തരൂരിന്റെ 'ഹിന്ദു പാകിസ്താൻ': കോണ്‍ഗ്രസ്സും കുലുങ്ങി! ശ്രദ്ധിക്കണമെന്ന് നിർദ്ദേശം; വിവാദം കത്തുന്നു
തിരുവനന്തപുരം/ദില്ലി: അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യ ഒരു 'ഹിന്ദു പാകിസ്താന്‍' ആകും എന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. ഇതിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിച്ചിരുന്നു.
വിവാദം ഇപ്പോള്‍ ദേശീയ തലത്തില്‍ ആളിക്കത്തുകയാണ്. ഈ സാഹചര്യത്തില്‍ ആണ് കോണ്‍ഗ്രസ് നേതൃത്വും ശശി തരൂരിനെ ഉപദേശിച്ച് രംഗത്തെത്തിയത്. ആത്മനിയന്ത്രണം പാലിക്കണം എന്നും ജാഗ്രത പുലര്‍ത്തണം എന്നും ആണ് തരൂരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന് ജവഹര്‍ലാല്‍ നെഹ്‌റു പ്രതിഭാപുരസ്‌കാരദാന ചടങ്ങില്‍ ആയിരുന്നു ശശി തരൂരിന്റെ വിവാദ പരാമര്‍ശം. നരേന്ദ്രമോദിയുടെ ഭരണത്തില്‍ മനുഷ്യരേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്നും കൈയ്യിലെ പൊതിയില്‍ ഗോമാംസം ആണെന്ന് സംശയിക്കപ്പെട്ടാല്‍ പോലും കൊല്ലപ്പെടുന്ന സ്ഥിതിയാണെന്നും തരൂര്‍ പറഞ്ഞിരുന്നു.
ഈ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഒരു ഹിന്ദു പാകിസ്താന്‍ ആകുമെന്നും തരൂര്‍ പറഞ്ഞിരുന്നു. രാജ്യത്ത് ഇപ്പോഴുള്ളത് അപ്രഖ്യാപി അടിയന്തരാവസ്ഥയാണ്. രാജ്യസഭയിലും ബിജെപിയ്ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന പോലും തിരുത്തപ്പെടും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലും തരൂര്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു. ഇതോടെയാണ് വിവദം ചൂടുപിടിച്ചത്. തരൂര്‍ മാപ്പ് പറയണം എന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തി.
എന്നാല്‍ താന്‍ തിരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ല എന്ന നിലപാടിലാണ് ഇപ്പോഴും തരൂര്‍. ഹിന്ദുരാഷ്ട്രത്തിന് വേണ്ടിയാണ് ബിജെപി നിലകൊണ്ടിട്ടുള്ളത് എന്നത് സത്യമാണ്. ദീല്‍ ദയാല്‍ ഉപാധ്യായയുടെ ചിന്തകളും പ്രത്യയശാസ്ത്രവും വായിക്കാന്‍ ആണ് പ്രധാനമന്ത്രി തന്നെ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കാത്ത ആളായിരുന്നു ദീന്‍ ദയാല്‍ ഉപാധ്യായ എന്നും തരൂര്‍ പിന്നീട് പ്രതികരിച്ചു.