ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ആദ്യം; ബിഹാറില്‍ കളികള്‍ മാറ്റി ഹൈക്കമാന്റ്, പരീക്ഷ ജയിക്കുമോ?
പട്‌ന: നിമയസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്ന ബിഹാറില്‍ നിന്ന് വ്യത്യസ്തമായ വാര്‍ത്തകളാണ് വരുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രസംഗിച്ച പരിപാടിയില്‍ അണികള്‍ ലാലു പ്രസാദ് യാദവിന് ജയ് വിളിച്ചു!! മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവിന്റെ റാലികലിളിലെ ജനപങ്കാളിത്തം വര്‍ധിച്ചു. ചിരാഗ് പാസ്വാനെ പൂര്‍ണമായി തള്ളി ബിജെപി കേന്ദ്ര നേതൃത്വം രംഗത്തുവന്നു എന്നിവയാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍.
അതേസമയം, മഹാസഖ്യത്തിലെ കോണ്‍ഗ്രസ് ഇത്തവണ വ്യത്യസ്തമായ രാഷ്ട്രീയ നീക്കമാണ് ബിഹാറില്‍ നടത്തുന്നത്. സംസ്ഥാനത്തെ നേതാക്കളെ പൂര്‍ണമായും മാറ്റി നിര്‍ത്തി ഹൈക്കമാന്റ് പ്രചാരണത്തിന്റെ പൂര്‍ണ ചുമതല ഏറ്റെടുത്തിരിക്കുകയാണ്. വിശദവിവരങ്ങള്‍ ഇങ്ങനെ...
റോളില്ലാതെ സംസ്ഥാന നേതാക്കള്‍
ബിഹാറിലെ കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ ഇപ്പോള്‍ ഹൈക്കമാന്റ് നേരിട്ടാണ് തീരുമാനിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരു റോളുമില്ല. ഇങ്ങനെ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ആദ്യമായിട്ടാണ് നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
ഹൈക്കമാന്റ് ഏറ്റെടുക്കാന്‍ കാരണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ ഹൈക്കമാന്റ് ഏറ്റെടുക്കാന്‍ ഒരു കാരണമുണ്ട്. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതില്‍ ഒത്തുകളി നടന്നുവെന്ന് ആരോപണം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇനിയും വിവാദം വേണ്ട എന്ന് കരുതി എല്ലാം ഹൈക്കമാന്റ് ഏറ്റെടുത്തത്.
പിന്‍സീറ്റിലേക്ക് മാറ്റി
ബിഹാറിലെ കോണ്‍ഗ്രസ് നേതാക്കളെ പിന്‍സീറ്റിലേക്ക് മാറ്റിയിരിക്കുന്നു. എല്ലാം നിയന്ത്രിക്കുന്നത് എഐസിസി നിരീക്ഷകരായി എത്തിയ കേന്ദ്ര നേതാക്കളാണ്. പ്രചാരണം, സ്ഥാനാര്‍ഥി നിര്‍ണയം, റാലികള്‍, സഖ്യകക്ഷികളുമായുള്ള ചര്‍ച്ച എന്നിവയെല്ലാം ഏറ്റെടുത്തിരിക്കുന്നത് കേന്ദ്ര പ്രതിനിധികളാണ്. ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് മുമ്പ് കോണ്‍ഗ്രസ് എവിടെയും നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി നേതാവ് കിഷോര്‍ കുമാര്‍ ഝാ പറയുന്നു.
എല്ലാം സുര്‍ജേവാല
ബിഹാറിലെ കോണ്‍ഗ്രസിന്റെ മുഖം ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആയി മാറിയിരിക്കുകയാണ്. ഹരിനായ സ്വദേശിയായ ഇദ്ദേഹത്തെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് ബിഹാറിലേക്ക് നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ മാറ്റി നിര്‍ത്തിയാണ് ഇദ്ദേഹം ചുക്കാന്‍ ഏറ്റെടുത്തിരിക്കുന്നത്.
പരാതി ഇങ്ങനെ
സ്ഥാനാര്‍ഥി മോഹികള്‍ ഇത്തവണയും ഒട്ടേറെയുണ്ട് കോണ്‍ഗ്രസില്‍. പലരും ബിഹാറിലെ നേതാക്കളെ സ്വാധീനിച്ച് ടിക്കറ്റ് വാങ്ങി. ഇഷ്ടക്കാര്‍ക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അവസരവും ഒരുക്കി. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചപ്പോഴാണ് പ്രത്യേക പ്രതിനിധികളെ ഹൈക്കമാന്റ് ബിഹാറിലേക്ക് അയച്ചത്.
രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍
ഗ്രൂപ്പ് പോര് രൂക്ഷമായതോടെ രാഹുല്‍ ഗാന്ധിക്ക് പരാതി ലഭിച്ചു. അദ്ദേഹം കേന്ദ്ര പ്രതിനിധികളെ ബിഹാറിലേക്ക് അയച്ചു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണ് സുര്‍ജേവാല. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആറ് കമ്മിറ്റികള്‍ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം രൂപീകരിക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുകയായിരുന്നു.
യുവാക്കളെ തഴഞ്ഞു
ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ യുവാക്കളെ പൂര്‍ണമായി തഴയുകയാണ് ബിഹാറിലെ കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. ബിഹാറിലെ കോണ്‍ഗ്രസിന്റെ യുവനേതാക്കളായ കേസര്‍ സിങ്, തരുണ്‍ കുമാര്‍ ജയ് പ്രകാശ് ചൗധരി, റാഷിദ് ഫഖ്രി, സന്‍യോഗിത സിങ് എന്നിവര്‍ക്കൊപ്പം ടിക്കറ്റ് ലഭിച്ചില്ല. ഇതാണ് വിവാദത്തിന് തുടക്കമായത്.
ഇവരാണ് നായകര്‍
തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് രണ്‍ദീപ് സുര്‍ജേവാലയാണ് നേതൃത്വം നല്‍കുന്നത്. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനന്‍ മുന്‍ ജനറല്‍ സെക്രട്ടറി മോഹന്‍ പ്രകാശ് ആണ്. മീഡിയ വിഭാഗത്തിന് ചുക്കാന്‍ പിടിക്കുന്നത് പാര്‍ട്ടി വക്താവ് പവന്‍ ഖേരയാണ്. വിമത ശബ്ദം ഉയര്‍ത്തിയ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്മിറ്റികള്‍ക്ക് പുറത്താണ്.
ത്രിമൂര്‍ത്തികള്‍ വിമതരായി
ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സദാനന്ദ് സിങ്, രാജ്യസഭാ അംഗം അഖിലേഷ് പ്രസാദ് സിങ് എന്നിവരാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ ബിഹാറിലെ കോണ്‍ഗ്രസിനെ ചലിപ്പിച്ചിരുന്നത്. ഇന്ന് ഇവര്‍ വിമതരാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സഹകിരിക്കുന്നില്ല.
പുതിയ ഏഴംഗ സംഘം
കേന്ദ്ര സംഘത്തെ സഹായിക്കാന്‍ കൂടുതല്‍ നേതാക്കളെ ഹൈക്കമാന്റ് ബിഹാറിലേക്ക് അയച്ചിരിക്കുകയാണിപ്പോള്‍. ഏഴ് എഐസിസി സെക്രട്ടറിമാരെയാണ് അയച്ചത്. ജിതേന്ദര്‍ ബാഗേല്‍, സുധീര്‍ ശര്‍മ, ചെല്ല വംശി ചന്ദ് റെഡ്ഡി, ഗുര്‍കിറത്ത് സിങ് കോട്ട്‌ലി, മഹേന്ദ്ര ജോഷി, ഖാസി മുഹമ്മദ് നിസാമുദ്ദീന്‍, രാജേഷ് ധര്‍മണി എന്നിവരും ബിഹാറില്‍ ക്യാമ്പ്് ചെയ്യുകയാണ്.
70 മണ്ഡലങ്ങളില്‍ നിരീക്ഷകര്‍
പട്‌നയിലെ കോണ്‍ഗ്രസ് വാര്‍ റൂമിന്റെ ചുമതല മുന്‍ ജാര്‍ഖണ്ഡ് അധ്യക്ഷന്‍ അജോയ് കുമാറിനാണ്. കോണ്‍ഗ്രസ് മല്‍സരിക്കുന്ന 70 മണ്ഡലങ്ങളിലേക്കും പ്രത്യേക നിരീക്ഷകനെ പാര്‍ട്ടി നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വം മൊത്തം ചുമതല ഏറ്റെടുത്തിട്ടില്ലെന്നും ബിഹാറിലെ കോണ്‍ഗ്രസ് നേതൃത്വത്തെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സുര്‍ജേവാല പ്രതികരിച്ചത്.
Recommended Video