രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു, തെളിവുണ്ട്, ആരോപണവുമായി സ്ഥാനാർത്ഥി
ജയ്പ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് രാജസ്ഥാനിൽ കോൺഗ്രസ് കടന്നു പോകുന്നത്. അധികാരത്തിലെത്തി ആറ് മാസം പോലും പിന്നിടുന്നതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തെച്ചൊല്ലി അശോക് ഗെലോട്ട് പക്ഷവും സച്ചിൻ പൈലറ്റ് പക്ഷവും തമ്മിൽ പോര് തുടരുകയാണ്. സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ തമ്മിലുള്ള പോര് അടിത്തട്ടിലേക്കും ബാധിച്ചതോടെ മുൻപെങ്ങും കാണാത്ത രീതിയിലുള്ള പ്രതിസന്ധിയാണ് പാർട്ടി രാജസ്ഥാനിൽ നേരിടുന്നത്.
തീരുമാനത്തിൽ ഉറച്ച് രാഹുൽ; പരീക്ഷണത്തിനൊരുങ്ങി കോൺഗ്രസ്, സാധ്യതാ പട്ടികയിൽ 4 പേർ
ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ പാർട്ടിക്കകത്ത് ഗൂഡാലോചന നടന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജയ്പ്പൂർ- അർബൻ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന ജ്യോതി ഖണ്ഡേവാൾ. മുതിർന്ന നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് വിമർശനം.
ദയനീയ തോൽവി
കഴിഞ്ഞ ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ മുന്നേറ്റം നേടാൻ കോൺഗ്രസിനായി. വസുന്ധര രാജെ സർക്കാരിനെ മറികടന്ന് കോൺഗ്രസ് അധികാരത്തിലെത്തി. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാത്ഥിയായി സച്ചിൻ പൈലറ്റിനെയാണ് ഉയർത്തിക്കാണിച്ചിരുന്നതെങ്കിലും അവസാന നിമിഷം നടന്ന ചരടുവലികൾക്കൊടുവിൽ അശോക് ഗെലോട്ട് മുഖ്യമന്ത്രിയായി. തൊട്ടുപിന്നാലെ വന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 സീറ്റുകളിലും കോൺഗ്രസിന് ദയനീയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ആരോപണം
മുൻ മേയർ കൂടിയായ ജ്യോതി ഖണ്ഡേൽവാളായിരുന്നു ജയ്പ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി. പാർട്ടി സംസ്ഥാന ഉപാധ്യക്ഷ അർച്ചന ശർമയാണ് തന്റെ പരാജയത്തിന് ഉത്തരവാദിയെന്നാണ് ജ്യോതിയുടെ ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാൽവിയ നഗറിൽ നിന്നും അർച്ചന മത്സരിച്ചിരുന്നു. അർച്ചനയും ഭർത്താവും ചേർന്ന് തന്നെ പരാജയപ്പെടുത്താൻ ഗൂഢാോചന നടത്തിയെന്നാണ് ജ്യോതി ആരോപിക്കുന്നത്.
തോൽവിയുടെ കാരണം
സംസ്ഥാനത്ത് എന്തുകൊണ്ട് പരാജയം സംഭവിച്ചുവെന്നതിനെകുറിച്ച് വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റിന് കത്ത് നൽകിയിട്ടുണ്ടെന്ന് ജ്യോതി വ്യക്തമാക്കി. മാൽവിയ നഗർ മണ്ഡലം കേന്ദ്രീകരിച്ച് പരാജയം പഠിക്കാനായി പൈലറ്റ് പ്രോജക്ട് നടത്തണമെന്നാണ് ആവശ്യം.
സഹായിച്ചു
ബിജെപിയുടെ വിജയം ഉറപ്പാക്കാൻ അർച്ചനയും ഭർത്താവും ചേർന്ന് ശ്രമം നടത്തിയെന്നാണ് ജ്യോതി ആരോപിക്കുന്നത്. അർച്ചന ശർമയുടെ ഭർത്താവ് സോമേന്ദ്ര ശർമ ഗൂഢാലോചന നടത്തുന്നതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നാണ് ജ്യോതി അവകാശപ്പെടുന്നത്. മാൽവിയ നഗർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ ആരും ഇറങ്ങിയില്ലെന്നും ജ്യോതി ആരോപിക്കുന്നു.
മോദി തരംഗമില്ല
ജയ്പ്പൂർ അർബൻ മണ്ഡലത്തിൽ മോദി തപംഹം ഇല്ലായിരുന്നു. മണ്ഡലത്തിൽ കോൺഗ്രസിന് വോട്ട് കൂടുകയും ബിജെപിയുടെ ഭൂരിപക്ഷം കുത്തനെ കുറയുകയും ചെയ്തിട്ടുണ്ട്. 2014ൽ 23 ശതമാനമായിരുന്നു കോൺഗ്രസിന്റെ വോട്ട് വിഹിതം. ഇക്കുറി അത് 33 ശതമാനമായി ഉയർന്നിട്ടുണ്ട്. ജ്യോതിയുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ അർച്ചന ശർമ തയാറായിട്ടില്ല. വോട്ടെണ്ണലിന് മുമ്പ് തന്നെ തന്റെ ആരോപണത്തെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജ്യോതി ഖണ്ഡേൽവാൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു.
വിവാദ പരാമർശങ്ങൾ
അതേ സമയം സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും തമ്മിലുള്ള ഭിന്നത രൂക്ഷമായ പശ്ചാത്തലത്തിൽ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നേതാക്കൾ നടത്തരുതെന്ന് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അശോക് ഗെലോട്ട് രാജി വയ്ക്കണമെന്നും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നുമുള്ള ആവശ്യം ശക്തമാക്കുകയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും.