കോണ്‍ഗ്രസിന്റെ 'കൈ' താമരയ്‌ക്കൊപ്പം!! ഇനി മുതല്‍ ഭായ് ഭായ്!! ചക്മയില്‍ ട്രൈബല്‍ കൗണ്‍സില്‍ ഭരണം!!
ചക്മയില്‍ കോണ്‍ഗ്രസ് ബിജെപി ഭരണം
ഗുവാഹത്തി: ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസിനേ സാധിക്കൂ എന്ന് കോണ്‍ഗ്രസ് ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്. പറയുന്നതൊന്നും നടക്കുന്നില്ലെങ്കിലും കോണ്‍ഗ്രസ് ഇത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. അതുപോലെ തന്നെയാണ് ബിജെപിയുടെ കാര്യവും. കോണ്‍ഗ്രസ് മുക്തഭാരതമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരെ പ്രഖ്യാപിച്ച കാര്യമാണ്. എന്നാല്‍ അതൊക്കെ പരസ്പരമുള്ള വെറും വീരവാദങ്ങളായി കണ്ടാല്‍ മതി. മിസോറാമില്‍ ബിജെപിയും കോണ്‍ഗ്രസും എന്തായാലും സുഹൃത്തുക്കളാണ്. അതിലുപരി ഒരുമിച്ച് ഭരിക്കുന്നവരാണ്.
അതെങ്ങനെ ശരിയാക്കും എന്ന് ചോദിക്കുന്നവരോട് അതേ ശരിയാകൂ എന്ന് പറയേണ്ടി വരും. മിസോറാമിലെ ചക്മ ട്രൈബല്‍ കൗണ്‍സിലിലാണ് ഇരുവരും ഒരുമിച്ച് ഭരിക്കുന്നത്. എന്തായാലും വര്‍ഗ ശത്രുക്കളായ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചത് അവരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇനി പുതിയ തലത്തിലുള്ളൊരു ഭരണം ദേശീയ തലത്തില്‍ കണ്ടാല്‍ വരെ ഞെട്ടേണ്ടെന്ന് ഇതിലൂടെ മനസിലാക്കാം.
ചക്മയിലെ തിരഞ്ഞെടുപ്പ്
ഭരണ മികവ് കൊണ്ട് പല സംസ്ഥാനങ്ങളും ഇപ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമായി കൊണ്ടിരിക്കുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. അവസാന കച്ചിത്തുരുമ്പായി ഉള്ള സംസ്ഥാനമാണ് മിസോറാം. ഉള്ള ശക്തി ഇവിടെ കാണിക്കുക മാത്രമേ കോണ്‍ഗ്രസിന് സാധിക്കുകയുള്ളൂ. ആദിവാസി മേഖലയായ ഇവിടത്തെ ട്രൈബല്‍ കൗണ്‍സിലിലേക്ക് പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ താമര വാടുകയും കൈപ്പത്തി അറ്റുപ്പോവുകയും ചെയ്തു. 20 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് അഞ്ചും കോണ്‍ഗ്രസിന് ആറും സീറ്റുകളാണ് ആകെ കിട്ടിയത്. മിസോ നാഷണല്‍ ഫ്രണ്ടെന്ന പ്രാദേശിക പാര്‍ട്ടിക്ക് എട്ട് സീറ്റ് ലഭിക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസും ബിജെപിയും അധികാരത്തിന് വേണ്ടി തര്‍ക്കത്തിലാവുകയും ചെയ്തു.
