'കോൺഗ്രസ് അക്കൗണ്ടുകൾ മരവിപ്പിച്ചു, വൈദ്യുതി ബിൽ അടക്കാൻ പോലും പണമില്ല'; അജയ് മാക്കൻ
ഡൽഹി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചെന്ന് ട്രഷറർ അജയ് മാക്കൻ. 9 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. തങ്ങൾ നൽകുന്ന ചെക്കുകൾ ബാങ്കുകൾ മാറ്റി നൽകുന്നില്ലെന്നും അജയ് മാക്കൻ പറഞ്ഞു. പത്രസമ്മേളനത്തിലായിരുന്നു അജയ് മാക്കന്റെ പ്രതികരണം.
'ഞങ്ങൾ നൽകുന്ന ചെക്ക് ബാങ്കുകൾ മാറ്റി നൽകുന്നില്ലെന്ന വിവരമാണ് ലഭിച്ചത്. യൂത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ അടക്കം മരവിപ്പിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നും 210 കോടി തിരിച്ചുപിടിക്കണമെന്നാണ് ആദായ നികുതി വകുപ്പിന്റെ ആവശ്യം. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോൺഗ്രസ് പാർട്ടി അടുത്തിടെ ക്രൗഡ് ഫണ്ടിംഗ് പ്രചാരണം ആരംഭിച്ചിരുന്നു. അതിൽ നിന്നുള്ള പണവും മരവിപ്പിച്ചിരിക്കുകയാണ്', മാക്കൻ പറഞ്ഞു.

'തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് പ്രതിപക്ഷത്തിൻ്റെ അക്കൗണ്ടുകൾ മരവിപ്പിക്കുകയെന്നത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണ്',മാക്കൻ കുറ്റപ്പെടുത്തി. 'ഇപ്പോൾ ചെലവാക്കാനും വൈദ്യുതി ബില്ലടക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും ഞങ്ങളുടെ കൈയ്യിൽ പണമില്ല. പാർട്ടിയുടെ എല്ലാ കാര്യങ്ങളേയും ബാധിക്കും. ന്യായ് യാത്ര മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളേയും ബാധിക്കും. ജനാധിപത്യം അപകടാവസ്ഥയിലാണ് കോടതികൾ വിഷയത്തിൽ ഇടപെട്ടേ മതിയാകൂ. ഇപ്പോൾ ഏകപാർട്ടി ഭരണമാണ് രാജ്യത്ത് നടക്കുന്നത്. പാർട്ടി ഇതിനകം ആദായനികുതി അപ്പീൽ അതോറിറ്റിക്ക് അപ്പീൽ നൽകിയിട്ടുണ്ട്', മാക്കൻ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് ആരോപണമുന്നയിച്ച് ഒരു മണിക്കൂറിനു ശേഷം അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡല്‍ഹി ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണാണ് നടപടി സ്വീകരിച്ചത്.












Click it and Unblock the Notifications