സുഭാഷ് ചോപ്രയെ ദില്ലി കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു; ഇത് രണ്ടാമൂഴം
ദില്ലി: കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്രയെ ദില്ലി പിസിസി അധ്യക്ഷനായി നിയമിച്ചു. അന്തരിച്ച കോൺഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്റെ പിൻഗാമിയായാണ് നിയമനം. ഇക്കഴിഞ്ഞ ജൂലൈ 20നായിരുന്നു ഷീലാ ദീക്ഷിതിന്റെ നിര്യാണം. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പുതിയ പിസിസി അധ്യക്ഷനെ നിയമിക്കുന്നത്.
ദില്ലിയിലെ അനധികൃത കോളനികളിലെ താമസക്കാർക്ക് ഉടമസ്ഥാവകാശം നൽകാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
കോൺഗ്രസ് ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധി ദില്ലിയിലെ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുഭാഷ് ചോപ്രയെ തിരഞ്ഞെടുത്തത്. ഷീലാ ദീക്ഷിതിന്റെ മരണ ശേഷം മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരാണ് ദില്ലിയിൽ കോൺഗ്രസിനെ നയിച്ചത്.
ദില്ലിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുഭാഷ് ചോപ്ര എത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി മുൻ ക്രിക്കറ്റ് താരം കൂടിയായ കീർത്തി ആസാദിനെ നിയമിച്ചു. കീർത്തി ആസാദിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കൽകാജി മണ്ഡലത്തിൽ നിന്നും മൂന്ന് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് 72കാരനാണ് സുഭാഷ് ചോപ്ര. 1998 മുതൽ 2003 വരെ ദില്ലി കോൺഗ്രസ് അധ്യക്ഷനായിരുന്നു അദ്ദേഹം. തുടർന്ന് ദില്ലി നിയമസഭാ സ്പീക്കറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക എന്ന വെല്ലുവിളിയാണ് സുഭാഷ് ചോപ്രയ്ക്ക് മുന്നിലുള്ളത്.
ഒരിക്കൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ദില്ലിയിൽ ഇപ്പോൾ അണികളിൽ പലരും ബിജെപിക്കും ആം ആദ്മിക്കും ഒപ്പമാണ്. ഷീലാ ദീക്ഷിതിന്റെ മകനും മുൻ എംപിയുമായിരുന്ന സന്ദീപ് ദീക്ഷിത്, അജയ് മാക്കൻ തുടങ്ങിയവരുടെ പേരും പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിച്ചിരുന്നു.