ബിജെപിക്ക് അപായമണി.. ലോക്സഭയിൽ അംഗബലം കുറയുന്നു.. പൊതുതെരഞ്ഞെടുപ്പിൽ വിയർക്കും!
ദില്ലി: ഉത്തര്‍ പ്രദേശിലേയും ബീഹാറിലേയും ഉപതെരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിതമായ തിരിച്ചടി ബിജെപിക്ക് കനത്ത പ്രഹരമായിരിക്കുകയാണ്. 2014ല്‍ മോദി എഫക്ടിന്റെ പേരില്‍ സ്വന്തമാക്കിയ ചരിത്ര വിജയം 2019ലും ആവര്‍ത്തിക്കാമെന്ന ബിജെപിയുടെ അമിത ആത്മവിശ്വാസത്തിനാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പിലെ തോല്‍വികള്‍ ബിജെപിയുടെ ലോക്സഭയിലെ അംഗബലവും കുറച്ചിരിക്കുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 282 സീറ്റുകള്‍ സ്വന്തമാക്കിയ പാര്‍ട്ടിക്ക് ഇപ്പോഴുള്ളത് 274 സീറ്റുകളാണ്. പാർട്ടിയുടെ കേവല ഭൂരിപക്ഷവും തുലാസിലായിരിക്കുകയാണ്. ബിജെപിയുടെ അപ്രമാദിത്വം അവസാനിക്കുന്നതിന്റെ സൂചനകളിലൂടെ, രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിമറിയുന്നു എന്ന് തന്നെ വേണം കണക്കാക്കാന്‍.
കനത്ത തിരിച്ചടി
2014ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ബിജെപി രാജ്യത്തെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കെല്ലാം ക്രെഡിറ്റ് നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. പറയത്തക്ക ജനോപകാരപ്രദമായതൊന്നും ഈ നാല് വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാരിന് നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയ വഴിയും മറ്റും മിഥ്യാധാരണകള്‍ ഊട്ടിയുറപ്പിക്കാന്‍ ബിജെപിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ എല്ലാക്കാലവും എല്ലാവരേയും പറ്റിക്കുക സാധ്യമല്ല എന്നതിനുള്ള തെളിവാണ് കാവിക്കോട്ടയായ യുപിയിലെ കനത്ത തോല്‍വി. ബിജെപിയെ തോല്‍പ്പിക്കുക എന്നത് അസാധ്യമാണെന്ന അമിത ആത്മവിശ്വാസത്തിനുള്ള മറുപടി കൂടിയാണ് യോഗി ആദിത്യനാഥിന്റെ സംസ്ഥാനത്തിലെ തോല്‍വി. 2019ലെ പൊതുതെരഞ്ഞെടുപ്പിന് നേരിടാന്‍ കച്ചമുറുക്കുന്ന ബിജെപി ഇനി ഭയക്കുക തന്നെ വേണം.
2019ലേക്കുള്ള അപായമണി
ലോക്സഭയില്‍ വന്‍ സീറ്റ് നേട്ടത്തോടെയാണ് 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. മുപ്പത് വര്‍ഷത്തിന് ശേഷമാണ് ഒരു പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയത്. 282 സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ രാജ്യത്തിന് വിവിധ ഭാഗങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടതോടെ ബിജെപിയുടെ അംഗബലം കുറഞ്ഞ് തുടങ്ങി. 4 വര്‍ഷത്തെ ഭരണത്തിനിടെ ബിജെപിക്ക് നഷ്ടപ്പെട്ടത് 7 സീറ്റുകള്‍. അതോടെ 282ല്‍ നിന്നും ബിജെപിയുടെ സീറ്റുനില 274 ആയി കുറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നത് ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ്. ബിജെപിക്ക് നിലവില്‍ 271 അംഗങ്ങള്‍ മാത്രമേ ലോക്സഭയിലുള്ളൂ എന്നാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള കോണ്‍ഗ്രസ്സിന്റെ പ്രതികരണം.
