യുപിയില്‍ കോണ്‍ഗ്രസിന് 27 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ; കോര്‍ കമ്മിറ്റി നാളെ, രാഹുലിനൊപ്പം പ്രിയങ്കയും
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ രാജ്യം ഉത്തര്‍ പ്രദേശ് രാഷ്ട്രീയം ഉറ്റുനോക്കുന്നു. യുപിയില്‍ സംഭവിക്കുന്ന മാറ്റം രാഷ്ട്രീയ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുമെന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുമെന്നും തങ്ങളുടെ വഴി എളുപ്പമാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഛായ മെച്ചപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തിലാണ് യുപിയിലെ 80 സീറ്റിലും മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. 27 സീറ്റില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്...
കോണ്‍ഗ്രസ് നേരത്ത ഒരുങ്ങി
തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നേരത്ത ഒരുങ്ങിയിരുന്നു. പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിന് കോണ്‍ഗ്രസ് നേരത്തെ ചര്‍ച്ചകളും തുടങ്ങിയിരുന്നു. എന്നാല്‍ അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയത്.
സഖ്യമില്ലെങ്കില്‍ വേണ്ട
എന്നാല്‍ സഖ്യമില്ലെങ്കില്‍ വേണ്ട എന്ന നിലപാടിലാണിപ്പോള്‍ കോണ്‍ഗ്രസ്. യുപിയിലെ 80 സീറ്റിലും മല്‍സരിക്കാനാണ് തീരുമാനം. 60 സീറ്റില്‍ മല്‍സരിച്ചാല് മതി എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 27 സീറ്റില്‍ വിജയപ്രതീക്ഷയുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. 2009ല്‍ കോണ്‍ഗ്രസ് തനിച്ചുമല്‍സരിച്ചപ്പോള്‍ കിട്ടിയ സീറ്റിന്റെ ബലത്തിലാണ് ഈ കണക്ക്.
21 പ്ലസ് ആറ്
2009ല്‍ ഇപ്പോഴുള്ളതിന് സമാനമായ സാഹചര്യമായിരുന്നു കോണ്‍ഗ്രസിന്. സഖ്യത്തിന് വേണ്ടി ആരും തയ്യാറായില്ല. ഒടുവില്‍ കോണ്‍ഗ്രസ് തനിച്ചു ജനവധി തേടി. കിട്ടിയത് 21 സീറ്റ്. ഈ സീറ്റുകള്‍ ഇത്തവണയും കോണ്‍ഗ്രസിന് ലഭിക്കുമെന്ന് നേതാക്കള്‍ കണക്കുകൂട്ടുന്നു. മാത്രമല്ല മറ്റൊരു ആറ് സീറ്റിലും കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്.
നേരിയ വോട്ടുകള്‍ക്ക്
2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു. എങ്കിലും യുപിയില്‍ പാര്‍ട്ടിക്ക് വിജയം നേരിയ വോട്ടുകള്‍ക്ക് നഷ്ടമായ ആറ് മണ്ഡലങ്ങളുണ്ട്. പുതിയ സാഹചര്യത്തില്‍ ഈ മണ്ഡലങ്ങളില്‍ ജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കൂകൂട്ടല്‍. ഈ രണ്ടു സീറ്റുകളും ചേര്‍ത്താണ് 27 സീറ്റില്‍ വിജയിക്കുമെന്ന പ്രതീക്ഷ പാര്‍ട്ടി വച്ചുപുലര്‍ത്തുന്നത്. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി നാളെ യോഗം ചേരും.
രാഹുലിന്റെ പ്രതിഛായ
രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി തന്നെയാണ് കോണ്‍ഗ്രസ് ദേശീയ തിരഞ്ഞെടുപ്പ് നേരിടുന്നത്. രാഹുലിന്റെ പ്രതിഛായ വന്‍ തോതില്‍ മെച്ചപ്പെട്ടത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കരുതല്‍. അടുത്തിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് ഒരു നേതാവിനെയും ഉയര്‍ത്തിക്കാണിക്കാതെ രാഹുലിന്റെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ് നേരിട്ടത്. മികച്ച വിജയം കൈവരിക്കുകയും ചെയ്തു.
