കോണ്‍ഗ്രസിന്റെ പുതിയ സഖ്യനീക്കത്തില്‍ ഞെട്ടി ബിജെപി; 13 സീറ്റില്‍ മല്‍സരിക്കും, സഖ്യമില്ലാതെ ബിജെപി
ഗുവാഹത്തി: വര്‍ഷങ്ങളായി തുടര്‍ന്ന് വന്ന നയത്തില്‍ മാറ്റം വരുത്തിയാണ് അസമില്‍ കോണ്‍ഗ്രസ്സിന്റെ പുതിയ നീക്കം. ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന എഐയുഡിഎഫുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഈ മാസം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, അടുത്ത മാസം നടക്കുന്ന ബിടിസി തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്-എഐയുഡിഎഫ് സഖ്യമാകും ജനവിധി തേടുക.
ഒരിക്കലും ഒന്നിക്കില്ലെന്ന് ബിജെപി കരുതിയ രണ്ടു പാര്‍ട്ടികളാണ് അസമില്‍ ഇപ്പോള്‍ ഒരു കളത്തിലെത്തിയിരിക്കുന്നത്. ഇതാകട്ടെ ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടിയിട്ടുമുണ്ട്. കോണ്‍ഗ്രസിന്റെ പുതിയ നീക്കം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. മറിച്ചുള്ള അഭിപ്രായവുമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....
ഏപ്രില്‍ നാലിന്
ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ (ബിടിസി) തിരഞ്ഞെടുപ്പ് അടുത്ത മാസം നാലിനാണ്. സഖ്യം ചേര്‍ന്ന് മല്‍സരിക്കാന്‍ കോണ്‍ഗ്രസും എഐയുഡിഎഫും തീരുമാനിച്ചു. അസമില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ആഴത്തില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് എഐയുഡിഎഫ്.
യോജിച്ചുപോകുമെന്ന് നേതാക്കള്‍
ഈ മാസം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം ചേരുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസും എഐയുഡിഎഫും തമ്മില്‍ ചര്‍ച്ച തുടങ്ങിയത്. ഇക്കാര്യത്തില്‍ ധാരണയായതിന് പിന്നാലെ അടുത്ത മാസം നടക്കുന്ന ബിടിസി തിരഞ്ഞെടുപ്പ് സഖ്യസാധ്യതയും ചര്‍ച്ചയായി. ഇക്കാര്യത്തില്‍ യോജിച്ച് പോകാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചു.
സീറ്റ് വിഭജനം ഇങ്ങനെ
ബിടിസി തിരഞ്ഞെടുപ്പില്‍ സഖ്യം ചേരുന്ന കാര്യം വാര്‍ത്താസമ്മേളനം വിളിച്ച് നേതാക്കള്‍ വിശദീകരിച്ചു. 40 മണ്ഡലങ്ങളാണ് ബിടിസിയിലുള്ളത്. ഇതില്‍ 20 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-എഐയുഡിഎഫ് സഖ്യം ജനവിധി തേടും. കോണ്‍ഗ്രസ് 13 സീറ്റിലും എഐയുഡിഎഫ് ഏഴ് സീറ്റിലും മല്‍സരിക്കും. ബോഡോകള്‍ക്ക് സ്വീധീനമില്ലാത്ത മണ്ഡലങ്ങളിലാണ് ഇവര്‍ ജനവിധി തേടുക.
രാജ്യസഭ സ്ഥാനാര്‍ഥി ഭുയാന്‍
രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ഥി അജിത് ഭുയാനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസും എഐയുഡിഎഫും തീരുമാനിച്ചിട്ടുണ്ട്. ഭുയാന്‍ പത്രിക നല്‍കി. ഇതിന് പുറമെയാണ് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും ഒരുങ്ങുന്നത്. ഏറെ കാലം കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് അസം.
ബിജെപി തനിച്ച് മല്‍സരിക്കും
നിലവില്‍ ബിടിസി ഭരിക്കുന്നത് ബിജെപിയുടെ സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) ആണ്. എന്നാല്‍ ബിടിസി തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം ചേര്‍ന്നിട്ടില്ല. അവര്‍ തനിച്ച് മല്‍സരിക്കും. 21 സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യം ചേരാന്‍ ബിപിഎഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപി മുഖം തിരിച്ചു.
സമ്മര്‍ദ്ദ ശക്തിയാകാന്‍ നീക്കം
ബിജെപിക്ക് ഒരിക്കലും തനിച്ച് ഭൂരിപക്ഷം ബിടിസിയില്‍ ലഭിക്കില്ല. എന്നാല്‍ പരമാവധി സീറ്റ് നേടി സമ്മര്‍ദ്ദ ശക്തിയാകുക എന്നാണ് ബിജെപിയുടെ തന്ത്രം. ബിജെപിയില്ലാതെ ബിടിസിയില്‍ അടുത്ത ഭരണസമിതി നിലവില്‍ വരില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് കുമാര്‍ ദാസ് കഴിഞ്ഞദിവസം പറഞ്ഞത്.
സഖ്യം ഒഴിവാക്കാന്‍ കാരണം
ബിജെപിയും ബിപിഎഫും സംസ്ഥാനതലത്തില്‍ സഖ്യമുണ്ടെങ്കിലും പലയിടത്തും ഇരുപാര്‍ട്ടികളും പരസ്പരം എതിരിട്ട് മല്‍സരിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരം ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഈ സാഹചര്യം സൂചിപ്പിച്ചാണ് ബിജെപി വരുന്ന ബിടിസി തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസിന് ഗുണം
ബിടിസിയിലെ 40 സീറ്റിലും മല്‍സരിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. 21 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബാക്കി സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പറയുന്നത്. എന്നാല്‍ ബിപിസിയും ബിജെപിയും സഖ്യമില്ലാതെ മല്‍സരിക്കുന്നത് കോണ്‍ഗ്രസ് സഖ്യത്തിന് ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസില്‍ വിമതസ്വരം
അതേസമയം, എഐയുഡിഎഫുമായുണ്ടാക്കിയ സഖ്യം താല്‍ക്കാലികമായി മതി എന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടിപ്പിലും അതിന് ശേഷവും എഐയുഡിഎഫുമായി സഖ്യം തുടരാന്‍ കോണ്‍ഗ്രസ് താല്‍പ്പര്യപ്പെടുന്നുണ്ട്. ഇത് വേണ്ട എന്നാണ് ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം.
ചര്‍ച്ച പുറത്ത്
അപ്പര്‍ അസമിലെ കോണ്‍ഗ്രസ് നേതാക്കളാണ് എഐയുഡിഎഫുമായുള്ള സഖ്യത്തെ എതിര്‍ക്കുന്നത്. പാര്‍ട്ടിയുടെ വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ നടക്കുന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. സഖ്യം രൂപീകരിച്ചാല്‍ അപ്പര്‍ അസമില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഉണ്ടാകുക എന്നാണ് ഇവരുടെ വാദം.
കൂടെ ഇടതുപാര്‍ട്ടികളും
നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐയുഡിഎഫ്, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഭരണകൂടത്തെ താഴെയിറക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ എഐയുഡിഎഫുമായി സഖ്യമുണ്ടാക്കുന്നതിന് ഹൈക്കമാന്റിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് ദേബബത്ര സൈക്ക പ്രതികരിച്ചത്.