അംഗബലം കുറയുന്നു
ബിജെപിക്ക് നിലവില്‍ 271 അംഗങ്ങള്‍ മാത്രമേ ലോക്സഭയിലുള്ളൂ എന്നാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള കോണ്‍ഗ്രസ്സിന്റെ പ്രതികരണം. റിബല്‍ എംപിമാരായ കീര്‍ത്തി ആസാദ്, ശത്രുഘ്നന്‍ സിന്‍ഹ എന്നിവരെ കൂടി കുറയ്ക്കുമ്പോള്‍ ബിജെപിയുടെ അംഗബലം 271 ആയി കുറയുന്നുവെന്നും അത് കേവല ഭൂരിപക്ഷത്തിന് താഴെയാണ് എന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. ലോക്സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടുന്ന മാന്ത്രികസംഖ്യ 272 ആണ്. എന്നാല്‍ ലോകസഭാ സെക്രട്ടേറിയറ്റിന്റെ കണക്ക് പ്രകാരം ബിജെപിക്കുള്ള അംഗങ്ങള്‍ 274 ആണ്. ഉത്തര്‍ പ്രദേശിലെ കൈരാന മണ്ഡലത്തില്‍ കൂടി ഇനി ഉപതെരഞ്ഞടുപ്പ് നടക്കാനുണ്ട്. 20 വര്‍ഷത്തോളമായി ബിജെപിയുടെ സ്വന്തമായിരുന്ന യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂര്‍ മണ്ഡലത്തിലെ തോല്‍വി ബിജെപിക്ക് ന്യായീകരിക്കാന്‍ സാധിക്കാത്തത് ആണ്.
വിശാല പ്രതിപക്ഷ ഐക്യം
നേരത്തെ ബദ്ധവൈരികളായിരുന്ന മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ എസ്പിയും പൊതുശത്രുവായ ബിജെപിക്കെതിരെ കൈകോര്‍ത്തതോടെയാണ് കാവിക്കോട്ടകള്‍ തകര്‍ന്ന് തുടങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെയും മമത ബാനര്‍ജിയുടേയും നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടക്കുന്ന വിശാല ഐക്യ നീക്കങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഉത്തര്‍ പ്രദേശിലെ വിജയം. നേരത്തെ രാജസ്ഥാനിലും ബിജെപിക്ക് ഇത്തരത്തില്‍ തിരിച്ചടിയേറ്റിരുന്നു. ഉത്തര്‍ പ്രദേശില്‍ നേടിയ വന്‍ വിജയമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കരുത്തായത്. എന്നാല്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയക്കാറ്റ് മാറിവീശുന്ന ലക്ഷണമാണ് കാണുന്നത്. ഭരണത്തുടര്‍ച്ച നേടണമെങ്കില്‍ അമിത്ഷായുടെ ബുദ്ധിയില്‍ പുതിയ തന്ത്രങ്ങള്‍ മെനയേണ്ടതായി വരും.
അഴിച്ച് പണിക്കൊരുങ്ങി അമിത് ഷാ
ബിജെപിയുടെ തോല്‍വികള്‍ കോണ്‍ഗ്രസിന് ലോക്സഭയില്‍ നേടിക്കൊടുത്തത് നാല് സീറ്റുകളാണ്. ആര്‍ജെഡിക്ക് ഒരു സീറ്റും സമാജ്വാദി പാര്‍ട്ടിക്ക് രണ്ട് സീറ്റുകളും നേടാനായി. ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുടെ പിന്തുണയോടെ നേടിയ വിജയത്തോടെ ലോകസഭയിലെ സീറ്റുകള്‍ അഞ്ചില്‍ നിന്നും ഏഴാക്കി ഉയര്‍ത്താന്‍ എസ്പിയെ സഹായിച്ചിരിക്കുന്നു. ഉത്തര്‍ പ്രദേശിലെ ഈ പരീക്ഷണ വിജയം രാജ്യത്തുള്ള ബിജെപി വിരുദ്ധ ചേരിക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരെ മായാവതിയുമായി സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി കഴിഞ്ഞു. പുതിയ ചേരിയെ നേരിടുന്നതിന് വേണ്ടി പാര്‍ട്ടിയില്‍ അടിമുടി അഴിച്ച് പണിക്ക് ഒരുങ്ങുകയാണ് അമിത് ഷാ എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഉത്തരേന്ത്യയില്‍ കാറ്റ് മാറി വീശുന്ന സാഹചര്യത്തില്‍ ഇനി കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നുറപ്പാണ
അവരുടെ ശക്തിദുര്‍ഗങ്ങളിലേക്കാണ് നമ്മളീ യുദ്ധം നയിക്കേണ്ടത്.. വിജു കൃഷ്ണൻ സംസാരിക്കുന്നു
അന്യഗ്രഹ ജീവികള്‍ ഇനി മനുഷ്യനെ പിടിക്കുമോ? ഹോക്കിങ് വിടപറയുമ്പോള്‍ ബാക്കിയാകുന്ന ഭയങ്ങള്‍...