ബിജെപിക്ക് വൻ നാണക്കേട്, ചത്തീസ്ഗഡിൽ മുഴുവൻ മേയർ സ്ഥാനങ്ങളും തൂത്തുവാരി കോൺഗ്രസ്
Recommended Video
കോര്‍ബ: മഹാരാഷ്ട്രയില്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പിലും ജില്ലാ പരിഷദ് തിരഞ്ഞെടുപ്പുകളിലും തിരിച്ചടിയേറ്റുവാങ്ങിയ ബിജെപിക്ക് ചത്തീസ്ഗഡിലും നാണക്കേട്. സംസ്ഥാനത്തെ മുഴുവന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും മേയര്‍ സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. ചത്തീസ്ഡഗിലെ പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഒന്നില്‍ പോലും ബിജെപിക്ക് മേയര്‍ സ്ഥാനം നേടാനായില്ല.
പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, 38 മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍, 103 നഗര പഞ്ചായത്തുകള്‍ എന്നിവയടക്കം 151 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 21ന് നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുളള 2831 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 1283 എണ്ണത്തില്‍ വിജയിച്ചു. 1131 വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
തിരഞ്ഞെടുപ്പ് നടന്ന പത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ മൂന്നെണ്ണത്തില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. ജഗ്ദല്‍പൂര്‍, ചിര്‍മിരി, അംബികാപൂര്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസിന് ഭൂരിപക്ഷം സ്വന്തമാക്കാനായത്. മറ്റ് 7 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളായ റായ്പൂര്‍, ബിസാല്പൂര്, ദുര്‍ഗ്, രാജ്നന്ദ്ഗാവ്, റായ്ഗാവ്, ധംതാരി, കോര്‍ബ എന്നിവിടങ്ങളില്‍ സ്വതന്ത്രരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് മേയര്‍ കസേര സ്വന്തമാക്കിയത്.
9 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപിയേക്കാളും കൂടുതല്‍ വാര്‍ഡുകള്‍ കോണ്‍ഗ്രസ് നേടി. ബിജെപിക്ക് കോര്‍ബയില്‍ മാത്രമാണ് മേല്‍ക്കൈ നേടാനായത്. കോര്‍ബയില്‍ കോണ്‍ഗ്രസിന്റെ രാജ് കിഷോര്‍ പ്രസാദ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ റിതു ചൗരസ്യയ്ക്ക് 33 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 36 വോട്ടുകള്‍ ലഭിച്ചു. 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും നാല് വീതം മേയര്‍ പദവികളാണ് ലഭിച്ചിരുന്നത്. രണ്ടെണ്ണം സ്വതന്ത്രര്‍ സ്വന്തമാക്കി.