'ഒറ്റക്കെട്ടായി നേരിടും'; ഗുജറാത്തിൽ ബിജെപിക്കെതിരെ എൻസിപി-കോൺഗ്രസ് സഖ്യം
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ച് കോൺഗ്രസും എൻ സി പിയും.സഖ്യ ധാരണ പ്രകാരം 182 സീറ്റുകളിൽ 3 സീറ്റുകളിലാണ് എൻ സി പി മത്സരിക്കുക. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തനിച്ചായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് എൻ സി പിക്ക് ഒരു സീറ്റിലാണ് വിജയിക്കാൻ സാധിച്ചത്. എൻ സി പിയുടെ കാന്തൽ ജഡേജയായിരുന്നു ജയിച്ചത്. പോർബന്ദർ ജില്ലയിലെ കുടിയാന സീറ്റിൽ നിന്നായിരുന്നു വിജയം.

ഉമറേത്ത്, അഹമ്മദാബാദ് ജില്ലയിലെ നരോദ, ദാഹോദ് ജില്ലയിലെ ദേവ്ഗദ് ഭാരിയ എന്നീ മണ്ഡലങ്ങളിലായിരിക്കും എൻ സി പി മത്സരിക്കുക. ഇവ മൂന്നും നിലവിൽ ബി ജെ പിയുടെ സിറ്റിംഗ് സീറ്റുകളാണ്. ഒന്നാം യുപിഎ സർക്കാരിന്റെ ഭാഗമായിരുന്ന പാർട്ടികളുമായി സഖ്യത്തിലെത്താൻ കോൺഗ്രസ് തീരുമാനിച്ചതിന്റെ ഭാഗമായാണ് എൻ സി പി സഖ്യമെന്നും ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് അധികാരം നേടുമെന്നം സഖ്യ തീരുമാനം പങ്കുവെച്ച് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂർ പറഞ്ഞു.

ഒരേ പ്രത്യയശാസ്ത്രം പങ്കിടുന്നവരും ഭരണഘടനയും രാജ്യത്തിന്റെ ഐക്യവും സംരക്ഷിക്കാൻ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒന്നിക്കുകയാണ്. എൻ സി പി -കോൺഗ്രസ് സഖ്യം രൂപീകരിച്ചത് അതിന്റെ കൂടി ഭാഗമായാണ്. തിരഞ്ഞെടുപ്പിൽ 125 സീറ്റുകൾ കോൺഗ്രസ് നേടുമെന്നും താക്കൂർ അവകാശപ്പെട്ടു. അതേസമയം ബി ജെ പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് സംസ്ഥാന എൻ സി പി അധ്യക്ഷൻ ജയന്ത് പട്ടേൽ പറഞ്ഞു.

അതിനിടെ കോൺഗ്രസ് തങ്ങളുടെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. 46 പേരുടെ പട്ടികയാണ് പുറത്ത് വിട്ടത്. 43 പേരുടെ പട്ടികയായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടത്. ഇതോടെ 182 അംഗ സഭയിലേക്ക് 89 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. രണ്ടാം സ്ഥാനാർത്ഥി പട്ടികയിൽ 20 സിറ്റിംഗ് എം എൽ എമാരും 18 പുതുമുഖങ്ങളുമാണ് പട്ടികയിൽ ഇടംപിടിച്ചത്. ബി ജെ പി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മുൻ കോൺഗ്രസ് നേതാക്കാൾ , ക്രിക്കറ്റ് താരം ജഡേജയുടെ ഭാര്യ , ഹർദിക് പട്ടേൽ ഉൾപ്പെടെയുള്ള പ്രമുഖർ ഉൾക്കൊള്ളുന്നതായിരുന്നു ബി ജെ പി പട്ടിക.

അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനം പുരോമിക്കുന്നതിനിടയും കോൺഗ്രസിന് വലിയ തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് എം എൽ എമാരാണ് രാജിവെച്ചത്. ഇതിൽ ഒരാൾ ബി ജെ പിയിൽ ചേർന്നിരുന്നു. മറ്റ് രണ്ട് പേരും ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. തിരിച്ചടിക്കിടയിലും ഭരണം ലഭിക്കുമെന്ന് ആവർത്തിക്കുകയാണ് കോൺഗ്രസ് നേതൃത്വം.

ആം ആദ്മിയുടെ കടന്ന് വരവോടെ ഗുജറാത്തിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇതോടെ പതിവിന് വിപരീതമായി വമ്പൻ പ്രചരണമാണ് ബി ജെ പി നയിക്കുന്നത്. ഭരണ തുടർച്ച നേടാനാകുമെന്ന് നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ നേതൃത്വത്തിന് ആശങ്കയുണ്ട്. 120 ന് മുകളിൽ സീറ്റ് നേടുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. അതേസമയം ആം ആദ്മിയുടെ സാന്നിധ്യം ബി ജെ പിയുടെ വോട്ടിൽ വിള്ളൽ വീഴ്ത്തുമെന്നും അത് ഗുണകരമാകുമെന്നുമാണ് കോൺഗ്രസ് പ്രതീക്ഷ.












Click it and Unblock the Notifications