മധ്യപ്രദേശില്‍ മാത്രമല്ല, മറ്റ് 2 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് തന്ത്രം മെനയാന്‍ പ്രശാന്ത് കിഷോര്‍?
ദില്ലി: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും വിജയിച്ചിരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. 107 അംഗങ്ങളുടെ പിന്തുണയോടെ സംസ്ഥാനത്ത് ഭരണം തുടരുന്ന ബിജെപി സര്‍ക്കാറിനെ താഴെ വീഴ്ത്താനുള്ള സാധ്യതകള്‍ മുന്നോട്ടു വെക്കുന്നു എന്നതിനാലാണ് കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്രയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
24 സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ തന്ത്രങ്ങള്‍ മെനയാല്‍ പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെയാണ് കോണ്‍ഗ്രസ് രംഗത്ത് ഇറക്കുന്നത്. മധ്യപ്രദേശിന് പിന്നാലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

നേരത്തെ പ്രതികരിച്ചത്
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ലെന്നായിരുന്നു പ്രശാന്ത് കിഷോര്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ മുന്‍മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ കമല്‍നാഥുമായ അദ്ദേഹം നിരന്തരം ചര്‍ച്ചകള്‍ നടത്തിയെന്നും ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ ധാരണയായെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും
ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് സംഖ്യവുമായി സഹകരിച്ചേക്കും. അടുത്ത പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോറിന്‍റെ സേവനം തേടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഇതിനുള്ള പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

ഉത്തർപ്രദേശ്
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കോണ്‍ഗ്രസുമായി സഹകരിക്കുമോയെന്ന കാര്യം വ്യക്തമല്ല. 2017 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കിലും പാര്‍ട്ടിക്ക് വലിയ പരാജയമായിരുന്നു നേരിടേണ്ടി വന്നത്. 7 സീറ്റ് മാത്രമായിരുന്നു ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്.

പ്രിയങ്ക ഗാന്ധിയുമായി
എന്നാൽ ഇത്തവണയും ഉത്തര്‍പ്രദേശിന് വേണ്ടി കോണ്‍ഗ്രസ് കിഷോറിനെ സമീപിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു പരസ്യപ്രഖ്യാപനമോ ഉത്തരവാദിത്തം ഏറ്റെടുക്കലോ ഉണ്ടായില്ലെങ്കിലും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. വരുന്ന മാസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാക്കും.

കമല്‍നാഥ് ചര്‍ച്ച
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പന്‍റെ ചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോറുമായി 3 തവണയാണ് കമല്‍നാഥ് ചര്‍ച്ച നടത്തിയത്. പ്രശാന്ത് കിഷോറിന്‍റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യമാണ് കമല്‍നാഥ് എടുക്കുന്നത്. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല. 24 സീറ്റില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിച്ചാല്‍ അത് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ വലിയ ഊര്‍ജ്ജം പകരും.

കിഷോര്‍ സഹകരിക്കാറുള്ളത്
കൊറോണ പകർച്ചവ്യാധികൾക്കിടയിലും വോട്ടെടുപ്പിന്‍റെ ചൂടിലേക്ക് പോവുന്ന ബീഹാറിൽ കോൺഗ്രസിന് തനിച്ച് വലിയ പ്രതീക്ഷകള്‍ ഇല്ല. സാധാരണയായി വിജയിക്കാന്‍ സാധ്യത കൂടുതലുള്ള പാർട്ടിയുമായാണ് കിഷോര്‍ സഹകരിക്കാറുള്ളത്. 2014 ൽ ബിജെപി, ജെഡിയു, ജഗൻ മോഹൻ റെഡ്ഡി, അരവിന്ദ് കെജ്‌രിവാൾ, അമരീന്ദർ സിംഗ് എന്നിവരുടെയെല്ലാം വിജയത്തിന് പിന്നില്‍ പ്രശാന്തിന്‍റേയും കൈകള്‍ ഉണ്ടായിരുന്നു.

കോൺഗ്രസ്-ആർജെഡി
എന്നാല്‍ ഇത്തവണ അദ്ദേഹം ബീഹാറില്‍ പുതിയൊരു റിസ്ക് ഏറ്റെടുക്കാന്‍ തയ്യാറാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ്-ആർജെഡി സഖ്യത്തിന് വിജയസാധ്യതയുണ്ടെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. ജെഡിയു നേതാവായ നിതീഷ് കുമാറിനോടുള്ള എതിര്‍പ്പ് കൂടിയാണ് കോൺഗ്രസ്-ആർജെഡി സംഖ്യത്തിന് പിന്തുണ നല്‍കുന്നതിലൂടെ കിഷോര്‍ ഉദ്ദേശിക്കുന്നത്.

വിയര്‍പ്പൊഴുക്കണം
അതേസമയം, മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയമൊരുക്കണമെങ്കില്‍ കിഷോറിന് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന 24 ല്‍ പതിനാറോളം സീറ്റും കോണ്‍ഗ്രസ് വിട്ട ജ്യോതിരാധിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമായ ചമ്പല്‍-ഗ്വാളിയോര്‍ മേഖലയിലാണ് എന്നതാണ് ശ്രദ്ധേയം.

സിന്ധ്യ ഫാക്ടര്‍
ഇവിടെ ബിജെപിയുടെ കരുത്തിനേക്കാള്‍ കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത് സിന്ധ്യ കോണ്‍ഗ്രസ് അണികളില്‍ എത്രത്തോളം സ്വാധീനം ചെലുത്തും എന്നതാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രതിരോധ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ പയറ്റുന്നത്. ബിജെപിയെക്കാളും സിന്ധ്യയേയും പാര്‍ട്ടി വിട്ട മറ്റ് നേതാക്കളേയും ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസ് പ്രചാരണം.

അവസരമാക്കാന്‍
കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ക്കെതിരെ ബിജെപിയിലെ ഒരു വിഭാഗത്തിനിടയില്‍ പുകയുന്ന അമര്‍ഷവും കമല്‍നാഥും സംഘവും അവസരമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ബിജെപിയില്‍ അസംതൃപ്തരായ നേതാക്കളുമായി അവര്‍ നേരിട്ടും ദൂതന്‍മാര്‍ മുഖേനയും ചര്‍ച്ചകള്‍ നടത്തുന്നു. ചില നേതാക്കളെ ഇത്തരത്തില്‍ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications