ചടുല നീക്കവുമായി കോൺഗ്രസ്!! 11 പേർക്ക് പുതിയ ചുമതല!! ലക്ഷ്യം സിന്ധ്യ!! ഭരണം തിരികെ പിടിക്കും
ഭോപ്പാൽ; കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും മധ്യപ്രദേശിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഭരണ തുടർച്ച ലഭിക്കണമെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം ബിജെപിക്ക് നേടേണ്ടതുണ്ട്. അതേസമയം വിജയത്തിൽ കുറഞ്ഞതൊന്നും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വപ്നം കാണുന്നില്ല.
Recommended Video
തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ വരെ വിജയിക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. എന്ത് വിലകൊടുത്തും ഭരണം തിരികെ പിടിക്കാനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് ക്യാമ്പിൽ ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്
ചടുല നീക്കങ്ങളുമായി കോൺഗ്രസ്
15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശിൽ കോൺഗ്രസ് ഭരണം പിടിച്ചത്. എന്നാൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ അധികാരം തിരികെ പിടിക്കാൻ തുടക്കം മുതൽ തന്നെ ബിജെപി ചരടുവലികൾ നടത്തിയിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ അധികാര മോഹം സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് ശക്തി പകർന്നു. സിന്ധ്യയേയും അദ്ദേഹത്തിന്റെ പക്ഷത്തുള്ള 22 എംഎൽഎമാരേയും ചാടിച്ച് ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചു.
പ്രതീക്ഷയോടെ നേതൃത്വം
ബിജെപി വീണ്ടും അധികാരത്തിലേറിയെങ്കിലും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കസേര ഉറപ്പാക്കി നിർത്തണമെങ്കിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കേണ്ടതുണ്ട്. അതേസമയം ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിനും വീണ്ടും അധികാരത്തിലേക്കുള്ള വഴി തുറന്നേക്കും.
അധികാരത്തിലേറാം
രാജിവെച്ച് 22 എംഎൽഎമാരുടേയും അന്തരിച്ച രണ്ട് എംഎൽഎമാരുടേയും രാജിവെച്ച ഒരു ബിജെപി എംഎൽഎയുടേയും മണ്ഡലത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ കുറഞ്ഞത് 17 സീറ്റുകൾ വിജയിക്കാനായാൽ കോൺഗ്രസിന് പുഷ്പം പോലെ അധികാരത്തിലേറാൻ സാധിക്കും.
സിറ്റിങ്ങ് സീറ്റുകൾ
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 25 മണ്ഡലങ്ങളിൽ 23 ഉം കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളാണെന്നത് പാർട്ടിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് നടക്കുന്ന 25 ൽ 15 സീറ്റുകളും സിന്ധ്യ വിഭാത്തിന് സ്വാധീനമുള്ള ഗ്വാളിയാർ-ചമ്പൽ മേഖലയിലാണ്. ഈ സാഹചര്യത്തിൽ വലിയ ഒരുക്കങ്ങളാണ് കോൺഗ്രസ് ഈ മേഖലയിൽ നടത്തുന്നത്.
പ്രാദേശിക നേതാക്കൾ
മേഖലയിലെ സിന്ധ്യ അനുകൂലികളായ നിരവധി പ്രാദേശിക നേതാക്കളെ കഴിഞ്ഞ ദിവസം നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കായിരുന്നു. ദാട്ടിയ, മൊറേന, റെയ്‌സന്‍, രത്‌ലം, ഇന്‍ഡോര്‍, ഭിണ്ട്, അശോക് നഗര്‍, സാഗര്‍, ധര്‍, ഗ്വാളിയോര്‍, ഗുണ, ദേവാസ്, മാണ്ട്‌സുര്‍ മേഖലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് നേതൃത്വം പുറത്താക്കിയത്.
ജില്ലാ നേതാക്കളേയും
ഇതിന് മുൻപ് തന്നെ ഈ ഭാഗങ്ങളിലെ ചില ജില്ലാ ഘടകം നേതാക്കളേയും പുറത്താക്കിയിരുന്നു. സിന്ധ്യ പാർട്ടി വിട്ടതോടെ ചില നേതാക്കൾ സിന്ധ്യയ്ക്കൊപ്പം രാജിവെച്ചിരുന്നു. അതേസമയം ചിലരാവട്ടെ ഇപ്പോഴും പാർട്ടിയിൽ തന്നെ തുടരുകയാണ്. രാജിവെയ്ക്കണമോയെന്ന ആശങ്കയിൽ കഴിയുന്നവരാണ് ഇവരിൽ ചിലർ. എന്നാൽ പാർട്ടിയോടുള്ള കൂറ് തെളിയിക്കാൻ ഇവർക്ക് നേതൃത്വം അന്ത്യശാസനം നൽകിയിട്ടുണ്ട്.
പുതിയ നേതാക്കൾ
ചില നേതാക്കളെ ഒഴിവാക്കിയപ്പോൾ പാർട്ടിയോട് കൂറുപുലർത്തുന്ന പുതിയ നേതാക്കളെ നേതൃനിരയിലേക്ക് കോൺഗ്രസ് നിയമിച്ചു. ഒറ്റയടിക്ക് 11 ജില്ലാ പ്രസിഡൻറുമാരേയാണ് പുതുതായി നിയമിച്ചിരിക്കുന്നത്. ഗുണ, ഗ്വാളിയാ, ഷെപോൾ, വിധിഷ, രത്ലാം, ശിവപുരി, ഹോഷംഗബാദ്, ദേവാസ് റൂറൽ എന്നിവിടങ്ങളിലാണ് കോൺഗ്രസ് പുതിയ പ്രസിഡന്റുമാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ചുമതല ഇങ്ങനെ
കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഷിയോപൂരിൽ അതുൽ ചൗഹാൻ, ഗ്വാളിയർ റൂറലിൽ അശോക് സിംഗ്, വിദിഷയിലെ കമൽ സിലക്കാരി, സെഹോറിലെ ബൽബീർ തോമർ, രത്‌നം സിറ്റിയിൽ മഹേന്ദ്ര കതാരിയ, ശിവപുരിയിൽ ശ്രീപ്രകാശ് ശർമ, ഗുണ സിറ്റിയിൽ മൻസിംഗ് പസ്രോഡ, ഗുണ റൂറലിൽ ഹരി വിജയ വർഗിയ, നഗരത്തിലെ അരവിന്ദ് സിംഗ് ചന്ദൽ, ദേവാസ് റൂറലിലെ അശോക് പട്ടേൽ എന്നിവരെയാണ് നിയമിച്ചത്.
വാസ്നികിന് പിന്നാലെ
നേരത്തേ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മുകുള്‍ വാസ്നിക്കിനെ മധ്യപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനം. അതിനിടെ ഗ്വാളിയാർ-ചമ്പൽ മേഖലയിൽ കോൺഗ്രസ് പ്രചരണം ശക്തമാക്കിയിട്ടുണ്ട്.
പ്രചരണ വിഷയം
ബിജെപിക്കെതിരെ പ്രചരണം നയിച്ച് തിരഞ്ഞെടുപ്പിൽ വിജയിച്ച് കൂറുമാറിയ സിന്ധ്യയും കൂട്ടരും എന്ത് പറഞ്ഞ് മേഖലയിൽ വീണ്ടും പ്രചരണം നടത്തുമെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ചോദ്യം. കൊവിഡിനിടയിലും ബിജെപി നടത്തിയ അട്ടിമറികളും കോൺഗ്രസ് പ്രചരണ വിഷമാക്കും.