും ആര്‍ജെഡിയുമായി സംഖ്യം രൂപീകരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.
കോണ്‍ഗ്രസിന് 21
മാഹാസഖ്യത്തില്‍ ആര്‍ജെഡി 81 സീറ്റിലും ജെഡിയും 70 സീറ്റിലുമായിരുന്നു വിജയിച്ചത്. കോണ്‍ഗ്രസിന് 21 സീറ്റിലും വിജയിക്കാനായി. ആര്‍എല്‍എസ്പി, എല്‍ജെപി എന്നിവരുമായി സഖ്യം ചേര്‍ന്ന് 157 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 53 സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന‍് സാധിച്ചത്.
ബിജെപി സഖ്യത്തിലേക്ക്
എന്നാല്‍ പിന്നീട് ബിജെപി സഖ്യത്തിലേക്ക് തിരികെ പോവാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചതോടെ 2017 ജുലൈയില്‍ മഹാസഖ്യം പിളര്‍ന്നു. ബിജെപി പിന്തുണയില്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാവുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിലും ബിജെപി-ജെഡിയു സഖ്യവും ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യവുമായിട്ടായിരുന്നു മത്സരം.
രാഹുല്‍ ഗാന്ധി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ അധികാരത്തിലേറാമെന്ന് തന്നെയാണ് കോണ്‍ഗ്രസും ആര്‍ജെഡിയും കണക്ക് കൂട്ടുന്നത്. അതുകൊണ്ട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ നേരിട്ടാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
20 ദിവസത്തിനുള്ളിൽ
വീഡിയോ കോൺഫറൻസിംഗിലൂടെ ഇന്ന് ബീഹാറിലെ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധി സീറ്റ് വീതം വെപ്പ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ആര്‍ജെഡിയുമായുള്ള സീറ്റ് വീതം വെപ്പ് ചര്‍ച്ച 20 ദിവസത്തിനുള്ളിൽ അന്തിമമാക്കുമെന്ന് രാഹുൽ ഗാന്ധി യോഗത്തില്‍ പറഞ്ഞു. സഖ്യകക്ഷികളെയും നേതാക്കളെയും ബഹുമാനിക്കണമെന്നും കോൺഗ്രസ് നേതാക്കളോട് രാഹുല്‍ പറഞ്ഞു.
സീറ്റ് ചര്‍ച്ചകള്‍ക്കായി
സീറ്റ് ചര്‍ച്ചകള്‍ക്കായി കോൺഗ്രസ് സംസ്ഥാന ചുമതലയുള്ള ശക്തി സിംഗ് ഗോഹിൽ ഈ ആഴ്ച ബീഹാറിലെത്തി എല്ലാ സഖ്യകക്ഷികളുമായും ചർച്ച നടത്തുമെന്ന് രാഹുൽ പാർട്ടി പ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സഖ്യം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കണമെന്ന് ബീഹാർ നിയമസഭാ കക്ഷി നേതാവ് സദാനന്ദ് സിംഗ് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചു
Recommended Video
കോണ്‍ഗ്രസ് ശ്രമം
ആർജെഡിയുമായും എൻഡിഎ ഇതര കക്ഷികളുമായും സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. വെർച്വൽ മീറ്റിംഗിൽ ആയിരത്തിലധികം കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തതായി കോൺഗ്രസ് ചീഫ് നാഷണൽ മീഡിയ കോർഡിനേറ്റർ സഞ്ജീവ് സിംഗ് പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം ബീഹാര്‍ നേതാക്കളെ വ്യക്തിഗതമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.
70 സീറ്റ്
കഴിഞ്ഞ തവണ ജെഡിയു മത്സരിച്ച നൂറോളം സീറ്റുകളില്‍ വലിയൊരു പങ്ക് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. ആകെ നൂറ് സീറ്റുവരെയാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് ആര്‍ജെഡി അംഗീകരിക്കാന്‍ ഇടയില്ല. 70 സീറ്റ് എന്ന ഒത്തുതീര്‍പ്പില്‍ കോണ്‍ഗ്രസ് എത്തിയേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
അഴിച്ചുപണി
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസില്‍ വലിയ അഴിച്ചുപണിയാണ് നടക്കുന്നത്. പല മേഖലകളിലും ബ്ലോക്കുകളിലും പുതിയ അധ്യക്ഷന്‍മാരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു. ബൂത്ത് തലം മുതല്‍ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു കഴിഞ്ഞു. ഈ മാസം ആദ്യത്തോടെ തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നെങ്കിലും കൊവിഡ് വ്യാപനം ശക്തമായതിനാല്‍ വൈകുകയായിരുന്നു.
സംസ്ഥാന തലത്തില്‍
സംസ്ഥാന തലത്തില്‍ 4 വര്‍ക്കിങ് പ്രസിഡന്‍റുമാരെ നിയമിച്ചാണ് അഴിച്ചു പണി. സഖ്യത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളുടെ ഉള്‍ക്കൊള്ളിക്കാനും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ആര്‍ജെഡിക്ക് പുറമെ, മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി, മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ ആവാമി മോര്‍ച്ച, വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് പുറമെ ഇടത് പാര്‍ട്ടികളേയും കോണ്‍ഗ്രസ് സഖ്യത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ബന്ധപ്പെട്ടു
സഖ്യവുമായി ഇടഞ്ഞു നിന്ന എച്ച് എ എം നേതാവ് ജിതിന്‍ റാം മാഞ്ചിയെ അനുനയിപ്പിക്കാനുള്ള ശ്രമം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്നെ നടന്നിരുന്നു. തന്നെ രാഹുൽ ഗാന്ധി ബന്ധപ്പെട്ടുവെന്നും താൻ സഖ്യം വിടുന്ന പ്രശ്നം തന്നെ ഉദിക്കുന്നില്ലെന്നും മഞ്ചി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഉറപ്പ് ഒന്ന് കൊണ്ട് മാത്രമാണ് താൻ സഖ്യം വിടാൻ തയ്യാറാവാത്തതെന്നും മാഞ്ചി വ്യക്തമാക്കിയിരുന്നു
സച്ചിന്‍ പൈലറ്റിന് മനം മാറ്റം; എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസിലേക്ക് മടങ്ങണം, ചര്‍ച്ചകള്‍ പുനരാരംഭിച്ചു