ജനങ്ങൾ നൽകിയ അധികാരത്തെ ജെജെപി അവഹേളിച്ചു: ആഞ്ഞടിച്ച് ഹൂഡ, ജനവികാരത്തെ വൃണപ്പെടുത്തിയെന്ന്!!
ചണ്ഡിഗഡ്: ജന്നായക് ജനതാ പാർട്ടിക്കെതിരെ കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡ. ഹരിയാണയിലെ ജനങ്ങൾ നൽകിയ അധികാരത്തെ ജെജെപി അവഹേളിച്ചെന്നാണ് ഹൂഡ ആരോപിക്കുന്നത്. ഹരിയാണത്തിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയുമായി സഖ്യം രൂപീകരിച്ചതിനെ വിമർശിച്ചാണ് കോൺഗ്രസ് നേതാവ് രംഗത്തെത്തിയത്. ജനങ്ങൾ വോട്ട് നൽകിയത് ചിലർക്ക് എന്നാൽ ജെജെപി പിന്തുണ പ്രഖ്യാപിച്ചത് മറ്റുചിലർക്കാണെന്നും മുൻ ഹരിയാണ മുഖ്യമന്ത്രി പ്രതികരിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയും ജെജെപിയും ചേർന്ന് സഖ്യം രൂപീകരിച്ചതിനെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജെജെപി ജനവിധിയെ അവഹേളിച്ചുവെന്നും ഹരിയാണയിലെ ജനങ്ങളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ ഹരിയാണയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പുതിയ സർക്കാരിനേയും ഹൂഡ അഭിനന്ദിച്ചു.

ഞാൻ എന്റെ ആശംസകൾ പുതിയ സർക്കാരിന് നൽകുകയാണ്. ജെജെപി- ബിജെപി സഖ്യത്തിന് കീഴിൽ അധികാരത്തിലെത്തിയ പുതിയ സർക്കാർ ഏത് തരത്തിലാണ് ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നതെന്ന് കാണണമെന്നാണ് ഹൂഡ പറയുന്നത്. ഹരിയാണയിൽ മനോഹർ ലാൽ ഖട്ടറിന് കീഴിലുള്ള സർക്കാർ ഞായറാഴ്ച സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.
ഇതിനോടനുബന്ധിച്ചാണ് ഹൂഡ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജെജെപിയുടെ ദുഷ്യന്ത് ചൌട്ടാലക്കാണ് ഉപമുഖ്യമന്ത്രി പദം. പുതിയ സർക്കാർ ഹരിയാണയുടെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. 40 സീറ്റുകളിൽ വിജയിച്ച ബിജെപി ജെജെപിയുടെ പത്ത് എംഎൽഎമാരുടെ പിന്തുണയോടെയാണ് ഹരിയാണയിൽ സഖ്യം രൂപീകരിച്ച് അധികാരത്തിലെത്തിയിട്ടുള്ളത്.












Click it and Unblock the Notifications