ഹിമാചലിൽ തലപുകഞ്ഞ് കോൺഗ്രസ്; ഷിംല മുനിസിപ്പൽ തിരഞ്ഞെടുപ്പിന് പുതിയ കമ്മിറ്റി
ഷിംല മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന് പുതിയ കമ്മിറ്റിയെ നിയോഗിച്ച് കോൺഗ്രസ്. 8 അംഗ കമ്മിറ്റിയെയാണ് നിയോഗിച്ചത്. കുൽദീപ് സിംഗ് റാത്തോഡ്, അഗ്നിഹോത്രി, സുഖു, സംസ്ഥാന കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹർഷ് മഹാജൻ, ജുബ്ബൽ കോട്ഖായ് എം എൽ എ രോഹിത് താക്കൂർ, കസുംപ്തി എം എൽ എ അനിരുദ്ധ് സിംഗ്, ഷിംല റൂറൽ എം എൽ എ വിക്രമാദിത്യ സിംഗ്, പാർട്ടി ജനറൽ സെക്രട്ടറി രജനീഷ് കിംത എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.

കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് രാജീവ് ശുക്ല വിളിച്ച് ചേർത്ത നിർണായക യോഗത്തിൽ നിന്ന് എട്ട് നിയമസഭാംഗങ്ങളും 42 അംഗ കോർഡിനേഷൻ കമ്മിറ്റിയിലെ 12 കൗൺസിലർമാരും വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഷിംലയിൽ നിന്നുള്ള രോഹിത് താക്കൂർ, അനിരുദ്ധ് സിംഗ്, വിക്രമാദിത്യ സിംഗ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളാണ് യോഗത്തിൽ നിന്നും വിട്ടുനിന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടി അധ്യക്ഷനെ കണ്ടെത്തുന്നത് സംബന്ധിച്ചുള്ള തർക്കങ്ങളാണ് നേതാക്കളുടെ വിട്ടുനിക്കലിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം തന്നെ ചിലർ കസേരയ്ക്കായുള്ള ചരടുവലി ആരംഭിച്ചിട്ടുണ്ട്.
സുഖ്‌വീന്ദർ സിംഗ് സുഖുവിനോട് കൂറ് പുലർത്തുന്ന ഒരു വിഭാഗം, തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തെ സംസ്ഥാന പാർട്ടി മേധാവിയായി നിയമിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയും പദവിക്കായി രംഗത്തുണ്ട്. തികഞ്ഞെടുപ്പിന് മുൻപ് നിലവിലെ അധ്യക്ഷനായ കുൽദീപ് സിംഗ് റാത്തോഡിനെ മാറ്റണമെന്ന ആവശ്യം ഇരുവിഭാഗങ്ങളും ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.
2019 ലായിരുന്നു സുഖിനെ മാറ്റി റാത്തോഡിനെ അധ്യക്ഷനാക്കിയത്. മുൻ രാജ്യസഭാംഗമായ ആനന്ദ് ശർമ്മയുടെ അടുത്ത അനുയായി ആയിരുന്നു റാത്തോഡ്. എന്നാൽ പിന്നീട് അദ്ദേഹം മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗ് ക്യാമ്പിലേക്ക് കൂറുമാറി. വീർഭദ്ര സിങ്ങിന്റെ വിധവ പ്രതിഭ സിംഗ് , മുതിർന്ന കോൺഗ്രസ് നേതാക്കളായ ഹർഷവർധൻ ചൗഹാൻ, രാം ലാൽ താക്കൂർ, ധനി റാം ഷാൻഡിൽ തുടങ്ങിയ നേതാക്കളാണ് അധ്യക്ഷ പദവി ലക്ഷ്യം വെച്ച് നീക്കങ്ങൾ നടത്തുന്നുണ്ട്. അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിയിൽ പാർട്ടിക്കുള്ളിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് എത്രയും പെട്ടെന്ന് തർക്കങ്ങൾ പരിഹരിക്കണമെന്നതാണ് നേതാക്കളിൽ ചിലർ ആവശ്യപ്പെടുന്നത്. ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിരുന്ന പഞ്ചാബിൽ ഉൾപ്പെടെ നേരിട്ട തിരിച്ചടികൾ പാഠമാക്കണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടി പാഠമാക്കിയില്ലേങ്കിൽ ഹിമാചലിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാൻ സാധിക്കില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
Recommended Video
ഹിമാചൽപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കുന്ന മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് ഈ മാസം അവസാനമാണ് നടക്കുക. 25 വർഷത്തോളം കോൺഗ്രസ് ഭരിച്ച ഷിംലയിൽ 2012 ലായിരുന്നു ആദ്യ അട്ടിമറി ഉണ്ടായത്. അന്ന് മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ സിപിഎം ആണ് വിജയിച്ചത്. പിന്നീട് 2017 ലെ തിരഞ്ഞെടുപ്പിൽ ബി ജെ പി 19 സീറ്റുകൾ സ്വന്ത്രമാക്കി. കോൺഗ്രസിന് 12 സീറ്റുകളായിരുന്നു ലഭിച്ചത്. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു ബി ജെ പി ഭരണത്തിലേറിയത്. അതേസമയം ഇക്കുറി കോൺഗ്രസിനേയും ബി ജെ പിയേയും കൂടാതെ ആം ആദ്മി പാർട്ടിയും കളത്തിലുണ്ട്. ഹിമാചലിൽ പുറത്ത് നിന്നുള്ള പാർട്ടിക്ക് യാതൊരു റോളുമില്ലെന്ന് കോൺഗ്രസും ബി ജെ പിയും അവകാശപ്പെടുന്നുണ്ടെങ്കിലും ആം ആദ്മിയുടെ വരവ് കോൺഗ്രസ് ക്യാമ്പിന് ആശങ്ക തീർക്കുന്നുണ്ട്.












Click it and Unblock the Notifications