മോദിയുടെ രാജീവ് ഗാന്ധിക്കെതിരായ പ്രചരണം കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ ഗുണകരം
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്കടുക്കുമ്പോള്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയാണ് പ്രധാന പ്രചരണ വിഷയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമ്പര്‍ വണ്‍ ഭ്രഷ്ടാചാരി(നമ്പര്‍ വണ്‍ അഴിമതിക്കാരന്‍) എന്ന പരാമര്‍ശമാണ് ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചകളില്‍ രാജീവ് ഗാന്ധി വീണ്ടും എത്തിച്ചത്.
ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; പ്രശ്നം പരിഹരിക്കാൻ മുന്നിട്ടിറങ്ങി രാഹുൽ ഗാന്ധി, വൈറലായി ചിത്രം
റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ തുടരെ തുടരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് മോദിയുടെ പ്രത്യാരോപണം. തിരഞ്ഞെടുപ്പ് റാലികളിലെല്ലാം രാഹുല്‍ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം പ്രയോഗിച്ചു. താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ആണെന്നും അതിനാല്‍ രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രിയും തിരിച്ചടിച്ചു.
ആക്രമണം അവസാനിപ്പിക്കാതെ മോദി
രാജീവ് ഗാന്ധിയെ നമ്പര്‍ വണ്‍ അഴിമതിക്കാരന്‍ എന്ന് വിളിച്ച ശേഷവും മോദി ആക്രമണം അവസാനിപ്പിച്ചില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടത്തില്‍ രാജീവ് ഗാന്ധിയെ ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തി. 1987ലെ ബോഫോഴ്‌സ് കേസ് കാരണമാണ് 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതെന്ന് മോദി ഓര്‍മിപ്പിച്ചു.
ഐഎന്‍എസ് വിക്രാന്ത് വിവാദം
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പോലും മോദി രാജീവ് ഗാന്ധിക്ക് നേരെ വിരല്‍ ചൂണ്ടി. ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കുടുംബവും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ആഘോഷത്തിനായി രാജീവ് ഉപയോഗിച്ചുവെന്ന് മോദി ആരോപിച്ചു. പ്രധാനമന്ത്രി നടത്തിയ ഏറ്റവും പുതിയ ആരോപണത്തിലൂടെ കോണ്‍ഗ്രസിന്റെ രാജ്യസുരക്ഷയിലെ ഇരട്ടത്താപ്പാണെന്ന ചര്‍ച്ചകള്‍ ഉടലെടുത്തു. എന്നാല്‍ മുന്‍ നാവിക സേന മേധാവി ലക്ഷ്മി നാരായണന്‍ രാംദാസ് ഇത് നിഷേധിച്ചു. എങ്കിലും മോദിയുടെ അവകാശ വാദം പിന്തുണച്ച് നാവികസേനയിലെ ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഐഎന്‍എസ് വിക്രാന്ത് അടക്കം നിരവധി നാവിക വാഹനങ്ങള്‍ രാജീവ് ഗാന്ധിയും കുടുംബവും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി മുന്‍ നേവി കമാന്‍ഡര്‍ വി കെ ജെയ്റ്റ്‌ലി, മുന്‍ നേവി ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ഹരീന്ദര്‍ സിക്ക തുടങ്ങിയവര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മുതലെടുപ്പുകള്‍ക്കും ഒരു രാഷ്ട്രീയ പാര്‍ട്ടിയും പിറകിലല്ല.
വെല്ലുവിളി ഏറ്റെടുത്ത് കോണ്‍ഗ്രസ്
പ്രധാനമന്ത്രിയുടെ വെല്ലുവിളി കോണ്‍ഗ്രസ് ഏറ്റെടുത്തു. മാത്രമല്ല മുന്‍ പ്രധാനമന്ത്രിയെ മോദി അനാവശ്യമായി അപമാനിക്കുകയാണെന്ന് രീതിയില്‍ അവര്‍ പ്രചരണം നടത്തി. രാജീവ് ഗാന്ധിക്കെതിരെയുള്ള ആരോപണത്തെ ശക്തമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥികള്‍ക്കും സംസ്ഥാനത്തെ പാര്‍ട്ടി ഘടകങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. മോദിയുടെ ആരോപണം വഴി പ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്സാഹത്തോടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏര്‍പ്പെടാന്‍ ഇടയാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിഗമനം.
ആക്രമണം അംഗീകരിക്കാവാനാത്തതെന്ന്
രാജീവ് ഗാന്ധിക്കെതിരെയുള്ള തുടരെയുള്ള ആക്രമണം സാധാരണക്കാര്‍ക്ക് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അവകാശപ്പെടുന്നു. രാജീവ് ഗാന്ധിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പ്രാദേശിക നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് രാജീവ് ഗാന്ധിയുടെ അഭിമാനം സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തകര്‍ ഒന്നിച്ച് കൈകോര്‍ത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ കൂട്ടായ്മ!
പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കുകള്‍ കാരണം നിഷ്‌ക്രിയരായിരുന്ന ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നിച്ചു നിര്‍ത്താന്‍ മോദിയുടെ പരാമര്‍ശം സഹായകമായി. ഐ എന്‍ എസ് വിക്രാന്തിനെതിരെയുള്ള ആരോപണം മോദിയുടെ വെറും കുപ്രചരണം മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേ സമയം ഒരൊറ്റ വെടിക്ക് നിരവധി പക്ഷികളെ കൊന്ന സന്തോഷത്തിലാണ് ബിജെപി. റാഫേല്‍ കരാറില്‍ അഴിമതി ആരോപിച്ച് പ്രധാനമന്ത്രിയെ കള്ളനായി ചിത്രീകരിച്ച് കോണ്‍ഗ്രസ് പ്രചരണം നടത്തി. അതേ സമയം രാജീവ് ഗാന്ധിയെ കേന്ദ്രീകരിച്ചുള്ള പരാമര്‍ശം വഴി മോദിജി നിരവധി ലക്ഷ്യങ്ങള്‍ നേടിയെടുത്തതായും ബിജെപി കേന്ദ്രങ്ങള്‍ പറയുന്നു.
ബോഫോഴ്സും റാഫേലും ഏറ്റുമുട്ടുന്നു
പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച രാഹുല്‍ ഗാന്ധി വരുന്നത് ബോഫോഴ്‌സ് കേസില്‍ കുപ്രസിദ്ധി നേടിയ രാജീവ് ഗാന്ധിയുടെ കുടുംബത്തില്‍ നിന്നാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാജീവ് ഗാന്ധിയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും അദ്ദേഹം കുറ്റക്കാരനാണെന്നും അഴിമതി മനസ്സിലാക്കിയിട്ടും നടപടിയെടുത്തില്ലെന്നും ബോഫോഴ്‌സ് കേസ് അന്വേഷിച്ച സ്വീഡിഷ് പൊലീസ് തലവന്‍ സ്റ്റെന്‍ ലിന്ഡ്‌സ്റ്റോം പറഞ്ഞിരുന്നു. സിഖ് വോട്ടര്‍മാര്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഡല്‍ഹിയിലെയും പഞ്ചാബിലെയും തിരഞ്ഞെടുപ്പ് സമയത്ത് 1984ലെ സിഖ് കലാപത്തെ ഓര്‍മിപ്പിച്ചതിലൂടെ മോദി മറ്റൊരു ലക്ഷ്യം കൈവരിച്ചതായും ബിജെപി വിലയിരുത്തുന്നു.