മധ്യപ്രദേശ്; എംഎൽഎമാർക്ക് ത്രീ ലൈൻ വിപ്പുമായി കോൺഗ്രസും ബിജെപിയും!! കമൽനാഥ് രാജിയിലേക്കോ?
ഭോപ്പാൽ; മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ ഭാവി ഇന്നറിയാം. വിശ്വാസ വോട്ടെടുപ്പിന് തൊട്ട് മുൻപ് ബിജെപിയും കോൺഗ്രസും തങ്ങളുടെ എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് നടക്കുന്ന നിയമസഭ സമ്മേളനത്തിൽ നിർബന്ധമായും എംഎൽഎമാർ പങ്കെടുക്കണമെന്ന് വ്യക്തമാക്കുന്ന ത്രീ ലൈൻ വിപ്പാണ് ഇരു പാർട്ടികളും നൽകിയിരിക്കുന്നത്.
പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ഇന്ന് വൈകിട്ട് അഞ്ചോടെ വിശ്വാസവോട്ട് നടത്തണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കൈ ഉയർത്തിയാണ് എംഎൽഎമാർ വോട്ട് ചെയ്യേണ്ടത് എന്നായിരുന്നു കോടതി നിർദ്ദേശം. ഉടനെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് സ്പീക്കറുടെ വിവേചന അധികാരത്തിൻ മേലുള്ള ഇടപെടലാവുമെന്ന് സ്പീക്കർക്ക് വേണ്ടി ഹാജാരായ അഭിഷേക് സിംഗ്വി അറിയിച്ചെങ്കിലും ഈ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം 16 വിമത എംഎൽഎമാരുടെ രാജിയും സ്പീക്കർ സ്വീകരിച്ചു. രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമതർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരമാണ് സ്പീക്കർ രാജി സ്വീകരിച്ചിരിക്കുന്നത്. എംഎൽഎമാരുടെ രാജി സ്വീകരിച്ചതോടെ കോൺഗ്രസിന്റെ അംഗ ബലം 92 ആയി കുറഞ്ഞു. സഭയുടെ അംഗബലവും ചുരുങ്ങി. നിലവിൽ കേവല ഭൂരിപക്ഷത്തിന് 106 സീറ്റുകളാണ് വേണ്ടത്. കോൺഗ്രസിന് തനിച്ച് 92 ഉം ഒരു എസ്പി, രണ്ട് ബിഎസ്പി, നാല് സ്വതന്ത്രർ, ഒരു ബിജെപി വിമതൻ എന്നിവരുടെ പിന്തുണയുണ്ട്. അതായത് കേവല ഭൂരിപക്ഷത്തിന് നാല് പേരുടെ കുറവ്.
അതേസമയം ബിജെപിക്ക് 106 പേരുടെ പിന്തുണയാണ് ഉള്ളത്. അതുകൊണ്ട് തന്നെ വിശ്വാസ വോട്ടെടുപ്പിൽ വിജയം എളുപ്പമാകും. എന്നാൽ കാര്യങ്ങൾ കൈവിട്ട സ്ഥിതിക്ക് കമൽനാഥ് വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിന്നേക്കില്ലെന്നാണ് സൂചന. ഉടൻ രാജിവെച്ചേക്കുമെന്ന തരത്തിലുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ കഴിയില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയോടെയാണ് മധ്യപ്രദേശിൽ പ്രതിസന്ധി ഉടലെടുത്തത്. സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആറ് മന്ത്രിമാർ ഉൾപ്പെടെയുള്ള എംഎൽഎമാർ രാജിപ്രഖ്യാപിക്കുകയായിരുന്നു. ദേശീയ നേതൃത്വം ഉൾപ്പെടെ ഇടപെട്ട് എംഎൽഎമാരെ തിരികെയെത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും രാജിയിൽ നിന്ന് പിന്നോട്ടില്ലെന്ന് എംഎൽഎമാർ വ്യക്തമാക്കുകയായിരുന്നു.
വിശ്വാസ വോട്ടെടുപ്പിൽ വലിയ അട്ടിമറികൾ ഒന്നും ഉണ്ടാകാൻ ഇടയില്ലെന്ന് തന്നെയാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ഹിന്ദി ഹൃദയ ഭൂമിയിൽ വീണ്ടും ബിജെപി അധികാരത്തിലേറും. 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശിൽ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ ഏറിയത്.