തിരഞ്ഞെടുപ്പ് പരാജയം; പഠനത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്
തിരഞ്ഞെടുപ്പ് പരാജയം; പഠനത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്
കേരളത്തിലേത് അടക്കം അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് സമിതിയെ നിയോഗിച്ചു. മഹാരാഷ്ട്ര മന്ത്രി അശോക് ചവാനാണ് സമിതിക്ക് നേതൃത്വം നൽകുന്നത്. സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസന്റ് എച്ച്.പാല, ജ്യോതിമണി എന്നിവരാണ് അംഗങ്ങൾ.
തിരഞ്ഞെടുപ്പ് നടന്ന കേരളത്തിലടക്കം അഞ്ച് സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചടിയാണ് കോൺഗ്രസ നേരിട്ടത്. കേരളത്തിൽ വോട്ട് വിഹിതം കൂടിയെങ്കിലും സീറ്റുകളിൽ വിജയം ഉറപ്പിക്കുന്നതിൽ പരാജയപ്പെട്ടു. പുതുച്ചേരിയിൽ ഭരണം തിരികെ പിടിക്കാനുള്ള ശ്രമങ്ങൾ പൂർണമായും പരാജയപ്പെട്ടു. ബംഗാളിലെ ഇടത് കൂട്ടുകെട്ടും ഫലം കണ്ടില്ല. ഡിഎംകെയ്ക്കൊപ്പം മത്സരിച്ച തമിഴ്നാട്ടിൽ മാത്രമാണ് ആശ്വസിക്കാനുള്ള വകയുള്ളത്.
അതേസമയം കേരളത്തിലെ തോൽവിക്ക് കാരണം വിലയിരുത്തി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ എഐസിസിക്ക് റിപ്പോർട്ട് സമർപ്പിച്ചു. 2016 ന് സമാനമായ ദയനീയമായ തിരിച്ചടിയായിരുന്നു ഇത്തവണ സംസ്ഥാനത്ത് യുഡിഎഫ് നേരിട്ടത്. 41 സീറ്റുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. 2016 ൽ 44 സീറ്റുകളിലായിരുന്നു യുഡിഎഫ് വിജയം. കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 21 സീറ്റുകളും. കനത്ത തിരിച്ചടിക്ക് പ്രധാന കാരണമായത് അമിത ആത്മവിശ്വാസമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത ഗ്രൂപ്പ് പോരും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്നും റിപ്പോർ്ടിൽ ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോയപ്പോൾ കോൺഗ്രസ് ക്യാമ്പിൽ ഗ്രൂപ്പുകളുടെ അതിപ്രസരമായിരുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ ഗ്രൂപ്പ് വടംവലികൾ ശക്തമാണെന്ന ആക്ഷേപം ശക്തമായിരുന്നു.