സഹോദരി പ്രിയങ്കയും
കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുക. രാഹുലിന് പിന്തുണയുമായി സഹോദരി പ്രിയങ്കയും കൂടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക മല്‍സരിക്കണമെന്ന് അഭിപ്രായമുള്ള ഒട്ടേറെ നേതാക്കളുണ്ട്. മല്‍സര രംഗത്ത് അവര്‍ ഉണ്ടായേക്കില്ല. എങ്കിലും തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലും മറ്റും മുഖ്യ പങ്ക് വഹിക്കും.
അഖിലേഷ് വിളിച്ചില്ല
പ്രിയങ്കയും എസ്പി നേതാവ് അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവും തമ്മില്‍ അടുത്ത ബന്ധമാണ്. ഈ ബന്ധം ഉപയോഗിച്ച് സഖ്യചര്‍ച്ചകള്‍ക്ക് വഴിതെളിയുമെന്നാണ് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളോട് ബന്ധപ്പെടാതെയാണ് അഖിലേഷ് ബിഎസ്പി സഖ്യം പ്രഖ്യാപിച്ചതെന്ന് രാഹുല്‍ ഗാന്ധി തന്നെ സമ്മതിച്ചു.
ആര്‍എല്‍ഡി ഉടക്കി
എസ്പി-ബിഎസ്പി സഖ്യത്തില്‍ നേരത്തെ തന്നെയുണ്ടായിരുന്ന ആര്‍എല്‍ഡി ഇപ്പോള്‍ ഉടക്കിയ മട്ടാണ്. ആര്‍എല്‍ഡിക്ക് വെറും രണ്ടു സീറ്റ് മാത്രമാണ് വിട്ടുകൊടുത്തിട്ടുള്ളത്. 38 സീറ്റ് വീതം എസ്പിയും ബിഎസ്പിയും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ രണ്ടുസീറ്റില്‍ തങ്ങള്‍ മല്‍സരിക്കില്ലെന്നും സഖ്യം പ്രഖ്യാപിച്ചു. യുപിയില്‍ ബാക്കി രണ്ടു സീറ്റാണുള്ളത്. ഇതില്‍ ആര്‍എല്‍ഡിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.
ആര്‍എല്‍ഡി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ
ഈ സാഹചര്യത്തില്‍ ആര്‍എല്‍ഡി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് സൂചനകള്‍. കര്‍ഷകര്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍എല്‍ഡി. കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നതും കര്‍ഷകരുടെ പ്രശ്‌നം തന്നെ. ഈ സാഹചര്യത്തില്‍ ആര്‍എല്‍ഡി സഖ്യം കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുമെന്നാണ് കണക്കുകൂട്ടല്‍.
ചൊവ്വാഴ്ച മുതല്‍ കുംഭമേള
അലഹാബാദില്‍ ചൊവ്വാഴ്ച മുതല്‍ കുംഭമേള നടക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കുംഭമേളയിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മാര്‍ച്ച വരെയാണ് കുംഭമേള. ഹിന്ദു വിഭാഗത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രത്തോടെയാണ് കോണ്‍ഗ്രസ് കുംഭമേളയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ആലോചിക്കുന്നത്.
വരുണ്‍ ഗാന്ധി എത്തുമോ
അതേസമയം, വരുണ്‍ ഗാന്ധി ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിലെത്തുമെന്ന പ്രചാരണം ശക്തമാണ്. എന്നാല്‍ ഇത് ഭാവന മാത്രമാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. വരുണ്‍ കോണ്‍ഗ്രസിലെത്തുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിര്‍പ്പില്ല. എന്നാല്‍, കേന്ദ്രമന്ത്രിയായ അമ്മ മേനക ഗാന്ധിയെ കൈവിട്ട് വരുണ്‍ കോണ്‍ഗ്രസിലെത്തില്ലെന്നും അഭിപ്രായമുണ്ട്.
കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനെതിരെ പ്രതിഷേധവുമായി മകൾ; വിവാദ പരാമർശത്തിൽ മാപ്പ് പറയണം