അമിത് ഷായുടെ തന്ത്രം
തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് മാത്രം എത്താനായ ബിജെപി കടുത്ത നിരാശയിലായിരുന്നു. എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൃത്യമായ കണക്ക് കൂട്ടലിലായിരുന്നു. നാണക്കേടൊന്നും നോക്കാതെ എംഎന്‍എഫിനെയും പിന്നാലെ ബിജെപിയെയും അഭിനന്ദിച്ചു. പ്രത്യേകം ഇക്കാര്യം ട്വീറ്റ് ചെയ്യുകയായിരുന്നു. ഈ ട്വീറ്റില്‍ മറ്റൊരു തന്ത്രം കൂടി അദ്ദേഹം കണ്ടിരുന്നു. ബിജെപിയുടെ സഖ്യകക്ഷിയാണ് എംഎന്‍എഫ് എന്ന് അദ്ദേഹം ട്വീറ്റില്‍ പറയുകയും ചെയ്തു. മിസോറമില്‍ ബിജെപി ഉദിച്ചുയരാന്‍ തുടങ്ങിയെന്നും അമിത് ഷാ പറഞ്ഞിരുന്നു. സത്യം പറഞ്ഞാല്‍ ഇത്തവണ ചക്മയിലെ ബിജെപി നേതൃത്വമാണ് ഇത്തവണ ഞെട്ടിയത്. തങ്ങള്‍ പോലും അറിയാതെ എംഎന്‍എഫ് എപ്പോഴാണ് സഖ്യകക്ഷിയായതെന്നായിരുന്നു ചക്മ നേതൃത്വത്തിന്റെ സംശയം. അമിത് ഷായ്ക്ക് അധികാരം മാത്രമാണ് ലക്ഷ്യം എന്നുള്ളത് കൊണ്ട് എന്തും വിളിച്ച് പറയാം. പക്ഷേ സംസ്ഥാന നേതൃത്വങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ.
അധ്യക്ഷനെ തള്ളി...
ദേശീയ അധ്യക്ഷന്‍ പറഞ്ഞത് കാര്യമായിട്ടെടുക്കാനൊന്നും ബിജെപി തയ്യാറായിരുന്നില്ല. എംഎന്‍എഫ് ഇക്കാര്യത്തില്‍ മനസ് തുറന്നതുമില്ല. അതുകൊണ്ട് ഭരണത്തില്‍ നിന്ന് പുറത്താവും എന്ന് കരുതി ഇരിക്കുമ്പോഴാണ് കോണ്‍ഗ്രസ് എത്തിയത്. മികച്ച വാഗ്ദാനങ്ങളാണ് ബിജെപി നേതാക്കള്‍ക്ക് മുന്നില്‍ അവര്‍ വച്ചത്. ആരായാലും ഇതില്‍ വീണു പോകുമെന്ന് സാരം. ഇതില്‍ ബിജെപിയും വീണുപോയി. അധികാരം ഉറപ്പിച്ചതോടെ ബിജെപി പറഞ്ഞത് എംഎന്‍ഫിനെ അധികാരത്തില്‍ നിന്നിറക്കാന്‍ തങ്ങള്‍ എന്തും ചെയ്യുമെന്നായിരുന്നു. ഇതുകൂടി കേട്ടതോടെ ബിജെപി ദേശീയ നേതൃത്വം തന്നെ അന്തംവിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ദേശീയ നേതാക്കള്‍ ഇക്കാര്യത്തില്‍ എന്തുനിലപാടെടുക്കും എന്നത് രസകരമായ കാര്യമാണ്.
കിട്ടിയത് ലോട്ടറി...
