കോണ്‍ഗ്രസ് മുഖ്യമന്ത്രി ഞായറാഴ്ച? എഐസിസി നിരീക്ഷകര്‍ മടങ്ങി, സതീശന് വേണ്ടി ഘടകകക്ഷികള്‍
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഞായഴാറ്ച പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് എം എല്‍ എമാരേയും നേതാക്കളേയും കണ്ട എ ഐ സി സി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ഞായറാഴ്ച തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത എന്നാണ് നിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് രാത്രിയോടെയോ നാളെയോ കേരളത്തിലെ സാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കമാന്റിന് സമര്‍പ്പിക്കും.
മുകുള്‍ വാസ്നിക്കും അജയ് മാക്കനും ആണ് എ ഐ സി സി നിരീക്ഷകരായി സംസ്ഥാനത്തെത്തിയത്. എം എല്‍ എമാരേയും മുതിര്‍ന്ന നേതാക്കളേയും എ ഐ സി സി നിരീക്ഷകര്‍ ഒറ്റയ്ക്കും കൂട്ടമായും കണ്ടു. ഇതിന് പിന്നാലെ ഘടകകക്ഷി നേതാക്കളേയും കണ്ടു. മുഖ്യമന്ത്രി സ്ഥാനത്തിനായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

മൂന്ന് കൂട്ടരുടേയും പക്ഷങ്ങള്‍ തങ്ങളുടെ തീരുമാനം നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ സി വേണു ഗോപാലിനായിരുന്നു സ്വാധീനം. അതിനാല്‍ തന്നെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ ജയിച്ച് വന്നിട്ടുണ്ട്. 8 പേരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. 35 പേരുടെ പിന്തുണയുണ്ടെന്ന് വി ഡി സതീശന്‍ പക്ഷം അവകാശപ്പെടുന്നു.
23 പേരുടെ പിന്തുണയുണ്ടെന്നാണ് ചെന്നിത്തല വിഭാഗം അവകാശപ്പെടുന്നത്. അതേസമയം എം എല്‍ എമാരുടെ മാത്രം പിന്തുണ കണക്കിലെടുത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കരുത് എന്നാണ് വി ഡി സതീശന്‍ പക്ഷം ആവശ്യപ്പെടുന്നത്. ഘടകകക്ഷി നേതാക്കളുടെ പിന്തുണ സതീശനുണ്ട്. മുസ്ലീം ലീഗ് പരസ്യമായി തന്നെ സതീശനുള്ള പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എം എല്‍ എമാരില്‍ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ എസ് പി, സി എം പി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ വിഭാഗങ്ങളുടെ പിന്തുണയും വി ഡി സതീശനുണ്ട്. അതേസമയം ആര്‍ എം പി, കെ ഡി പി എന്നീ കക്ഷികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതിനിടെ മുന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി എത്തി. എ ഐ സി സി നിരീക്ഷകരോടും സുധാകരന്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
വി എം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നീ നേതാക്കളോടും എ ഐ സി സി നിരീക്ഷകര്‍ ചര്‍ച്ച നടത്തിയിരുന്നു. സ്വപ്നതുല്യമായ വിജയം നേടി മൂന്നാം ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ യു ഡി എഫിന് തീരുമാനിക്കാകാത്തതിലും നിലവിലെ തര്‍ക്കത്തിലും അണികള്‍ക്കിടയിലും അമര്‍ഷമുണ്ട്. അതിനിടെ അണികള്‍ ചേരിതിരിഞ്ഞ് അവരവരുടെ നേതാക്കള്‍ക്കായി തെരുവിലിറങ്ങുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്യുന്നുണ്ട്.
മേയ് നാലിനാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ആകെയുള്ള 140 സീറ്റില്‍ 102 സീറ്റും യു ഡി എഫിനാണ്. എല്‍ ഡി എഫ് 35 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ചരിത്രത്തിലാദ്യമായി എന്‍ ഡി എയ്ക്കായി മൂന്ന് സീറ്റ് ലഭിച്ചു. ചാത്തന്നൂര്‍, കഴക്കൂട്ടം, നേമം എന്നീ മണ്ഡലങ്ങളിലാണ് ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.















Click it and Unblock the Notifications