കോണ്‍ഗ്രസുമായി ചേര്‍ന്നതോടെ ലോട്ടറിയടിച്ച അവസ്ഥയിലാണ് ബിജെപി. കൗണ്‍സില്‍ ചെയര്‍മാന്റെ പദവിയാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. വൈസ് ചെയര്‍മാന്റെ പദവി കോണ്‍ഗ്രസിനും ലഭിക്കും. ബിജെപിയുടെ സാന്റി ജിബന്‍ ചക്മയാണ് കൗണ്‍സിലിലെ ചീഫ് എക്‌സിക്യൂട്ടീവ് മെമ്പര്‍. അതേസമയം ഇരുപാര്‍ട്ടികളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന് കൂട്ടുകക്ഷി പാര്‍ട്ടി രൂപീകരിച്ചതായും കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ ബിജെപിയുടെ ഈ നീക്കത്തില്‍ അന്തംവിട്ടിരിക്കുന്നത് എംഎന്‍എഫാണ്. എന്തായാലും അധികാരം തങ്ങള്‍ക്ക് ലഭിക്കും എന്ന മാരക പ്രതീക്ഷയിലായിരുന്നു എംഎന്‍എഫാണ്. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ഇങ്ങനൊരു വമ്പന്‍ ചതി കാണിക്കുമെന്ന് സ്വപ്‌നത്തില് പോലും അവര്‍ കരുതിയിരുന്നില്ല. ബിജെപിയുടെ കാല് പിടിക്കേണ്ടെന്നും അവര്‍ തനിയെ കൗണ്‍സില്‍ രൂപീകരണത്തിനായി ഇങ്ങോട്ട് വരുമെന്നായിരുന്നു എംഎന്‍എഫിന്റെ ധാരണ. ഇത് കുറച്ച് കടന്ന ചിന്തയായി പോയി എന്നാണ് അവര്‍ പറയുന്നത്.
മതേതര കക്ഷി...
കോണ്‍ഗ്രസ് മതേതര കക്ഷികയാണെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന കാര്യമാണ്. എന്നാല്‍ ബിജെപിയുമായി കൂട്ടുകൂടിയതോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനമായിട്ടുണ്ട്. അധികാരം കിട്ടാന്‍ ആരുമായും കൂട്ടുകൂടാന്‍ തങ്ങള്‍ക്ക് സാധിക്കും എന്ന് ഇതോടെ അവര്‍ തെളിയിച്ചിരിക്കുകയാണ്. ദേശീയ നേതൃത്വത്തിന് ഇതില്‍ പങ്കില്ലെന്ന് വാദിക്കാമെങ്കിലും കോണ്‍ഗ്രസിന് ഒപ്പമുള്ള കക്ഷികള്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്. മതേതരത്വം എന്ന ഒറ്റ ലേബലിലാണ് അവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് തന്നെ. സിപിഎമ്മും ഇതിനെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പ്രത്യക്ഷത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നാണ് മനസിലാവുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം മണ്ടത്തരങ്ങള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുമാകും.
ദേശീയ നേതൃത്വം കലിപ്പില്‍
പറഞ്ഞ കാര്യമൊന്നും നടക്കാത്തതില്‍ ബിജെപിയുടെ ദേശീയ നേതൃത്വം കലിപ്പിലാണ്. ഐസ്വാള്‍ നേതൃത്വം ഒന്നടങ്കം ഞെട്ടിപ്പോയെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. അതേസമയം ഇത്തരം കാര്യങ്ങളില്‍ പങ്കില്ലെന്ന് പറഞ്ഞ് ദേശീയ നേതൃത്വം നേരത്തെ തന്നെ കൈയ്യൊഴിഞ്ഞിട്ടുണ്ട്. സംസ്ഥാന കായിക മന്ത്രിയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായി സോഡിംഗ്തുലാംഗ ഈ നീക്കത്തെ തള്ളിയിട്ടുണ്ട്. ചക്മയിലെ നേതൃത്വം തട്ടിക്കൂട്ടിയ ഭരണമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ഇത്തരം ബന്ധങ്ങളൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ തോറ്റപ്പോലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കാതിരുന്നാല്‍ നല്ലതാണെന്ന് സംസ്ഥാന നേതൃത്വം ചക്മയിലെ നേതാക്കളെ പരിഹസിച്ചിട്ടുണ്ട്. അതേസമയം ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
തൊടുന്നത് ബലാത്സംഗമാണോ? ആസാറാം ബാപ്പു പെൺകുട്ടിയെ തൊട്ടതേയുള്ളുവെന്ന്... അതെങ്ങിനെ ബലാത്സംഗമാകും?
ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജി! മലയാളിയായ ജസ്റ്റിസ് കെഎം ജോസഫിനെ കേന്ദ്രം തഴഞ്ഞു?